Sunday, July 24, 2011

916

(Online link of varika published 23.07.2011)  
                                   
അനന്തപുരി വാഴും ശ്രീപത്മനാഭന്റെ നിധിക്കൂമ്പാരത്തിലെ എണ്ണമറ്റ ശരപ്പൊളിമാലകളെപ്പറ്റി വായിച്ചപ്പോഴാണ് ആഭരണങ്ങളിലെ കേരളപ്പഴമ കാണണം എന്ന് എന്റെ പെണ്‍മനസ്സില്‍ മോഹമുദിച്ചത്. പക്ഷേ ശരപ്പൊളിമാല എന്നു ഗൂഗ്ലിയപ്പോള്‍ (ഗൂഗിളില്‍ തെരഞ്ഞപ്പോള്‍) വരുന്നതെല്ലാം 'ശരപ്പൊളിമാല ചാര്‍ത്തി' എന്ന പാട്ട്!  ശരപ്പൊളി മാല കണ്ടില്ലെങ്കിലും പാരമ്പര്യ ആഭരണങ്ങള്‍ മറ്റു പലതും കാണാനായി  http://www.keralagold.com/ സന്ദര്‍ശിച്ചപ്പോള്‍.

ട്രഡീഷണല്‍ ക്ലിക്ക് ചെയ്തപ്പോള്‍ കാശ്, പാലയ്ക്കാ, നാഗപടം, ലഷ്മി മുതലായ പരിചിത ഡിസൈനുകള്‍ കൂടാതെ കിങ്ങിണി, കഴുത്തില,കുഴിമിന്നി, കുമ്പിളി, മുക്കോലക്കല്ല്, കുഴല്‍മോതിരം തുടങ്ങി 19 തരം മാലകളും തോട എന്ന കാതില്‍പ്പൂവും കണ്ടു. മിയ്ക്കതും കാണാന്‍ ചാരുതയുണ്ട്. കീശയ്ക്കു കനമുള്ളവര്‍ക്ക് കണ്ട് മോഹിക്കുന്നത് സ്വന്തമാക്കാം. അതില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് വാങ്ങാന്‍ പാങ്ങുള്ളവരോട് ഇങ്ങനെ സൈറ്റുകള്‍ പറഞ്ഞു കൊടുക്കാം! എന്തായാലും ഓണം ബമ്പറിന്റെ ടിക്കറ്റൊന്നെടുക്കും ഞാന്‍, കിട്ടിയിട്ടു വേണം ശരപ്പൊളിമാലയും പതക്കവും തോടയും വാങ്ങി ലോക്കറില്‍  ഭദ്രമായി വച്ചു പൂട്ടാന്‍!

പുതിയ ഫാഷന്‍ ഡിസൈനുകള്‍, ഡിസൈനര്‍ ആഭരണങ്ങള്‍, പ്ലാറ്റിനം, ഡയമണ്ട് ആഭരണശ്രേണികള്‍, എന്നിവയെല്ലാം ചിത്രങ്ങളിലൂടെ കാണാം. കൂടാതെ രാശിചക്ര/ജനനമാസ പ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളം ഉണ്ട്. ദിവസ-മാസ-വാര്‍ഷിക സ്വര്‍ണ്ണവിലകളും വിശകലനങ്ങളും വായിക്കാം.

സൈറ്റില്‍ പറയുന്ന ചില കാര്യങ്ങള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഴയതു മാറ്റി പുതിയതെടുക്കുന്ന പ്രവണത കേരളത്തില്‍ വളരെ കൂടുതലാണ്. ഒരു ദിവസത്തെ വില്‍പ്പനയുടെ 60% ഇങ്ങനെയാണ്. ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം ആറുമാസത്തിലൊരിക്കല്‍ ആഭരണം മാറ്റുമത്രേ. ആധുനികമായ കാഡമിയം സോള്‍ഡറിംഗിലൂടെ ശുദ്ധിചെയ്യുന്ന ആഭരണങ്ങളില്‍ ചെമ്പ് , വെള്ളി തുടങ്ങിയ മറ്റു ലോഹങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു പോകും, പരിശുദ്ധസ്വര്‍ണ്ണം അവശേഷിക്കയും ചെയ്യും. അതായത് സ്വര്‍ണ്ണക്കാര്യം വരുമ്പോള്‍  'ഓള്‍ഡ് ഈസ് നോട്് ഗോള്‍ഡ്!' പുതുകാല രീതിയില്‍ പണിയുന്ന സ്വര്‍ണ്ണാഭരണങ്ങളിലാണ് ചെമ്പും വെള്ളിയും കുറവ്.

തീരെ സൗന്ദര്യബോധമില്ലാതെ വലിയ കനത്തില്‍ ഉരുട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. പല നിറങ്ങളില്‍ മനോഹര ഡിസൈനുകളില്‍ കിട്ടുന്ന കുപ്പി വളകളും മുത്തുമാലകളും ആയിരുന്നു എന്നും പ്രിയം. ഇപ്പോള്‍ കാലം മാറി. കനം കുറഞ്ഞ, രൂപഭംഗിയുള്ള , പാറ്റേണുകള്‍ സ്വര്‍ണ്ണത്തിലും സുലഭം. പക്ഷേ ജീവന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതിനാല്‍ ഇതൊന്നും ധരിച്ച് റോഡിലൂടെ നടക്കാനാവില്ല. ചൂരിദാറിനു ചേരുന്ന നിറങ്ങളിലുള്ള ആഭരണാദികള്‍ അണിഞ്ഞു നടന്നാല്‍ ഭയം വേണ്ട, ഭംഗിയുണ്ട്, സര്‍വ്വോപരി നടത്തം ആസ്വദിക്കയും ചെയ്യാം, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെ!.

'മഞ്ഞലോഹം' എന്നു സ്വര്‍ണ്ണത്തെ വിശേഷിപ്പിച്ചത് ശ്രീ.കൗമുദി ബാലകൃഷ്ണനാണ്.  ഇന്നിപ്പോള്‍ മഞ്ഞലോഹം എന്നു കളിയാക്കി പറയാനാവില്ല. കാരണം വസ്തു വാങ്ങുന്നതിലും ബാങ്കിലിടുന്നതിലും ലാഭമാണ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്നത്. അത്യാവശ്യം വന്നാല്‍ പണയം വയ്ക്കാം, വില്‍ക്കാനും എളുപ്പം. പെട്ടന്ന് ഒരു ആവശ്യം വന്ന് വസ്തു വില്‍ക്കാന്‍ ശ്രമിച്ചാലോ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മിടുക്കരായ നമ്മള്‍ വില ഇടിച്ചു താഴ്ത്തിക്കളയും!

കേരളീയര്‍ അത്ര ആഭരണക്കൊതിയരൊന്നുമായിരുന്നില്ല ഒരിക്കലും. സ്വര്‍ണ്ണക്കടപരസ്യങ്ങള്‍ പക്ഷേ ഇപ്പോള്‍ നമ്മെ മാറ്റി മറിച്ചിരിക്കുന്നു. വിവാഹത്തിനു മുമ്പ് നിരാഭരണയായും വിവാഹശേഷം ഒരു നൂലുമാലയും കുഞ്ഞിക്കമ്മലും മാത്രം അണിഞ്ഞും നടന്നിരുന്ന ഞാന്‍ ഇപ്പോള്‍ പരസ്യം കണ്ട് അതു കൊള്ളാം, ഇതു വാങ്ങാം, ആ കോറല്‍ വള ഇന്ന സാരിക്കു ചേരും എന്നും മറ്റും വാചാലയാവാറുണ്ട്. ഭീമേട്ടന്റേയും ആലൂക്കസേട്ടന്റേയും ആലപ്പാട്ടേട്ടന്റേയും മിടുക്ക്, വിപണന വൈഭവം! നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാലാണെങ്കിലോ, രാവിലെ വന്ന് മലബാര്‍ ഗോള്‍ഡ് വാങ്ങാന്‍ പ്രേരിപ്പിക്കും, ഉച്ചയ്ക്ക് മണപ്പുറത്തു കൊണ്ടു പണയം വച്ചു പൈസ വാങ്ങാന്‍ പറയും, വൈകുന്നേരമാവുമ്പോ ' ഇന്നെന്താ പരിപാടി ' എന്നൊരു സ്റ്റൈലന്‍ ചോദ്യം! (കടപ്പാട്- ഗൂഗിള്‍ ബസ്്, ആരുടേത് എന്ന് ഓര്‍മ്മയില്ല.) കയ്യില്‍ സ്വര്‍ണ്ണം വച്ചിട്ട് പൈസയ്ക്കു വേണ്ടി ഓടി നടന്നു കഷ്ടപ്പെടുന്നതെന്തിന് എന്ന പരസ്യം കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്, പണയം തിരിച്ചെടുക്കുന്നതെങ്ങനെ എന്ന് അവര്‍ പറയുന്നില്ലല്ലോ എന്ന്.

ഇനി ശാന്താകാരനും ഭുജഗശയനനുമായ, സ്വര്‍ണ്ണാങ്കിതനായ പത്മനാഭസ്വാമിയിലേക്കു തിരിച്ചു വരാം. *ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ ക്ഷേത്രത്തെക്കുറിച്ചു വിശദമായ പരാമര്‍ശമുണ്ട്. പേജ് 497 ലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര പരിഭാഷാശ്രമം-

" ഹിസ് ഹൈനസ് സ്വാതി തിരുനാള്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ വ്രതങ്ങളും അനുഷ്ഠ്ിച്ചിരുന്നു, ശപഥങ്ങള്‍ നിറവേറ്റുകയും ചെയതിരുന്നു. വലിയ തുകകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ഒരവസരത്തില്‍ ഒരു ലക്ഷം രൂപയാണ് അങ്ങനെ കാണിക്ക ഇട്ടത്. ഈ വലിയ കാണിക്കയെപ്പറ്റി ശങ്കുണ്ണിമേനോന്‍  ഇങ്ങനെ വര്‍ണ്ണിക്കുന്നു-

' ഒരിക്കല്‍ ഒരു ലക്ഷം സൂരത് രൂപാ ശ്രീപത്മാഭവിഗ്രഹത്തിനു മുമ്പില്‍ കുന്നു കൂട്ടിയിട്ട് , കാണിക്കയിടാനായി വച്ചിട്ടുള്ള വെള്ളി പാത്രങ്ങളിലേക്ക് ആ എണ്ണമറ്റ പണസഞ്ചികള്‍ മഹാരാജാവു തന്നെ ഒഴിച്ചു. ഇതിന് അദ്ദേഹം ഒരു മണിക്കൂറോളം സമയമെടുത്തു.വളരെ മോശപ്പെട്ട ആരോഗ്യസ്ഥിതിയിലും ഇതു മുഴുവന്‍ തന്നത്താന്‍ ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു.'  "

 * ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വല്‍ ഇന്റര്‍നെറ്റിലുണ്ട്. മാര്‍ക്കു ചെയ്ത പ്രസക്തഭാഗങ്ങളോടെ മെയില്‍ വഴി ഫോര്‍വേഡ് ചെയതവര്‍ക്കു നന്ദി!

*സ്‌റ്റേറ്റ് എന്നത് വാരികയില്‍ എഴുതിയപ്പോള്‍ വിട്ടുപോയി.



Sunday, July 17, 2011

വിശാലവിജയം

Online link of varika 
 വര്‍ഷങ്ങള്‍ക്കു മുമ്പാണ്, എം.ടി ഫിലിം ഫെസ്റ്റിവലിനു പോയി. എല്ലാം നേരത്തേ കണ്ടവ തന്നെ, എങ്കിലും എംടി എന്ന പ്രലോഭനം ഒഴിവാക്കാനായില്ല. അടുപ്പിച്ച് കണ്ടപ്പോള്‍ എംടി കഥാപാത്രങ്ങള്‍ മിയ്ക്ക സിനിമകളിലും ആവര്‍ത്തിക്കുന്ന ഒരു വാചകം ശ്രദ്ധിച്ചു 'ചിരിക്കാനുള്ള സിദ്ധി കൈമോശം വന്നിട്ടില്ല അല്ലേ ? ' ആ നാളുകളേക്കാള്‍ സങ്കീര്‍ണ്ണമായിരിക്കുന്നു ജീവിതം ഇപ്പോള്‍. എന്നാല്‍ ജീവിതത്തിന്റെ ഭാരം കുറഞ്ഞ വശം ആസ്വദിക്കുന്ന വിഭാഗത്തില്‍ പെടും ബൂലോകതാരം  വിശാലമനസ്‌കന്‍. വിശാലനെ അറിയാത്തവര്‍ ബൂലോകത്തു വിരളം. 'കൊടകരപുരാണം'-
http://kodakarapuranam.sajeevedathadan.com/ - ബ്ലോഗില്‍ നിന്നു നടന്നു കയറി, പ്രസിദ്ധീകരണശാലയിലെത്തിയതുകൊണ്ട് ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും അറിയാം. ഇനി അറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി മാത്രം ഒരു പരിചയപ്പെടുത്തല്‍.

ഏതു ബ്ലോഗെടുത്താലും ആദ്യം പ്രൊഫൈല്‍ പേജൊന്നു നോക്കുന്നതു ശീലം. വിശാലന്റെ സ്വയം പരിചയപ്പെടുത്തല്‍ സ്വതസിദ്ധ ശൈലിയില്‍.
' വീട് കൊടകരേല് ,ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!  ' . താല്‍പ്പര്യം- ' ആത്മപ്രശംസ  '. ഇഷ്ടപുസ്തകങ്ങള്‍-'ബാലരമ, ബാലഭൂമി,പൂമ്പാറ്റ......പയ്യന്‍ കഥകള്‍, ഖസാക്കിന്റെ ഇതിഹാസം'. ബ്ലോഗിഷ്ടപ്പെടുന്ന 996 പേര്‍ 'അമ്മായീടെ മക്കള്‍  !'  മെയില്‍ ഐഡി  ' എന്റമ്മേ' ! ഇപ്പോള്‍ വിശാലന്റെ എഴുത്ത് എങ്ങനെയിരിക്കും എന്ന് ഒരു ഊഹം തോന്നുന്നില്ലേ?

സ്വന്തം ലോകം, ചുറ്റുവട്ടം ഇതെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് എഴുതുന്നതാണ് വിശാലന്റെ രീതി. മിയ്ക്ക പോസ്റ്റുകളും നമ്മെ പിടിച്ചിരുത്തി വായിപ്പിക്കും, വായിക്കുന്തോറും ചിരിക്കും, ചിരിക്കുന്തോറും വായിക്കും! മലയാളവും ഇംഗ്ലീഷും കലര്‍ത്തിയ സാധാരണ വര്‍ത്തമാനശൈലി. ദേ, നമ്മുടെ തൊട്ടയല്‍പക്കത്തെ ആള്‍ എന്നു തോന്നും. അതാണ് വിശാലന്റെ വിജയം. പേര് സജീവ് ആണ് കേട്ടോ, പക്ഷേ ഞങ്ങള്‍ ബ്ലോഗര്‍മാര്‍ ബ്ലോഗിനു വേണ്ടി സ്വയം മാമോദീസ മുങ്ങി സ്വീകരിച്ച പേരുകളേ പരസ്പരം വിളിക്കൂ, അതു ബൂലോകത്തെ അലിഖിതനിയമം, ശരി പേരു ചോദിച്ചാല്‍ ഞങ്ങളുടെ വിധം മാറും!

മാത്തേട്ടന്റെ കായബലം എന്ന പോസ്റ്റില്‍ നിന്ന്-
' അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത സിക്‌സ് പാക്ക് മാത്തേട്ടന്‍, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറില്‍, ആള്‍ അരിമണിയിട്ട് വളര്‍ത്തിയ കോഴിയെ കൊന്ന്, ആള്‍ നട്ടു നനച്ചുണ്ടാ ക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവില്‍ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയില്‍, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാന്‍ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തന്‍!
മൂപ്പരുടെ അഭിപ്രായത്തില്‍ ഒരാള്‍ തറവാടിയാകുന്നത് ആള്‍ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്.... എന്നുവച്ചാല്‍ തെങ്ങു കയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറി യാത്ത ബീനാ കണ്ണനും തറവാടിയല്ല! '

ബികോം പാസ്സായപ്പോള്‍ സിഎക്കാരനാകാനുള്ള അതിമോഹവും തുടര്‍ന്നു ണ്ടായ മോഹഭംഗവും വര്‍ണ്ണിക്കുന്ന അതിമോഹം എന്ന രസകരമായ പോസ്റ്റ്ല്‍ നിന്ന്-'എറപ്പായേട്ടന്റെ വീടുതാമസം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാ ത്ത ഒരു സംഭവമായത്, അന്നാണ് ജീവിതത്തിലാദ്യമായി ഞാന്‍ െ്രെഫഡ് റൈസ് കഴിച്ചത് എന്നതുകൊണ്ടല്ല. അതിന്റെ പിറ്റേന്നായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഞാന്‍ ബി.കോം പാസായത് എന്നതുകൊണ്ടാണ്. അച്ഛന്‍ ഓടിപോയി ഒരു കിലോ ആട്ടിറച്ചി വാങ്ങി വന്ന്, ഈയൊരു തവണ ത്തേക്ക് മാത്രം നേന്ത്രക്കായ ഇടാതെ കറി വക്കാന്‍ അമ്മയോട് പറഞ്ഞു. ബഹറിനിലുള്ള ചേട്ടന്‍ ആദ്യമായി അന്ന് രണ്ടു തവണ ഫോണ്‍ ചെയ്തു. രാവിലെ വിളിച്ചപ്പോള്‍ ജയിച്ചെന്നറിഞ്ഞത് റികണ്‍ഫേം ചെയ്യാന്‍ രാത്രി ഒന്നും കൂടെ വിളി ച്ചു. ചേച്ചി, അളിയന്റെ വീടിനടുത്തുള്ള 41 വീട്ടുകളില്‍ നടന്ന് ചെന്ന് ഈ വിവരം അറിയിച്ചു.

പണ്ട് ഞാന്‍ പത്താം ക്ലാസില്‍ 210 നേടി പാസായി, ഇരുപത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോളേജുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ വാങ്ങി, ഡോക്ടറാവണോ അതോ എഞ്ജിനീയറായാല്‍ മതിയോ, കോളേജ് പ്രൊഫ സറാവണോ, എന്നൊക്കെ ആലോചിച്ച് ടെന്‍ഷ നടിച്ച ടൈമില്‍, അണിയറ യില്‍ എന്നെ വല്ല്യമാന്റെ മോന്‍ സദന്‍ ചേട്ടന്റെ ബൈക്ക് വര്‍ഷോപ്പില്‍ വിടാന്‍ അമ്മയും, അതുവേണ്ട, നമ്മുടെ കുലത്തൊഴി ലായ കള്ളുചെത്ത് തന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ് അച്ഛനും തമ്മില്‍ പൊരിഞ്ഞ ആര്‍ഗുമെന്റ് നടക്കുകയായിരുന്നു.  ' ഇത് സാംപിള്‍ വെടിക്കെട്ട്് . അവിടെ ചെന്നു വായിക്കൂ, പൂരം കാണാം!

ഈ ബ്ലോഗ് വിലയിരുത്തുക എളുപ്പമല്ല. കഥ,കവിത, എടുത്താല്‍ പൊന്താത്ത ലേഖനങ്ങള്‍ ഒന്നുമില്ല, അതിനാല്‍ ഭാഷ പോരാ, ശൈലി ശരിയല്ല, ആവര്‍ത്തന വിരസതയുണ്ട് എന്നൊന്നും വലിയ വര്‍ത്തമാനം പറയാനാവില്ല.

കൊടകരപുരാണം ആണ് എനിക്കേറ്റവും ഇഷ്ടം. ഒരു ദേശത്തിന്റെ കഥ(എസ്.കെ.പൊറ്റക്കാട്ട്)യിലെപോലെ അനേകം നാട്ടിന്‍പുറ കഥാപാത്രങ്ങളുണ്ട് ഇവിടെ. രണ്ടാമത് ഇഷ്ടം ദുബായ് ഡേയ്‌സ്. മഹാഭാരതകഥകള്‍ ആധുനിക ശൈലിയില്‍ പറയുന്ന വിശാലഭാരതം വായിച്ചു ചിരിച്ചെന്നാലും അത്ര ഇഷ്ടപ്പെട്ടില്ല, അതു പക്ഷേ വിശാലന്റെ എഴുത്തിന്റെ കുഴപ്പമല്ല. എന്റെ മൂരാച്ചി സ്വഭാവമാണ് വില്ലന്‍. പഞ്ചവടിപ്പാലം സിനിമാ ഇഷ്ടമായിരുന്നു, പക്ഷേ ദുശ്ശാസനകുറുപ്പ് തുടങ്ങിയ പേരുകള്‍ തീരെ രസിച്ചില്ല, അതുപോലെ!

മെയില്‍ അയച്ചാല്‍ മറുപടി മടക്കത്തപാലില്‍ വരും .വായനാദിനലേഖനത്തില്‍ വിശാലനെ കുറിച്ച് എഴുതിയ ലിങ്ക് അയച്ചപ്പോള്‍ ആത്മാര്‍ത്ഥതയില്‍ കുതിര്‍ന്ന കൊച്ചു മറുപടി, പിന്നെ ' വിനയപരവശന്‍ 'വിശാലന്‍ എന്നു പരിസമാപ്തി! ബൂലോകപ്രമാണിയെന്ന ഭാവം ലവലേശമില്ല കേട്ടോ. നമുക്കു ജീവിതം ആസ്വദിക്കണ്ടേ, മനസ്സു തുറന്നൊന്നു ആമോദിക്കണ്ടേ? അതിനാല്‍ വിശാലന്റെ ചിരിപ്പൂത്തിരികള്‍ ദീര്‍ഘനാള്‍ ഭൂമീമലയാളം മുഴുവന്‍ കത്തി പടരട്ടെ!




Sunday, July 10, 2011

സീതായനം

(Online link of varika published 09.07.2011.)                         

'എഴുതുവാനാഗ്രഹമുണ്ടോ, എങ്കില്‍ വായിക്കുക നിരന്തരം'  എന്നു പറഞ്ഞത് കഥകളുടെ രാജകുമാരനായിരുന്ന ശ്രീ. എന്‍.മോഹനന്‍. ആഴവും പരപ്പുമാര്‍ന്ന വായനയ്‌ക്കൊപ്പം ഭാവനയും ഭാഷാസ്വാധീനവും ഒത്തുചേര്‍ന്നപ്പോള്‍ അത് 'സീതായനം'  http://seethaayanam.blogspot.com/ എന്ന ബ്ലോഗായി. ' മിഥിലയിലെ കൗമാരം കഴിഞ്ഞ് രാഘവന്റ െൈക പിടിച്ച് അയോദ്ധ്യയിലേക്കു പോയ ' സീതയുടെ കഥാകവനങ്ങളിലൂടെ ഒരു സഞ്ചാരം.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന കോഫീ അന്നന്റെ  ആത്മകഥ വായിച്ചുറങ്ങിപ്പോയപ്പോള്‍ കണ്ട സ്വപ്‌നം എന്ന രൂപത്തിലാണ് ' പുനര്‍ജ്ജന്മം' എന്ന കഥ. വൈതരണി നദി കടന്ന് സ്വര്‍ഗ്ഗത്തിലെത്തിപ്പെട്ട നായിക സുഖദുഃഖങ്ങള്‍ ഇട കലര്‍ന്ന ഭൂമിയിലെ ജീവിതത്തിലേക്ക് പുനര്‍ജ്ജനിക്കാന്‍ ആഗ്രഹിക്കുന്നതെന്തു കൊണ്ട് എന്ന് തെളിവു സഹിതം ദൈവത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കഥയുടെ ഇതിവൃത്തം. ജീവിതത്തിന്റെ പ്രകാശിതവശം, ജീവിതത്തോട് നിഷേധാത്മകത പുലര്‍ത്താത്ത സമീപനം(പോസിറ്റീവ് തിങ്കിംഗ്), ഇതെല്ലാം എനിക്കും ഇഷ്ടമാണ്. പക്ഷേ എന്തെല്ലാം ഗുണഗണങ്ങളുണ്ടെന്നു പറഞ്ഞാലും ശരി ഇനി പുനര്‍ജ്ജനിക്കരുതേ എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന! സീതയുടെ സ്വര്‍ഗ്ഗവര്‍ണ്ണന കാവ്യാത്മകം. കഥാതന്തുവിനും പുതുമ ഉണ്ട്.

ബിഥോവന്റെ കഥയായ 'ജീന്‍ ക്രിസ്റ്റോഫി'ലെ ഗ്രേസിയയുടെ വീക്ഷണകോണിലൂടെ വികസിക്കുന്ന കഥയാണ് 'നവ സങ്കീര്‍ത്തനം'. അതില്‍ അവസാനം കൊടുത്തിരിക്കുന്ന ലിങ്കുകളും വിശദീകരണവും ആദ്യം നല്‍കേണ്ടിയിരുന്നു, അല്‍പ്പം പിന്നാമ്പുറം അറിയാതെ കഥ മനസ്സിലാവില്ല. കുമാരനാശാന്റെ ശ്രീബുദ്ധചരിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്  ' യശോധര ഉറങ്ങിയിട്ടില്ല'  എന്ന കഥ.

മാളികപ്പുറത്തമ്മയുടെ ഘനീഭവിച്ച ദുഃഖം നമ്മെ അനുഭവിപ്പിക്കുന്ന 'പ്രയാണം'  എന്ന കഥയില്‍ നിന്ന്-
'കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി  മല ചവിട്ടി മുന്നിലെത്തുന്ന നിഷ്‌കളങ്കബാല്യങ്ങളുതിര്‍ക്കുന്ന മന്ത്രോച്ചാരണങ്ങളില്‍ മാതൃത്വം ഉണരു മ്പോള്‍ മോഹഭംഗത്തിന്റെ തീച്ചൂളയില്‍ എന്നിലെ സ്ത്രീ കത്തിയെരിയുന്ന താരെങ്കിലും അറിയുന്നുണ്ടോ. എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലാന്നിരിക്കിലും,വെറുതെ  ആനപ്പുറത്തൊരെ ഴുന്നെള്ളിപ്പ് , നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളില്‍  തന്നെ കാണാനാണ് എല്ലാര്‍ക്കുമിഷ്ടം'. സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച ഭൂവില്‍ സ്ത്രീയായ തനിക്കെന്ത് കാര്യം എന്ന് മാളികപ്പുറത്തമ്മ പടിയിറങ്ങുന്നു, യാത്രയ്ക്കിടയില്‍ ഊര്‍മ്മിളയെ കണ്ടുമുട്ടുന്നു, അവര്‍ ഒന്നിച്ച് യാത്ര തുടരുന്നു.വിരഹിണികളായ ഊര്‍മ്മിള-യശോധരമാര്‍  എന്നും കഥാകൃത്തുക്കളുടെ ഇഷ്ടവിഷയമാണ്. പക്ഷേ, മാളികപ്പുറത്തമ്മയുടെ ദുഃഖം ആരും കണ്ടിട്ടില്ല ഇതുവരെ.

യമുനോത്രിയുടെ ത്രിവേണീസംഗമത്തില്‍ നിന്നു തുടങ്ങി അമ്മ ഭാഗീരഥിയുടെ മടിത്തട്ടില്‍ അഭയം തേടും വരെയുള്ള കാളിന്ദിയുടെ യാത്രയാണ് ഭാവഗാനം പോലെ സുന്ദരമായ ' ചപല കാളിന്ദി '  പറയുന്നത്. സീതയുടെ കഥകള്‍ എല്ലാം എനിക്കിഷ്ടമാണ്, എങ്കിലും ഈ കഥ ഏറ്റവും ഇഷ്ടം. പുരാണേതിഹാസകഥകള്‍ മാത്രമല്ല, സാധാരണ മനുഷ്യരുടെ കഥകളും ബ്ലോഗിലുണ്ട്.

ഭൂമിപുത്രി, അമ്മമനം, ഗംഗയോട് , കൃഷ്ണ , ഇവയെല്ലാം ആശയസമ്പുഷ്ടമാണ്, പക്ഷേ കവിതാഭംഗി അത്രയ്രൊന്നും തോന്നിയില്ല. കവിതയ്ക്കും ഗദ്യകവിതയ്ക്കും ഇടയിലെവിടയോ ആണ് അവയുടെ സ്ഥാനം എന്നു തോന്നി. ഇല്ലത്തൂ നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയുമില്ല എന്ന മട്ട്. വാസന്തം, ഞാന്‍ തുടങ്ങിയവ വ്യത്യസ്ഥമാണ്.

വായനക്കാര്‍ ധാരാളം ഉണ്ട് സീതായനത്തിന്. കമന്റുകള്‍ ഗൗരവതരമായ ചര്‍ച്ചകളാണ്. പല പുതു അറിവുകളും നമുക്കു കിട്ടും. സരസ്വതീ കടാക്ഷമുണ്ട് സീതയ്ക്ക്. ഹൃദയഹാരിയായ ഭാഷ വളരെ ആകര്‍ഷകം. ആശയ ദാരിദ്ര്യം ലവലേശമില്ല താനും. സീതായനം ഉയരങ്ങള്‍ താണ്ടും തീര്‍ച്ച.

വാല്‍ക്കഷണം-കെ.സുരേന്ദ്രന്റെ ' സീതായനം' നോവല്‍ മലയാളത്തില്‍ അത്രയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ശ്രീരാമനെ കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ അമ്പേ തിരുത്തിയ പുസ്തകമായിരുന്നു അത്. അതു വായിക്കും വരെ നാട്ടുകാരുടെ വാക്കു കേട്ട് ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമന്‍ എനിക്കു വന്ദ്യനായിരുന്നില്ല. പ്രണയിനിക്കു വേണ്ടി രാജ്യം ഉപേക്ഷിച്ച വിന്‍സര്‍ പ്രഭു ശ്രീരാമനേക്കാള്‍ കേമന്‍ എന്നു വരെ വിഡ്ഢിത്തം പുലമ്പിയിരുന്നു.

കുഞ്ചുപിള്ളയുടെ ' മണ്ഡോദരി ' യിലെ ' വേണ്ടെന്റെ സ്വപ്‌നക്കുളിര്‍ നിലാവില്‍ പൂത്ത പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി ' എന്ന ശ്രീരാമനോടുള്ള മണ്ഡോദരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചന വായിക്കവേ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. പക്ഷേ സീതായനത്തിലെ രാമ-മണ്ഡോദരി സംവാദം മറ്റൊരു കാഴ്ച്ചപ്പാടു തന്നു എനിക്ക്. ' സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിക്കാനുള്ള ധൈര്യമുണ്ടായിരുന്നു രാവണന്, സര്‍വ്വലോകങ്ങളും എതിര്‍ത്താലും ' എന്നു പറഞ്ഞ മണ്ഡോദരിയോട് രാമന്റെ മറുപടി ഇങ്ങനെ-

'രാവണന് അതു കഴിയും, മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന നോക്കേണ്ട കാര്യമില്ല . എല്ലാവരുടേയും  എല്ലാറ്റിന്റേയും അധിപതിയായിരുന്നു. ഞാന്‍ അത്തരം അധിപതിയല്ല. ഓരോ പൗരനേയും എന്നെപ്പോലെ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ രഞ്ജിപ്പിക്കുന്ന രാജാവാണ് ഞാന്‍. ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതാണ് എന്റെ ആദര്‍ശം.. അല്ലാതെ ഗോപുരാഗ്രത്തിലിരുന്നു ജനങ്ങളെ നയിക്കുന്നതല്ല. വിശ്വാസത്തിന്റേയോ ധൈര്യത്തിന്റേയോ കൂടുതല്‍ കുറവല്ല, ഭരണരീതിയുടെ വ്യത്യാസമാണിത്.  മണ്ഡോദരിയെപ്പോലെ തന്നെ എനിക്കും രാമന്റെ വശം കൂടുതല്‍ മനസ്സിലായി അപ്പോള്‍!
രാവണന്‍ സ്വേച്ഛാധിപതി (ഓട്ടോക്രാറ്റ് ) ആയിരുന്നു, രാമന്‍ ജനാധിപത്യവാദിയും (ഡെമോക്രാറ്റും) !




Tuesday, May 3, 2011

യഥാ പ്രജാ തഥാ രാജാ....

(Online link of Varika published 30.04.2011)
പെട്ടിയിലുറങ്ങുകയാണ് ജനഹിതം. സ്ഥാനാര്‍ത്ഥിക്ക് ജയപരാജയ പിരിമുറുക്കം. വോട്ടര്‍ രാജാവായിരുന്ന ഹ്രസ്വകാലം കഴിഞ്ഞു. ഇനി ആരു ഭരിക്കും എന്ന ആകാംക്ഷ മാത്രം. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ക്കു മുമ്പില്‍ കൊച്ചുവെളുപ്പു മുതല്‍ അച്ചടക്കത്തോടെ, ക്ഷമാശീലത്തോടെ മണിക്കൂറുകള്‍ ക്യൂ നിന്നു ശീലിച്ചവരല്ലേ നമ്മള്‍? ക്ഷമാപൂര്‍വ്വം കാത്തിരിക്ക തന്നെ.

മോണാര്‍ക്കി (Monarchy) എന്ന രാജാധിപത്യത്തില്‍ നിന്നു ഡെമോക്രസി (Democracy) അഥവാ ജനാധിപത്യം എന്ന പരിഷ്‌കൃതരീതിയിലെത്തിയവര്‍ നമ്മള്‍. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന പോലെ വിദേശി കച്ചവടക്കാരും നമ്മെ ഭരിച്ചു. മണ്ടത്തരം കൊണ്ട് നമ്മള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ആ അടിമത്തം തൂത്തെറിയാന്‍ പാവം ഗാന്ധിജി എത്ര യത്‌നിച്ചു!

എന്നാല്‍ നമ്മുടേത് ഇപ്പോള്‍ ജനാധിപത്യം ആണോ? സ്വല്‍പ്പജനാധിപത്യം /പ്രഭുജനാധിപത്യം എന്നു പറയാവുന്ന ഒലിഗാര്‍ക്കി (Oligarchy) യിലേക്കു മാറുകയല്ലേ നമ്മള്‍? പണവും കൈയ്യൂക്കുമുള്ള പ്രഭുക്കളുടെ സ്ഥാനത്ത് സ്വാര്‍ത്ഥമോഹികളായി മാറുന്ന ജനപ്രതിനിധികളും കൂട്ടാളികളും എന്ന വ്യത്യാസം മാത്രം. എക്‌സപ്ഷന്‍സ് ഒഴിച്ചാല്‍ പാര്‍ട്ടി ഭേദമില്ലാതെ ആരു ഭരിച്ചാലും പറയാവുന്ന കാര്യം. അരാഷ്ട്രീയവാദം, വരട്ടു തത്വശാസ്ത്രം, കപട നിഷ്പക്ഷവാദം എന്ന് കല്ലെറിയാം. പക്ഷേ തര്‍ക്കത്തിനും സ്ഥാപിക്കലിനും അപ്പുറം കണ്ടും കേട്ടും അറിയുന്ന ചുറ്റുവട്ടങ്ങള്‍ നിഷേധിക്കാനാവില്ലല്ലോ.

പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തു കാര്യമൊന്നുമില്ലെങ്കിലും എന്തുകൊണ്ടിങ്ങനെ എന്നു ചിന്തിച്ചപ്പോള്‍ വിവിധതരം ഭരണരീതികളില്‍ തള്ളേണ്ടതും കൊള്ളേണ്ടതും അറിയണമെന്നു തോന്നി. നിരവധി ഭരണസംവിധാനങ്ങള്‍ പരീക്ഷിച്ച ഗ്രീക്ക് ചരിത്രത്തിലേക്കാണ് -http://www.ancientgreece.com/s/Main_Page/- സ്വാഭാവികമായും ആദ്യം പോയത്. അരിസ്‌റ്റോട്ടിലും ആര്‍ക്കിമിഡിസും മുതല്‍ പലരുടേയും അര്‍ത്ഥപൂര്‍ണ്ണ ഉദ്ധരിണികള്‍ മിന്നി മാഞ്ഞുകൊണ്ടിരിക്കുന്ന ഈ സൈറ്റ് നന്ന്. 'ഹിസ്റ്ററി ' ക്ലിക്ക് ചെയതപ്പോള്‍ 6000 ബി.സി മുതല്‍ 146 ബിസി വരെയുള്ള ചരിത്രം പല തലക്കെട്ടുകളിലായി നല്‍കിയിട്ടുണ്ട്. 1100 -750 ബി.സി കാലഘട്ടത്തെ 'ഇരുണ്ട കാലം '(Dark Ages) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇനി ഒരിക്കലും ഒരു രാജ്യചരിത്രത്തിലും അങ്ങനെ ഒരു രേഖപ്പെടുത്തല്‍ ഉണ്ടാവാതിരിക്കട്ടെ.

നമ്മള്‍ ഭാരതീയരെപ്പോലെ തന്നെ മുപ്പത്തിമുക്കോടി ദേവതകളും ഇതിഹാസങ്ങളുമുള്ള കാല്‍പ്പനിക ആകര്‍ഷണമായിരുന്നു എക്കാലവും ഗ്രീസ.് സെല്യൂക്കസിന്റെ മകള്‍ ഹെലന്‍ നമ്മുടെ ചന്ദ്രഗുപ്തമൗര്യന്റെ വധുവും ആയിരുന്നുവല്ലോ. വാല്‍ക്കഷണം-ഒരു യുദ്ധ ഉടമ്പടിയുടെ ഭാഗമായി മാത്രം ചാണക്യബുദ്ധിയില്‍ തെളിഞ്ഞ ആ തീരുമാനത്തില്‍ ഹെലന്‍ സന്തുഷ്ടയായിരുന്നുവോ?വ്യക്തിയുടെ സന്തുഷ്ടിയേക്കാള്‍ എത്രയോ വലുതാണ് ജനഹിതം എന്നു ഭരണമാതൃക കാട്ടിത്തന്ന രാമന്റെ നാട്ടിലെ രീതികളോട് അവര്‍ താദാത്മ്യം പ്രാപിച്ചിരിക്കാം.

കുട്ടികള്‍ക്കുള്ളതെങ്കിലും വലിയവര്‍ക്കും വായിക്കാന്‍ പറ്റിയ സൈറ്റാണ് http://www.historyforkids.org/. ചരിത്രവും സയന്‍സും കണക്കും കൂടി ഉള്‍ക്കൊള്ളുന്ന ഈ സൈറ്റ് വിജ്ഞാനപ്രദം, വായിച്ചു പോകാം. ഇന്‍ഡ്യ ക്ലിക്ക് ചെയ്തപ്പോള്‍ 3000 ബിസി യിലെ ഹാരപ്പന്‍ കാലം മുതല്‍ നല്‍കിയിട്ടുണ്ട്.

ഏതു ഭരണവും അറിവിലും ചരിത്രത്തിലും യുക്തിയിലും സര്‍വ്വോപരി അന്നാടിന്നനുസൃതവുമാകണം. എങ്കിലേ അതു വിജയിക്കൂ. വിദ്യാഭ്യാസയോഗ്യതയല്ല, മറിച്ച് പഠിക്കാനും അറിയാനും താത്പര്യമുണ്ടാകുക എന്നതാണ പ്രധാനം. എല്ലാവര്‍ക്കും എല്ലാം പഠിക്കാനാവില്ല, എന്നാല്‍ എല്ലാ പാര്‍ട്ടികളിലും നന്നായി ഗൃഹപാഠം ചെയ്യുന്ന കുറച്ചുപേര്‍ ഉണ്ടായേ പറ്റൂ. അവര്‍ മറ്റുള്ളവരെ, പുതുതലമുറയെ പഠിപ്പിക്കണം. അത്തരം സ്റ്റഡിക്ലാസ്സുകളും അവിടെ 'ആശാന്മാരും' ഇവിടെ ഉണ്ടായിരുന്നുവല്ലോ. പിന്നീടെന്നോ രാഷ്ട്രീയം എന്നാല്‍ അറിവും പഠിപ്പും ഉള്ള സാത്വികര്‍ക്കു പറ്റിയതല്ല എന്ന നില വന്നു.

സ്‌കൂള്‍ വിദ്യാഭ്യാസശേഷം ഉപജീവനാര്‍ത്ഥം കമാനി ട്യൂബ്‌സില്‍ തൊഴിലാളിയായ ഡി.തങ്കപ്പന്‍, പ്രശസ്ത മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ക്ലാസ്സെടുക്കാന്‍ ക്ഷണിക്കപ്പെട്ട 'കമാനി തങ്കപ്പന്‍' എന്ന, ഉയര്‍ന്ന പഠിപ്പുള്ള തൊഴിലാളി നേതാവായി മാറിയത് മാതൃകാപരമായ ചരിത്രം. പക്ഷേ ഖേദകരമെന്നു പറയട്ടെ, നെറ്റിലുള്ള തിരച്ചിലിലൊന്നും എത്രയോ പേര്‍ക്ക് പ്രചോദനമാകേണ്ട ആ ധന്യജീവിതത്തെക്കുറിച്ച് അധികമെന്നും കണ്ടില്ല.

ക്യാപ്പിറ്റലിസത്തിന്റെ പാളിച്ചകള്‍ അമേരിക്ക കാണിച്ചു തന്നു. 'ഗ്ലാസ്‌നോസ്റ്റ്' 'പെരിസ്റ്റ്രോയ്ക' എന്നു വ്യാമോഹിപ്പിച്ച ഗോര്‍ബച്ചേവിന്റെ റഷ്യയും വിജയിച്ചില്ല. വ്യക്തി സ്വാതന്ത്ര്യം തീര്‍ത്തും നിഷേധിക്കപ്പെടുന്ന ഭരണത്തില്‍ പൊട്ടിത്തെറികളുണ്ടാവും എന്നു ചൈന പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ചേരും പടി ചേര്‍ത്ത ഒരു നല്ല ഭരണരീതി നമുക്കുണ്ട്, അതാണ് അഭികാമ്യം. പക്ഷേ, സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സല്ല, ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രാജാക്കളല്ല, മറിച്ച് അച്ചടക്കമുള്ള ജനസേവകരാണ് എന്ന് അവരെ ഉദ്‌ബോധിപ്പിക്കണം പാര്‍ട്ടികള്‍. അവര്‍ക്ക് കാല്‍ വഴുതിയാല്‍ തിരുത്താനും നേര്‍വഴി നടത്താനും വാച്ച് ഡോഗ്‌സ് ആയി പ്രതിപക്ഷവും മീഡിയയും പിന്നെ ഈ നമ്മളും വേണം. അരക്കഴഞ്ചു പ്രയത്‌നം കൂടിയേ വേണ്ടൂ നല്ലൊരു ജനാധിപത്യത്തിലേക്ക്.

മനസ്സുകൊണ്ട് ഭൂതകാലത്തില്‍ ജീവിക്കേണ്ടതില്ല. പക്ഷേ കൊഴിഞ്ഞ കാലം പഠിപ്പിച്ച അനുഭവപാഠങ്ങള്‍ മറക്കരുത് നമ്മള്‍!

'എനിക്ക് ആവശ്യത്തിനു നീളമുള്ള ഒരു ദണ്ഡും അതു വയ്ക്കാനുള്ള ആധാരബിന്ദുവും കാണിച്ചു തരൂ, ഞാന്‍ ഈ ലോകം തിരിക്കാം-ആര്‍ക്കിമിഡിസ്.( 'Give me a lever long enough and a fulcrum on which to place it, and I shall move the world' - Archimedse)

Monday, April 25, 2011

ചിദംബരസ്മരണയില്‍......

(Online link of Varika pblished 23.04.2011)
' ബ്ലോഗുലകം' എന്നു തുടങ്ങി 'വെബ്‌സ്‌കാന്‍' ആയി രൂപാന്തരം പ്രാപിച്ച ഈ പംക്തി തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഒരു കാലത്ത് ക്ഷുഭിതയൗവ്വനപ്രതീകമായി യുവത്വത്തെ ഹരം പിടിപ്പിച്ച കവി, ചിദംബരസ്മരണയുടെ രചയിതാവ്, ഇപ്പോള്‍ സീരിയല്‍ ,സിനിമകള്‍ക്കൊപ്പം ബ്ലോഗ് എന്ന ജനകീയ മാദ്ധ്യമത്തിലും സജീവം-ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ' തുറമുഖം'- http://balachandranchullikkad.blogspot.com/ ബ്ലോഗ് പരിചയപ്പെടുത്തട്ടെ ഈ ഒന്നാം പിറന്നാള്‍ ദിനത്തില്‍.

സെലിബ്രിറ്റി ബ്ലോഗുകള്‍ അനവധി. പക്ഷേ പലരും കുറച്ചെഴുതി നിര്‍ത്തും. അവരുടെ അഭിപ്രായപ്പെട്ടികള്‍ നിറയും, എന്നാല്‍ മറുപടി കൊടുക്കലില്ല, മറ്റുള്ള ബ്ലോഗുകളില്‍ കമന്റിടുകയും ഇല്ല. സമയക്കുറവാകാം. ശ്രീ.ചുള്ളിക്കാട് ഇതിലെല്ലാം തികച്ചും വിഭിന്നനാണ്. കൃത്യമായി എല്ലാവര്‍ക്കും മറുപടി കൊടുക്കും, മറ്റുള്ളവരുടേതില്‍ അഭിപ്രായം അറിയിക്കും, ചുരുക്കത്തില്‍ നമുക്ക് കൂട്ടത്തിലൊരാള്‍ എന്നു തോന്നും. കാര്യമാത്രപ്രസക്തമായ ചെറുലേഖനങ്ങളും കവിതകളുമാണ് കവിയുടെ ബ്ലോഗിലുള്ളത്.

ശ്രീനാരായണഗുരുദേവന്‍ എന്ന ലേഖനത്തില്‍ നിന്ന്-'തുഞ്ചത്തെഴുത്തച്ഛന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മലയാള കവിയും ശ്രീനാരായണഗുരുദേവന്‍ തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമാ യ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂര്‍ണ്ണതയോ ലൗകികനാ യ കുമാരനാശാന്റെ കവിതകളില്‍ ഇല്ല എന്നാണ് എന്റെ അനുഭവം...ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു: ' 'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും;നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.' '. ഇതിന് ഗുരു നിത്യചൈതന്യയതി രചിച്ച ഇംഗ്ലീഷ് ഭാഷ്യവും നല്‍കിയിട്ടുണ്ട്.

ജാതിവ്യവസ്ഥയെന്ന കൊടും ഭീകരതയെപ്പറ്റിയുള്ള മഹാകാവ്യം, ദളിത് തീവ്രവാദം എന്നീ ലേഖനങ്ങള്‍ ചിന്തോദ്ദീപകങ്ങളാണ്. 'സാഹിത്യശില്‍പ്പശാല' യില്‍ നിന്ന്-
'മഹത്തായ സാഹിത്യകൃതികള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുപഠിക്കുക. എന്താണു സാഹിത്യമെന്നും എങ്ങനെ സാഹിത്യം എഴുതാം എന്നും അപ്പോള്‍ താനേ മനസ്സിലാവും. സ്വന്തം സാഹിത്യത്തിന്റെ മൂല്യം സ്വയം നിര്‍ണ്ണയിക്കാനും അപ്പോള്‍ പ്രാപ്തിയുണ്ടാവും.' എഴുതാനുദ്ദേശിക്കുന്ന, ആഗ്രഹിക്കുന്ന എല്ലാവരും ചെവിക്കൊള്ളണം ഇത്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വായിച്ചപ്പോള്‍ വല്ലാതെ നൊമ്പരപ്പെടുത്തിയതുമാണ് 'സാഹിത്യവും ഞാനും' എന്ന ലേഖനം. അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും വായിക്കുമ്പോള്‍ നമുക്കു തൊട്ടറിയാം.

'മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സ്‌ക്കൂളിലെ അദ്ധ്യാപ കര്‍ക്കും സഹപാഠികള്‍ക്കും എന്നെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു.അവരില്‍ നിന്നും എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും അവഗണനയും പുച്ഛവും വെറുപ്പും (വേണ്ടിയിരുന്നോ ഇത്രയധികം നെഗറ്റീവ് പ്രയോഗങ്ങള്‍?-ലേഖിക) എനിക്കു സഹിക്കേണ്ടിവന്നു.ഈ ലോകത്തില്‍ എനിക്കല്ലാതെ മറ്റാര്‍ക്കും എന്നെ ആവശ്യമില്ല എന്നു കുട്ടിക്കാലത്തുതന്നെ എനിക്കു ബോദ്ധ്യപ്പെട്ടു.കൗമാര ത്തില്‍ തന്നെ വീടിന്റെയും നാടിന്റെയും തണല്‍ എനിക്കു നഷ്ടമായി.ജീവി തം പെരുവഴിയിലായി. ' ലാളനയും സ്‌നേഹവും ആവോളം നുകര്‍ന്നു വളര്‍ന്ന എന്റെ കണ്ണുനിറഞ്ഞുപോയി ഇതു വായിച്ചപ്പോള്‍! കവിയുടെ വ്യത്യസ്ത താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കായിട്ടുണ്ടാവില്ല. ഇത്രയും കാഠിന്യമില്ലെങ്കിലും എം.ടി.യുടെ കഥയെഴുതുമ്പോള്‍ എന്ന പുസ്തകത്തിലുമുണ്ട് വീട്ടുകാരില്‍ നിന്നു കിട്ടിയ 'പ്രോത്സാഹന'ത്തെപ്പറ്റി!

'സാഹിത്യം എനിക്കു നല്‍കിയ സാന്ത്വനം ആത്മഹത്യയില്‍ നിന്നും ഭ്രാന്താലയത്തില്‍നിന്നും എന്നെ രക്ഷിച്ചു. എന്തും സഹിക്കാന്‍ മനഃശക്തി തന്നു. ജീവിതത്തെ നേരിടാന്‍ ധൈര്യം തന്നു.അതെ.സാഹിത്യം എനിക്കു പ്രാണരക്ഷയായിരുന്നു......സാഹിത്യത്തിന്റെ ജീവജലം എന്നെ ഇത്രകാലം ജീവിപ്പിച്ചു. ജീവിതത്തിന്റെ ഈരേഴുപതിനാലുലോകവും എനിക്കു കാണിച്ചു തന്നു.നന്ദി. ' തീയില്‍ കുരുത്തത് വെയിലത്തു വാടില്ലല്ലോ. ആ ഉള്‍ക്കരുത്തും എതിര്‍പ്പുകള്‍ ശാന്തമായി നേരിടാനുള്ള പക്വതയും ബ്ലോഗ് രചനകളിലും കമന്റുകള്‍ക്കുള്ള മറുപടികളിലും തെളിഞ്ഞു തൂവുന്നു. ഞങ്ങളെപ്പോല ധാരാ ളം പേരുണ്ട് താങ്കളുടെ രചനകള്‍ ഇഷ്ടപ്പെടുന്നവരായി. അതുകൊണ്ട് എല്ലാം നല്ലതിനായിരുന്നുവെന്നു കരുതുക പ്രിയ കവേ!

'എക്‌സട്ര' എന്ന പോസ്റ്റിന്റ ലേബല്‍ കഥ ആണെങ്കിലും അത് അനുഭവക്കുറിപ്പെന്നു സുവ്യക്തം. 'ഭിക്ഷ യാചിച്ചും ഹോട്ടലില്‍ എച്ചിലിലയെടുത്തും പോലും ജീവിച്ച എനിക്ക് എക്‌സ്ട്രാ നടന്റെ തൊഴില്‍ എത്രമാത്രം വിലപ്പെട്ട താണെന്ന് യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ'. ഇല്ലായിരിക്കാം, പക്ഷേ താങ്കളെ വായിക്കുന്ന ഞങ്ങള്‍ക്കു മനസ്സിലാകും, മറ്റുള്ളവരെ കുത്തിമുറിവേല്‍പ്പിക്കുന്നതില്‍ ആനന്ദം കിട്ടുന്ന അത്തരം ബുജികളെ വിട്ടേക്കുക.

തര്‍ജ്ജമകളും സ്വന്തം കവിതകളുമായി പതിനഞ്ചെണ്ണമുണ്ട്. ചിലതു രസിച്ചില്ല-അതിനുള്ള വിവരം എനിക്കില്ല എന്നര്‍ത്ഥം. . മണിനാദം,കഥാശേഷം, ഭയം,പുഴ ഇവ കൂടുതല്‍ ഇഷ്ടപ്പെട്ടു, നെരൂദയുടെ പ്രണയകവിതാ വിവര്‍ത്തനവും.ജാപ്പനീസ് കവിതയായ പുഴയില്‍ നിന്ന്
'അമ്മേ, അമ്മേ, പുഴ ഒരിക്കലും നില്‍ക്കാത്തതെന്താ?
അതോ,വീട്ടില്‍ കടലമ്മ അവളെ കാത്തിരിക്കയല്ലേ'

ഞങ്ങളും കാത്തിരിക്കുന്നു താങ്കളുടെ പേനത്തുമ്പില്‍ നിന്നുതിരും മധുഗീതങ്ങള്‍ക്കായ്...

Monday, March 21, 2011

സുസ്‌മേഷം

 (Varika online link-published 19.03.2011)
കൈ നിറയെ അവാര്‍ഡുകളുമായി പുതുവര്‍ഷം ആരംഭിച്ച മലയാള കഥാകാരന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, യുവകഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത്. ഒരാളുടെ രചനകളെത്തേടി എത്ര അവാര്‍ഡുകള്‍! സുസ്‌മേഷിന്റ http://susmeshchandroth.blogspot.com/ ബ്ലോഗിലൂടെ.....

' കോവിലന്‍-തീയില്‍ ചുട്ട വാക്കുകള്‍ ' എന്ന പോസ്റ്റിലൂടെയാണ് സുസ്‌മേഷ് മലയാളം ബ്ലോഗര്‍ കൂട്ടായ്മയിലേയ്ക്കു പ്രവേശിക്കുന്നത്.വികാരതീവ്രമായ ഓര്‍മ്മകള്‍ പങ്കു വയ്ക്കലല്ല അത്. പൊള്ളുന്ന സത്യങ്ങള്‍ പറയുകയാണ്.

'ജഠരാഗ്‌നിയെപ്പറ്റിയെഴുതാന്‍,വിശപ്പാണ് ഏറ്റവും വലിയ വേദാന്തമെന്നു പറയാന്‍ കോവിലനില്ല. ഒരു പക്ഷേ വിശപ്പറിഞ്ഞ തലമുറയും അന്യം നില്‍ക്കാന്‍ പോവുകയാണ്. അപ്പോഴും വിശപ്പിന്റെ കാഠിന്യമനുഭവിച്ച മനുഷ്യരെ കണ്ടെത്താന്‍ നമുക്ക് കോവിലനെ വായിക്കേണ്ടതായി വരും. കോവിലന്റെ കൃതികള്‍ ആ ദൗത്യമേറ്റെടുത്ത് മനുഷ്യനെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കട്ടെ.' തീര്‍ച്ചയായും, പക്ഷേ ആരും വിശപ്പിന്റെ വിളി അറിയാത്ത കാലവും വരട്ടെ, പ്രത്യേകിച്ച് പട്ടിണി തളര്‍ത്തിയ എല്ലുന്തിയ മനുഷ്യക്കോലങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍.

കഥയും കവിതയും മാത്രമായി ഭാവനാലോകത്തു വിഹരിച്ചാല്‍ മാത്രം പോരാ ഒരു സാഹിത്യകാരന്‍. ജനം ശ്രദ്ധിക്കുന്ന വാക്കുകള്‍ എന്ന നിലയ്ക്ക് ചുറ്റുപാടുകളുമായി സംവദിക്കണം. 'സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയാവണം ' തുടങ്ങിയ ശക്തമായ പോസ്റ്റുകളിലൂടെ ഈ ചുമതല നിറവേറ്റുന്നുണ്ട്.

മലയാളം മരിച്ചാലും നമുക്കെന്ത് എന്ന സങ്കടം കലര്‍ന്ന ലേഖനം ഭാഷ വളരേണ്ടതെങ്ങനെ എന്ന് തമിഴരെ നോക്കി ഉദാഹരിക്കുന്നു-
' ഓരോ വിദേശവാക്കിനും നമുക്ക് തത്തുല്യമായ മലയാളം വാക്ക് നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം. അവിടെ കേട്ട ചില ഉദാഹരണങ്ങള്‍ പറയാം. പലവകൈ കായ്കറി സാദം=ബിരിയാണി, കൈപ്പേശി=മൊബൈല്‍ ഫോണ്‍. മിന്നലഞ്ചല്‍=ഇ മെയില്‍...ഇ മെയിലിന് ഇങ്ങനൊരു തര്‍ജ്ജമ അല്ലെങ്കില്‍ മലയാളവഴക്കമുള്ള ഒരു വാക്ക് കണ്ടെത്താന്‍ കഴിയുമെന്ന്്് നമ്മളാരെങ്കിലും വിചാരിച്ചിട്ടുണ്ടോ. എന്തൊരു ശാലീനതയും ഗാംഭീര്യവുമാണ് മിന്നലഞ്ചല്‍ എന്ന പുതുമയേറിയ പ്രയോഗത്തിന്!' മംഗ്ലീഷ് എന്നോ ഇലയാളം എന്നോ വിളിക്കാവുന്ന സങ്കരഭാഷയില്‍ ബ്ലോഗെഴുതുന്ന എന്നോട് സുസ്‌മേഷിലെ ഭാഷാസ്‌നേഹി ക്ഷമിക്കട്ടെ! ' ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടുകാര്‍ പുതുവാക്കുകള്‍ കണ്ടുപിടിക്കാന്‍ മുന്‍ കൈ എടുക്കമെന്നാശിക്കാം.

നമുക്ക് നിലപാടുകള്‍ ഉണ്ടായിരിക്കണം, പ്രതിച്ഛായ സൂക്ഷിച്ചുവയ്ക്കുന്ന ഭരണികള്‍, ബൗദ്ധികനിരാഹാരകാലത്തെ ഓണം, ജനിച്ച ദിവസം തന്നെ മരിച്ചു പോയവര്‍,ഇടുക്കിയെന്ന ഹരിതോദ്യാനം ഇവയെല്ലാം ഈടുറ്റ ലേഖനങ്ങളാണ്, ശക്തപ്രതികരണങ്ങളാണ്, പ്രായോഗിക നിര്‍ദ്ദേശങ്ങളുമുണ്ട്..

ഒക്ടോബര്‍ നവംബര്‍ സുസ്‌മേഷിന് അവാര്‍ഡ് കാലം മാത്രമല്ല, കവിതക്കാലവും കൂടി ആയിരുന്നുവെന്നു തോന്നുന്നു. ഫോണും നെറ്റുമില്ലാത്തൊരു ലോകത്ത്, മധുമതി ഗസല്‍ ,മഴവില്ല്.... 'ഇതിനെന്താഴമെന്നു നിനയ്ക്കുവാന്‍ വയ്യ' ആണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടത്, ഒരു പക്ഷേ കവിതയേക്കാളേറെ ആ തലക്കെട്ട് .

ചക്ക എന്ന കഥയിലെ 'സിഫിലിസ് കയറിയ ചക്ക ' എന്ന പ്രയോഗം ഇഷ്ടപ്പെട്ടില്ല. ഡിസംബറിലെ കിളിമുട്ടകളില്‍ നിന്ന്

്' ഒന്നറിയാം ഇത് പ്രണയകാലമാണ്. കമ്പിയും കോണ്‍ക്രീറ്റും വേണ്ടാത്ത, മണലിന് അപേക്ഷിക്കേണ്ടാത്ത, പേ വാര്‍ഡും കൈക്കൂലിയും ബേബിഫുഡും ആയയും വേണ്ടാത്ത,പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും ഒളിനോട്ടവും ഇല്ലാത്ത, സെല്‍ഫോണ്‍പ്രണയവും സെല്‍പോണ്‍രതിയുമില്ലാത്ത, സ്‌കൂള്‍ ഡൊണേഷനും മത്സരപ്പരീക്ഷയു മില്ലാത്ത, മക്കളെച്ചൊല്ലി പാരമ്പര്യതാല്പര്യങ്ങള്‍ ഇല്ലാത്ത ദാമ്പത്യം. അതാണ് ഓരോ കിളിജീവിതവും'. അലസതയോള മധുരം, ഓഗസ്റ്റിന്റെ ആരംഭം പൂക്കളോടൊപ്പം ഇവയിലും നിറയുന്നത് ലോലപ്രണയഭാവമാണ്.

'താരാട്ടും പൂതപ്പാട്ടും' എന്നിലും ഗൃഹാതുരത ഉണര്‍ത്തി. 'അങ്ങിങ്ങു ചൊല്ലമ്മേ' എന്ന് 'നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു പറ്റിക്കിടന്ന കുറുനിരകള്‍' എന്ന വരികള്‍ (ഓമനേ നീയുറങ്ങിന്‍ മിഴി വണ്ടിണ എന്നു തുടങ്ങുന്ന ഹൃദ്യമായ താരാട്ടില്‍ നിന്ന്) എന്നെക്കൊണ്ടു പലവട്ടം ചൊല്ലിക്കുമായിരുന്ന എന്റെ മകളുടെ കിളിക്കൊഞ്ചല്‍ ഞാന്‍ വീണ്ടും കേട്ടു.

കാലം എന്ന സംവിധായകന്‍ വിളിച്ചുകൊണ്ടുപോയ വലിയ കലാകാരന്‍മാരായ എം.ജി.രാധാകൃഷ്ണനും ഗിരീഷ് പുത്തഞ്ചേരിക്കുമൊപ്പം എന്തിനിത്ര വൈകി നീ സന്ധ്യേ (ചിത്രം-പകല്‍) എന്ന പാട്ടിന്റെ കംപോസിംഗിനെ കുറിച്ചുള്ള 'ഘനശ്യാമസന്ധ്യാഹൃദയം പോലെ...' ഹൃദ്യമായ ഓര്‍മ്മക്കുറിപ്പാണ്.

സുസ്‌മേഷിന്റെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ പൊതുവേ നീണ്ടതാണ്. ബ്ലോഗ് മുഴുവന്‍ വായിക്കുമ്പോള്‍ ഇത്ര ചെറുപ്പത്തില്‍ ഇത്ര അംഗീകാരം എങ്ങനെ എന്നതിന് ഉത്തരം കിട്ടും. ആഴവും പരപ്പുമുള്ള വായന, സമൂഹത്തിലേക്കു തുറന്നു വച്ച കണ്ണും കാതും, കഠിനാദ്ധ്വാനം. ഇതിനെല്ലാം പകരം വയ്ക്കാന്‍ മറ്റെന്തുള്ളു? 'വിരുദ്ധ സാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമാക്കാനും അസാധാരണ സംഭവങ്ങളെ സമചിത്തതയോടെ നേരിടാനും ഞാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്.' (നമുക്കു നിലപാടുകള്‍ ഉണ്ടായിരിക്കണം).ബുദ്ധിയുള്ള എഴുത്തുകാരന്‍!
'ഒടുക്കം വഴിയരികില്‍ ഒരു ഞാവലിന്റെ തൈ വയ്ക്കണം,വരും കാലത്ത് മറ്റുള്ളവര്‍ക്കും മഴ കാണാനായി'. വിതയ്കകൂ സുസ്‌മേഷ്, ഞങ്ങള്‍ അവിടെയിരുന്നു താങ്കള്‍ക്കൊപ്പം മഴ കാണാം.

Tuesday, March 15, 2011

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

  (Online link-Published 05.03.2011)

കാരൂരിന്റെ 'മരപ്പാവകള്‍' മലയാളത്തിലെ എക്കാലത്തേയും മികച്ച ചെറുകഥകളില്‍ പെട്ട ഒന്നാണ്. കഥാനായിക നളിനി മരപ്പാവകളുണ്ടാക്കി വിറ്റ് അന്നത്തിനു വഴി തേടുന്നവള്‍, നിരവധി കയ്പ്പു നിറഞ്ഞ ജീവിതാനുഭവങ്ങള്‍ പേറുന്നവള്‍. പക്ഷേ അവള്‍ ഒരിക്കലും പ്രസാദാത്മകത്വം കൈ വെടിയുന്നില്ല, തളരുന്നുമില്ല. കഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന നളിനിയുടെ ഈ പ്രസാദാത്മകത്വം, ജീവിതത്തോടുള്ള പോസ്റ്റീവ് സമീപനം ആണ് ആ കഥയുടെ ഹൈലൈറ്റ്. ടി.പത്മനാഭന്റെ ഗൗരിയും (പ്രകാശം പരത്തുന്ന പെണ്‍കുട്ടി) നമ്മുടെ മനസ്സുകളിലേക്ക് നേരേ നടന്നു കയറിയതിന് കാരണം മറ്റൊ ന്നല്ല.

http://groups.google.com/group/s29pensioners?hl=en എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ നിന്നുത്ഭവിച്ച് പല കൈ മറിഞ്ഞ് ഈയിടെ എന്റെ ഇ-മെയിലില്‍ വന്ന ഫോര്‍വേഡഡ് മെസേജിന്റെ സ്വതന്ത്ര മലയാള പരിഭാഷ -

ഒരു ദിവസം കണക്കു ടീച്ചര്‍ കുട്ടികളെ കണക്കു പഠിപ്പിക്കുന്നതിനു പകരം അവരോട് രണ്ടു നോട്ടുബുക്കു താളുകളിലായി തന്റെ മുഴുവന്‍ സഹപാഠികളുടെ പേരുകള്‍ ഇത്തിരി അകലമിട്ട്്് എഴുതുവാന്‍ പറഞ്ഞു.

അവരിലോരോ സഹപാഠിയേയും കുറിച്ച് ആലോചിച്ച്, അവരെ കുറിച്ച് തോന്നുന്ന ഏറ്റവും നല്ല കാര്യങ്ങള്‍ രേഖപ്പെടുത്തുവാനായിരുന്നു അടുത്ത നിര്‍ദ്ദേശം. കുട്ടികള്‍ കണക്കു പീരീഡ് മുഴുവനെടുത്ത് തങ്ങള്‍ക്കു നല്‍കിയ അസൈന്‍മെന്റ് ശ്രദ്ധയോടെ തീര്‍ത്തു ടീച്ചര്‍ക്കു നല്‍കി.

ശനിയാഴ്ച്ച ടീച്ചര്‍ ഓരോ കുട്ടിയുടെ പേരും ഓരോ കടലാസിലെഴുതി. അതിനടിയില്‍ ഓരോ സഹപാഠിയും ആ കുട്ടിയെ കുറിച്ചെഴുതിയത്് രേഖപ്പെടുത്തി. തിങ്കളാഴ്ച്ച ക്ലാസ്സില്‍ അത് വിതരണം ചെയ്തു. അധികം കഴിഞ്ഞില്ല, മുഴവന്‍ ക്ലാസുമുറിയും കുഞ്ഞുങ്ങളുടെ പുഞ്ചിരിയാല്‍ തിളങ്ങി.

'സത്യമോ?ഞാന്‍ ഒരിക്കലും വിചാരിച്ചില്ല ഞാന്‍ ആര്‍ക്കെങ്കിലും ആരെങ്കിലുമാണെന്ന്' 'മറ്റുള്ളവര്‍ എന്നെ ഇത്ര ഇഷ്ടപ്പെടുന്നുവെന്ന് ' എന്നായിരുന്നു മിയ്ക്കവരുടേയും പ്രതികരണങ്ങള്‍ . ക്ലാസ്സു മുറിയില്‍ പിന്നീടൊരിക്കലും അതു ചര്‍ച്ച ചെയ്തില്ല. അവര്‍ തങ്ങളിലോ അവരുടെ വീടുകളിലോ ചര്‍ച്ച ചെയ്തിരിക്കാം. പക്ഷേ ആ എക്‌സര്‍സൈസ് കൊണ്ടുദ്ദേശിച്ച ഫലം അതു നേടി. തങ്ങളെ തന്നെയും പരസ്പരവും സ്‌നേഹിക്കുന്ന കുട്ടികളുടെ ഒരു കൂട്ടം ഉണ്ടായി !

വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ കൂട്ടത്തിലൊരാള്‍, സഞ്ചയ്, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ചു. രാജ്യം നല്‍കിയ ശവസംസ്‌ക്കാരത്തില്‍ ടീച്ചറും പങ്കെടുത്തു. എല്ലാവര്‍ക്കും അവസാനമായി ടീച്ചറും തന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക്
അന്തോ്യപചാരം അര്‍പ്പിച്ചു.

ശവസംസ്്കാര ചടങ്ങിനു ശേഷം ഒരു ജവാന്‍ ടീച്ചറുടെ അടുത്തെത്തി. 'താങ്കളായിരുന്നോ സഞ്ചയ്‌യുടെ കണക്കു ടീച്ചര്‍? ടീച്ചര്‍ തലയാട്ടി. 'അവന്‍ ടീച്ചറെ കുറിച്ച് എന്നോടു ധാരാളം പറഞ്ഞിട്ടുണ്ട്.'

സഞ്ചയിന്റെ സ്‌കൂള്‍ സഹപാഠികള്‍ മിയ്ക്ക പേരും അച്ഛനമ്മമാരും ടീച്ചറോടു സംസാരിക്കാനെത്തി. അവന്റെ അച്ഛന്‍ ഒരു ചെറിയ തോലുറ കാട്ടി ടീച്ചറോടു പറഞ്ഞു 'ഇത് മരിച്ചപ്പോള്‍ അവന്റെ പോക്കറ്റില്‍ നിന്ന് അവര്‍ കണ്ടെടുത്താണ്. വളരെ സൂക്ഷിച്ച് മടക്കി ടേപ്പു ചെയ്‌തൊട്ടിച്ച പഴയ രണ്ടു നോട്ടുബുക്ക് കടലാസുകളായിരുന്നു അവ!സഞ്ചയിനെ കുറിച്ച് അവന്റെ സഹപാഠികള്‍ രേഖപ്പെടുത്തിയ നല്ല കാര്യങ്ങള്‍ ടീച്ചര്‍ എഴുതി കൊടുത്ത അതേ കടലാസുകള്‍!

'അങ്ങനെ ചെയ്തതിന് വളരെ നന്ദി, സഞ്ചയ് അതു നിധിയായി കരുതി സൂക്ഷിച്ചിരുന്നു ', അമ്മ പറഞ്ഞു.

' ഞാന്‍ ഇപ്പോഴും അതെന്റെ മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്, അര്‍ജ്ജുനായിരുന്നു അപ്പറഞ്ഞത്.

'അതു ഞങ്ങളുടെ വിവാഹ ആല്‍ബത്തില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ പൃത്ഥ്വിരാജ് തന്നു' എന്നായി പൃത്ഥ്വിയുടെ ഭാര്യ.

'എന്റേതു ഡയറിയില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്' രശ്മി പറഞ്ഞു.

ദീപാലി ബാഗില്‍ നിന്ന് കീറിപ്പറിയാറായ അവളുടെ ലിസ്‌റ്റൈടുത്ത് ടീച്ചറെ കാണിച്ചു.'ഞാന്‍ ഇതെപ്പോഴും എന്റെ കയ്യില്‍ കൊണ്ടു നടക്കും'

കരയാനുള്ള ഊഴം ടീച്ചറിനായിരുന്നു ഇപ്പോള്‍. അവര്‍ സഞ്ചയിനും ഇനിയൊരിക്കലും അവര്‍ കാണാനിടയില്ലാത്ത അവന്റെ കൂട്ടുകാര്‍ക്കും വേണ്ടി കരഞ്ഞു.

നമുക്കു ചുറ്റുമുള്ളവരെ നമ്മള്‍ സ്‌നേഹിക്കുന്നുവെന്ന്, കരുതുന്നുവെന്ന്, അവര്‍ നമുക്ക് വേണ്ടപ്പെട്ടവരാണെന്ന്,നമ്മുടെ ആരോ ഒക്കെ ആണെന്ന് അവര്‍ അറിയണം. എന്താ അങ്ങനെയാവാന്‍ ശ്രമം ആരംഭിക്കുകയല്ലേ?'

തിരക്ക് പിടിച്ച് ജീവിതം ഓടിത്തീര്‍ക്കുന്നതിനിടയില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ഇത്തരം സ്‌നേഹസന്ദേശങ്ങള്‍ ഒരു നിമിഷമെങ്കിലും നമ്മെ ചിന്തിപ്പിക്കും. നന്മ വിതച്ചാലല്ലേ നന്മ കൊയ്യാനാവൂ?മറ്റുള്ളവര്‍ക്ക്് നാം അങ്ങോട്ടു നല്‍കുന്നതല്ലേ തിരിച്ചും പ്രതീക്ഷിക്കാനാവൂ?




സര്‍ഗ്ഗസാങ്കേതികസംഗമം

(Online link-Published 26.2.2011)
2010 ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം കഥ വായിച്ചത് ആനുകാലികത്തിലല്ല, മറിച്ച് ഒരു ബ്ലോഗിലാണ്. സര്‍ഗ്ഗാത്മകതയും സാങ്കേതികതയും സമന്വിയിക്കുന്ന, സംഗമിക്കുന്ന, ശ്രീനാഥന്റെ 'സര്‍ഗ്ഗസാങ്കേതികം'(http://sargasankethikam.blogspot.com/ ) എന്ന ബ്ലോഗില്‍.ബ്ലോഗ് പേര് സുന്ദരം!

'എത്ര വേഗം മറക്കുന്നൂ നമ്മളീ ദുഃഖമൊക്കയും ബ്ലോഗിന്റെ ആഴിയില്‍ ' എന്ന സബ്‌ടൈറ്റില്‍. മോഹനകൃഷ്ണന്‍, ടി.പി.വിനോദ്, ഓ.എന്‍.വി, വൈലോപ്പിള്ളി, ഒളപ്പമണ്ണ, കീറ്റസ്, സച്ചിദാനന്ദന്‍ എന്നിവരുടെ ഹൃദ്യ മധുരവചനാമൃതം പേറുന്ന സൈഡ്ബാര്‍. 'അനന്ത ബസ് ബാറുകളില്‍ പ്ലവനം ചെയ്യുന്ന ആള്‍ട്ടര്‍നേറ്ററുകള്‍ക്ക് 'എന്നു സമര്‍പ്പണം തുടങ്ങിയ പോസ്റ്റകളിലൂടെ...

സ്വയം കളിയാക്കാനുള്ള കഴിവ് വലിയൊരു പ്രത്യേകതയാണ്. 'സമ്മേളനം' എന്ന ആക്ഷേപഹാസ്യത്തില്‍ നിന്ന്്- 'സമ്മേളനം രണ്ടു മണി കടന്നപ്പോള്‍ പ്രതിനിധി വയറു പുകഞ്ഞ് ആലോചിച്ചു. സാമ്രാജ്യത്വ വിരുദ്ധമായ സാമ്പാര്‍, വര്‍ഗ്ഗീയ വിരുദ്ധമായ അവിയല്‍, സ്ത്രീപക്ഷ മധുരക്കറി, നോണ്‍ വെജിറ്റേറിയന്‍ സ്വത്വബോധമുണര്‍ത്തുന്ന ചിക്കനും മീനും, ദേശീയബോധം ഊട്ടിയുറപ്പിക്കാന്‍ ബട്ടൂര, ആഗോളവല്‍ ക്കരണത്തിന്റെ ഭാഗമായി അല്‍പ്പം ചൈനീസ് ബുഫെയുടെ വികേന്ദ്രീകരണം, ജനാധിപത്യവല്‍ക്കരണം. അറിയിപ്പു വന്നു, ഭക്ഷണത്തിനു ശേഷം ആരും മുങ്ങരുത്, സമ്മേളനാനന്തരം, യുജിസി (പുതിയ സ്‌കെയില്‍) വിതരണം ഉണ്ടായിരിക്കുന്നതാണ്.' ു

ശമ്പളാനുകൂല്യങ്ങളോടെയുള്ള മദ്ധ്യവേനല്‍ കാലം അവസാനിക്കുന്നതിന്റെ കലിപ്പ് വളരെ സരസമായി പറഞ്ഞിരിക്കുന്ന 'ദേ, പിന്നേം തുടങ്ങീ...' ചിരിപ്പിച്ച് തുടങ്ങി ചിന്തിപ്പിച്ചവസാനിപ്പിക്കുന്നു. ' ജൂണ്‍ ഒന്നാണിന്ന്. ഈ മാഷമ്മാ രുടെ ഒരു കഷ്ടപ്പാട് മാളോര്‍ക്കറിയാമോ? രണ്ട് മാസത്തെ കുശാലായ അവധിപ്പൊറുപ്പാണ് വെടി തീരാന്‍ പോകുന്നത്.' തുടര്‍ന്നു വായിക്കുക.

എന്‍ജിനീയറിംഗ് കോളേജുകള്‍ ഇപ്പോള്‍ കൂണു പോലെ. എന്നാല്‍ കോളേജില്‍ പല പേപ്പറുകള്‍ പോയി എങ്ങുമെത്താതായവരുണ്ട്, മുഴുമിക്കാന്‍ പാടു പെടുന്നവരുണ്ട്. അങ്ങനെയുള്ളവരെക്കുറിച്ചുള്ളതാണ് 'ഇന്ദു പറഞ്ഞു തന്ന പാഠം'. അത്തരക്കാരില്‍ പലരുടേയും ജീവിതവിജയ ഗാഥകള്‍ കോറിയിട്ട് വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ജനിപ്പിക്കുക എന്ന സ്വധര്‍മ്മം ഇവിടെ കൃത്യമായി നിര്‍വ്വഹിക്കുന്നു .അതിലെ ഒരു കമന്റ് -'നന്നായി എഴുതി മാഷേ. നല്ല ചിന്തകള്‍. .ജീവിതാവസ്ഥകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴി യുന്നതിനേക്കാള്‍ ഒരദ്ധ്യാപകനു കഴിയും. ഇഷ്ട്ടപ്പെട്ടു..:) ഒരു എന്‍ജിനീയറിംഗ് കോളേജ് ഡ്രോപ് ഔട്ട്'

വലിയ ഭാഷാപ്രേമിയാണ് ശ്രീനാഥന്‍. 'ഉണ്ണായി വാര്യരുണ്ടായതെവിടെ' എന്ന കനപ്പെട്ട ലേഖനത്തില്‍ നിന്ന ്' നളചരിതവുമായി ബന്ധപ്പെട്ട് ചില ഗവേഷണങ്ങള്‍ നടത്തിയപ്പോളാണ് ഉണ്ണായിവാര്യരുടെ ജന്മസ്ഥലത്തെ കുറിച്ച് ചില സൂചനകള്‍ എനിക്ക് ലഭ്യമായത്. കിം ബഹുനാ, അത് ബ്ലോഗിലൂടെ പങ്കു വെച്ചാല്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും, മറ്റു സഹൃദയര്‍ക്കും ഉപകാരപ്രദമായിരിക്കും എന്നു കരുതി.'

'കവിത അറിയാതെ പോകുന്ന കാമ്പസ്സ് ' എന്ന ഈടുറ്റ ലേഖനവും അതിലെ ആവേശഭരിതമായ ചര്‍ച്ചകളും വായനാസാഹിത്യകുതുകികള്‍ കുറവല്ല എന്ന ആഹ്ലാദകരമായ തിരിച്ചറിവു നല്‍കുന്നു. പുതിയ എഴുത്തുകാരുടെ ലിങ്കുകള്‍ സഹിതമുള്ള ലിസ്റ്റുമുണ്ട്..

ഏകമകനെ പഠിക്കാനായി ദൂരെ വിട്ട് അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വിരഹദുഖമാണ് ' ശ്രീശൈലത്തിലെ കുട്ടി'. കണ്ണു നനയിച്ചൊരു പോസ്റ്റ്.

ഇനി മുന്‍ചൊന്ന 'സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ്' എന്ന, സൈന്‍വേവ് ഗ്രാഫ് വരച്ചിട്ടിരിക്കുന്ന നല്ല കഥയെപ്പറ്റി. വേവ് സാംപ്ലിംഗ് അനാലിസിസ് ക്ലാസ്സിലിരിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി റോബിന്‍ ബോറന്‍ ക്ലാസ്സിനിടയില്‍ തന്റെയും കൂട്ടുകാരുടേയും ജീവിതങ്ങളുടെ സാംപ്ലിംഗ് നടത്തുകയാണ്.

' കഴിഞ്ഞകുറി ടെസ്റ്റിനു മാര്‍ക്കു കുറഞ്ഞപ്പോള്‍ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദര്‍ശിച്ചതാണ്. അമ്മ സ്വയം നിര്‍ത്താതെ സംസാരിച്ചു കൊണ്ട്, തെരുതെരെ പണിചെയ്ത് തീര്‍ത്ത് ഒരു അസംതൃപ്തിുഞ്ഞമ്മ യായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയില്‍ ഇമ്പള്‍സുകള്‍ പോലെ ഉയരുന്ന ശാപവാക്കുകള്‍. അല്ല, ആരാണ് അമ്മയുടെ ഫൂറിയര്‍ സ്‌പെക്ട്രത്തില്‍ സ്‌നേഹത്തിന്റെ അനന്ത ഫ്രീക്വന്‍സികള്‍ കണ്ടെത്തിയത്?' അസംപ്തൃപ്തിക്കുഞ്ഞമ്മ, അര്‍ജ്ജുനപ്പത്ത് തുടങ്ങി പുതിയ ഭാഷാപ്രയോഗങ്ങള്‍ നന്ന്.പ്രണയം, വിപ്ലവം, ദാരിദ്യം എന്നു വേണ്ടാ ,സമകാലികജീവിതം എല്ലാമുണ്ട് ഈ കഥയില്‍. തികച്ചും വ്യത്യസ്തവും മനോഹരവുമായ ആഖ്യാനശൈലി. ടെക്‌നിക്കല്‍ വാക്കുകളുടെ അതിപ്രസരം ഉണ്ടെങ്കിലും അതൊന്നും അറിയാത്തവര്‍ക്കും കഥ മനസ്സിലാകും എന്ന് അതിലെ കമന്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കഥ വായിക്കുമല്ലോ അല്ലേ?

സൗഭാഗ്യവാന്‍, ഇലയനക്കങ്ങള്‍, കവിത-നെരൂദ എന്നിങ്ങനെ കവിതകളുമുണ്ട്, പക്ഷേ അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു പറയാനാവില്ല, അതിനുള്ള വിവരം എനിക്കില്ല തന്നെ!അല്ലെങ്കിലും ഈ ബ്ലോഗു വായിക്കുമ്പോഴെല്ലാം ഞാന്‍ എന്റെ ഭാഷാവിജ്ഞാനപരിമിതികള്‍ അറിയുന്നു !

'കെട്ട ജീവിതം, ഉണ്ടെനിക്കെന്നാല്‍, മറ്റൊരു സൈബര്‍ ജീവിതം മന്നില്‍' എന്നു പാടുന്ന ശ്രീനാഥന്റെ സര്‍ഗ്ഗസാങ്കേതികതൂലിക ഇനിയും നിര്‍ബാധം ചലിക്കട്ടെ, നമുക്കായ്.

സൗമ്യമല്ല ഈ പ്രതികരണങ്ങള്‍

(Online link-Published 19.02.2011)
ഐവര്‍മഠത്തില്‍ മുഴങ്ങിയ ശാന്തിമന്ത്രങ്ങള്‍ ഏറ്റുവാങ്ങി സൗമ്യയുടെ ആത്മാവ് ബലാല്‍സംഗികളും ഞരമ്പുരോഗികളുമില്ലാത്ത ലോകത്തിലേക്കു പറന്നുയര്‍ന്നുകഴിഞ്ഞു. കേരളത്തെ കരയിപ്പിച്ച ആ സംഭവം ഒരു പുതുവാര്‍ത്തയ്ക്കും മായ്ക്കാന്‍ കഴിയാത്ത വിധം ഇവിടുത്തെ പെണ്‍മനസ്സുകളില്‍ ഉണങ്ങാത്ത വ്രണമായി എക്കാലവും നില്‍ക്കും.

ഇതേ കുറിച്ച് പ്രശസ്തരുടെ പ്രതികരണങ്ങള്‍ നമ്മള്‍ കേട്ടു.ലോകമെമ്പാടും ചിതറി കിടക്കുന്ന, സാധാരണക്കാരായ മലയാളികളുടെ പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റ് വഴി ബ്ലോഗ്-ബസ്- സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളിലൂടെ ഒഴുകുകയാണ്. പല ഗൂഗിള്‍ ബസ്സുകളില്‍ നിന്ന് എടുത്ത്് ബ്ലോഗര്‍ ആഗ്നേയ ഇട്ട ഒരു പോസ്റ്റാണിത് - http://gayaathiyilninnum.blogspot.com/. വായിക്കാം, ഒട്ടും സൗമ്യമല്ലാത്ത, പെണ്‍മനസ്സുകളുടെ ധര്‍മ്മരോഷങ്ങള്‍.

' സത്യമായും ഞങ്ങളുടെ ജീവനു ചാരിത്ര്യത്തേക്കാള്‍ വിലയുണ്ട് '

'അവളുപോയതു നന്നായി'-ചര്‍ച്ചകള്‍ക്കും രോഷപ്രകടനങ്ങള്‍ക്കുമൊടുവില്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് എല്ലാവരുടെയും ആത്മഗതം..സമൂഹത്തില്‍ നാളെയവളുടെ ഗതി എന്തായിരിക്കുമെന്നോര്‍ത്തുതന്നെയാവും എല്ലവരുമതു പറഞ്ഞിരിക്കുക..ഒരുപക്ഷേ അവളുടെ സ്വന്തം വീട്ടുകാര്‍പോലും ഓര്‍ത്തിരി ക്കാമിത്.എന്തായാലും പുതിയതലമുറയിലെ പെണ്‍കുട്ടികള്‍ ജീവനിലും വലുതായി മാനത്തെ കാണുന്നില്ലെന്നത് ആശാസകരം. ഇന്നിറങ്ങിയ ചില ഗൂഗിള്‍ ബസ്സുകളിലെ പെണ്‍കുട്ടികളുടെ പ്രതികരണങ്ങള്‍ ആശാവഹമാണ്.

1. 'നാളെ ആ പെണ്‍കുട്ടിയുടെ അവസ്ഥ എനിക്ക് വന്നാല്‍ , എനിക്കല്‍പ്പമെ ങ്കിലും ശ്വാസം ബാക്കിയുണ്ടെങ്കില്‍ ,ഞാന്‍ പരിക്ക് ഭേദമായി എഴുന്നേറ്റ് വരാ നേ നിങ്ങള്‍് പ്രാര്‍ഥിക്കാവൂ. സമൂഹത്തിന്റെ അപമാനിക്കല്‍ സഹിക്കാതിരിക്കാന്‍ ഞാന്‍ മരിക്കുന്നതാണ് നല്ലതെന്ന് നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍, അപമാനി ക്കപ്പെട്ട ഞാന്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് നിങ്ങള്‍ പറഞ്ഞെ ന്നേ എനിക്ക് കരുതാനാവൂ. ഞാന്‍ മറിച്ച് തീരുമാനിക്കാത്തിടത്തോളം കാലം ഈ ലോകത്ത് ജീവിക്കാന്‍ എനിക്കും അഗ്രഹമുണ്ട്, അവകാശവും'-പ്രിയ

2.'സഹായിക്കാനായി കൈ നീട്ടിയില്ലെങ്കിലും ശരി, എങ്ങനെയെങ്കിലും തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു കൊള്ളാം.. പക്ഷെ ദയവായി സഹതപിച്ചു കൊല്ലരുത്..' -കൊച്ചുത്രേസ്യ

3.'ആ പെണ്‍കുട്ടി മരിച്ചൂല്ലേ.? അപ്പോ ഓള്‍ മോസ്റ്റ് ശവമായി കിടന്ന പെണ്‍ കൊച്ചിനെ ആണ് അയാള്‍ പ്രാപിച്ചത്.കഷ്ടം! ജീവനുണ്ടോ ശവമാണോ... ഒന്നും പ്രശ്‌നമല്ല... ചുമ്മാ കേറ്റാനൊരു വജൈന വേണം..ദാറ്റ്‌സ് ഇറ്റ്. നമ്മുടെ നാട്ടില്‍ അമ്മത്തൊട്ടിലൊക്കെ വച്ചിരിക്കുന്നത് പോലെ, എല്ലാ ബസ് സ്റ്റാന്റ്റിലും പൊതു സ്ഥലങ്ങളോടനുബന്ധിച്ചും, ട്രെയിനിലുമൊക്കെ വല്ല പ്ലാസ്റ്റിക്കിലോ റെക്‌സിനിലോ തീര്‍ത്ത സ്ത്രീ രൂപങ്ങള്‍ (സെക്‌സ് റ്റോയ് പോലെ ) ഉണ്ടാക്കി വയ്ക്കട്ടെ. സോക്കേട് തീര്‍ക്കേണ്ടവര്‍ക്ക് അതേല്‍ പോയി തീര്‍ക്കാമല്ലോ.. സോറി ഫോര്‍ മൈ ലാംഗ്വേജ്... സങ്കടം സഹിക്ക വയ്യാഞ്ഞിട്ടാ'-സുജ. (ഇല്ല സുജ, ഇക്കാര്യത്തില്‍ പറഞ്ഞ ഭാഷയെപ്പറ്റി ക്ഷമ ചോദിക്കേണ്ട ആവശ്യം ഒട്ടുമില്ല-ശ്രീലത).

അതേ, നിങ്ങളൊക്കെ ഞങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിച്ച ആ മാനത്തേ ക്കാളും ചാരിത്ര്യത്തേക്കാളും വിലയുണ്ട് ഞങ്ങളുടെ ജീവന്, ജീവിതത്തിന്. നിങ്ങളിലൊരാള്‍ കാണിക്കുന്ന മാനസിക വൈകല്യത്തിന്, ചെറ്റത്തരത്തിനു പകരമായി ഞങ്ങളൊക്കെ ജീവിച്ചിരിക്കാനും, സ്വസ്ഥമായി ജീവിക്കാനുമുള്ള അവകാശം വലിച്ചെറിയണോ? എന്റെ മകളുടെ കാലത്തെങ്കിലും ഇതിനൊര റുതിയുണ്ടായെങ്കില്‍. ജിവിതത്തോടും, ലോകത്തോടും അടങ്ങാത്ത കൊതിയുള്ളവരാണു ഞങ്ങളും.

തനിക്കുനേരെ ലൈംഗിക അതിക്രമണം നടന്നപ്പോള്‍, അതിന്റെപേരില്‍ വീട്ടുകാരടക്കം കയ്യൊഴിഞ്ഞപ്പോള്‍ തളരാതെ പിടിച്ചുനിന്ന് ഒടുവില്‍ ഇന്ത്യയിലെ ലൈംഗികചൂഷണങ്ങള്‍ക്കുനേരെയും, ബാലവേശ്യാ വൃത്തിക്കെതിരേയും പോരാടാന്‍ ധൈര്യം കാണിച്ച, പോരാടിക്കൊണ്ടിരിക്കുന്ന സുനിതാകൃഷ്ണനു സലാം. (സങ്കടം തീരുന്നില്ല..പേടിയും)'

ഇനി മുന്‍കരുതല്‍. ബ്ലോഗര്‍ ഇഞ്ചിപ്പെണ്ണിന്റെ ബസ്സില്‍ നിന്ന് -''ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകളെ സഹായിക്കാന്‍ വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റയില്‍വേ അലേര്‍ട്ട് നമ്പരുകള്‍- 9846200100 /9846200150 /9846200180. ട്രെയിന്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഈ നമ്പരുകള്‍ കൈവശം സൂക്ഷിക്കുക'

ആദ്യ വികാരവിക്ഷോഭങ്ങള്‍ അടങ്ങിയപ്പോള്‍ കോയമ്പത്തൂര്‍കാരന്‍ ഒറ്റക്കയ്യന്‍ ഭീകരന്‍ ഗോവിന്ദച്ചാമിയുടെ സ്ഥാനത്ത് പിടിപാടുള്ള ഒരു മലയാളിയായിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും സംഭവിച്ചിരിക്കുക എന്ന് ഞാനും ആലോചിച്ചു പോയി. ഇനിയും ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടെതെന്നും. 'ധാര്‍മ്മിക രോഷം ഉണര്‍ന്നു' എന്ന ഫെബ്രുവരി 8-ാം തീയതിയിലെ ബസ്സില്‍ പ്രശസ്ത ബ്ലോഗര്‍ ബെര്‍ലി തോമസ് ഇക്കാര്യങ്ങള്‍ യുക്തിഭദ്രമായി കോറിയിട്ടിട്ടുണ്ട്. വായിച്ചിരിക്കണം തീര്‍ച്ചയായും. പ്രൊഫെല്‍ -http://www.google.com/profiles/103520254487286868168#buzz

സൗമ്യയ്ക്കുവേണ്ടി ഉപവാസമനുഷ്ഠിച്ച വീട്ടമ്മയെപ്പറ്റി വായിച്ചത് പ്രശസ്ത കഥാകൃത്തും എന്റെ നല്ല ബ്ലോഗ് സുഹൃത്തുമായ ശ്രീ. സുസ്‌മേഷ് ചന്ത്രോത്തിന്റെ ' ഇപ്പോള്‍ ആ മൃതദേഹം പുഞ്ചിരിക്കുകയായിരിക്കും' എന്ന ഹൃദയത്തില്‍ തൊട്ട വരികളില്‍ - http://susmeshchandroth.blogspot.com/- നിന്നാണ്. വായിക്കുമല്ലോ അല്ലേ?