Sunday, July 10, 2011

സീതായനം

(Online link of varika published 09.07.2011.)                         

'എഴുതുവാനാഗ്രഹമുണ്ടോ, എങ്കില്‍ വായിക്കുക നിരന്തരം'  എന്നു പറഞ്ഞത് കഥകളുടെ രാജകുമാരനായിരുന്ന ശ്രീ. എന്‍.മോഹനന്‍. ആഴവും പരപ്പുമാര്‍ന്ന വായനയ്‌ക്കൊപ്പം ഭാവനയും ഭാഷാസ്വാധീനവും ഒത്തുചേര്‍ന്നപ്പോള്‍ അത് 'സീതായനം'  http://seethaayanam.blogspot.com/ എന്ന ബ്ലോഗായി. ' മിഥിലയിലെ കൗമാരം കഴിഞ്ഞ് രാഘവന്റ െൈക പിടിച്ച് അയോദ്ധ്യയിലേക്കു പോയ ' സീതയുടെ കഥാകവനങ്ങളിലൂടെ ഒരു സഞ്ചാരം.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന കോഫീ അന്നന്റെ  ആത്മകഥ വായിച്ചുറങ്ങിപ്പോയപ്പോള്‍ കണ്ട സ്വപ്‌നം എന്ന രൂപത്തിലാണ് ' പുനര്‍ജ്ജന്മം' എന്ന കഥ. വൈതരണി നദി കടന്ന് സ്വര്‍ഗ്ഗത്തിലെത്തിപ്പെട്ട നായിക സുഖദുഃഖങ്ങള്‍ ഇട കലര്‍ന്ന ഭൂമിയിലെ ജീവിതത്തിലേക്ക് പുനര്‍ജ്ജനിക്കാന്‍ ആഗ്രഹിക്കുന്നതെന്തു കൊണ്ട് എന്ന് തെളിവു സഹിതം ദൈവത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കഥയുടെ ഇതിവൃത്തം. ജീവിതത്തിന്റെ പ്രകാശിതവശം, ജീവിതത്തോട് നിഷേധാത്മകത പുലര്‍ത്താത്ത സമീപനം(പോസിറ്റീവ് തിങ്കിംഗ്), ഇതെല്ലാം എനിക്കും ഇഷ്ടമാണ്. പക്ഷേ എന്തെല്ലാം ഗുണഗണങ്ങളുണ്ടെന്നു പറഞ്ഞാലും ശരി ഇനി പുനര്‍ജ്ജനിക്കരുതേ എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന! സീതയുടെ സ്വര്‍ഗ്ഗവര്‍ണ്ണന കാവ്യാത്മകം. കഥാതന്തുവിനും പുതുമ ഉണ്ട്.

ബിഥോവന്റെ കഥയായ 'ജീന്‍ ക്രിസ്റ്റോഫി'ലെ ഗ്രേസിയയുടെ വീക്ഷണകോണിലൂടെ വികസിക്കുന്ന കഥയാണ് 'നവ സങ്കീര്‍ത്തനം'. അതില്‍ അവസാനം കൊടുത്തിരിക്കുന്ന ലിങ്കുകളും വിശദീകരണവും ആദ്യം നല്‍കേണ്ടിയിരുന്നു, അല്‍പ്പം പിന്നാമ്പുറം അറിയാതെ കഥ മനസ്സിലാവില്ല. കുമാരനാശാന്റെ ശ്രീബുദ്ധചരിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്  ' യശോധര ഉറങ്ങിയിട്ടില്ല'  എന്ന കഥ.

മാളികപ്പുറത്തമ്മയുടെ ഘനീഭവിച്ച ദുഃഖം നമ്മെ അനുഭവിപ്പിക്കുന്ന 'പ്രയാണം'  എന്ന കഥയില്‍ നിന്ന്-
'കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി  മല ചവിട്ടി മുന്നിലെത്തുന്ന നിഷ്‌കളങ്കബാല്യങ്ങളുതിര്‍ക്കുന്ന മന്ത്രോച്ചാരണങ്ങളില്‍ മാതൃത്വം ഉണരു മ്പോള്‍ മോഹഭംഗത്തിന്റെ തീച്ചൂളയില്‍ എന്നിലെ സ്ത്രീ കത്തിയെരിയുന്ന താരെങ്കിലും അറിയുന്നുണ്ടോ. എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലാന്നിരിക്കിലും,വെറുതെ  ആനപ്പുറത്തൊരെ ഴുന്നെള്ളിപ്പ് , നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളില്‍  തന്നെ കാണാനാണ് എല്ലാര്‍ക്കുമിഷ്ടം'. സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച ഭൂവില്‍ സ്ത്രീയായ തനിക്കെന്ത് കാര്യം എന്ന് മാളികപ്പുറത്തമ്മ പടിയിറങ്ങുന്നു, യാത്രയ്ക്കിടയില്‍ ഊര്‍മ്മിളയെ കണ്ടുമുട്ടുന്നു, അവര്‍ ഒന്നിച്ച് യാത്ര തുടരുന്നു.വിരഹിണികളായ ഊര്‍മ്മിള-യശോധരമാര്‍  എന്നും കഥാകൃത്തുക്കളുടെ ഇഷ്ടവിഷയമാണ്. പക്ഷേ, മാളികപ്പുറത്തമ്മയുടെ ദുഃഖം ആരും കണ്ടിട്ടില്ല ഇതുവരെ.

യമുനോത്രിയുടെ ത്രിവേണീസംഗമത്തില്‍ നിന്നു തുടങ്ങി അമ്മ ഭാഗീരഥിയുടെ മടിത്തട്ടില്‍ അഭയം തേടും വരെയുള്ള കാളിന്ദിയുടെ യാത്രയാണ് ഭാവഗാനം പോലെ സുന്ദരമായ ' ചപല കാളിന്ദി '  പറയുന്നത്. സീതയുടെ കഥകള്‍ എല്ലാം എനിക്കിഷ്ടമാണ്, എങ്കിലും ഈ കഥ ഏറ്റവും ഇഷ്ടം. പുരാണേതിഹാസകഥകള്‍ മാത്രമല്ല, സാധാരണ മനുഷ്യരുടെ കഥകളും ബ്ലോഗിലുണ്ട്.

ഭൂമിപുത്രി, അമ്മമനം, ഗംഗയോട് , കൃഷ്ണ , ഇവയെല്ലാം ആശയസമ്പുഷ്ടമാണ്, പക്ഷേ കവിതാഭംഗി അത്രയ്രൊന്നും തോന്നിയില്ല. കവിതയ്ക്കും ഗദ്യകവിതയ്ക്കും ഇടയിലെവിടയോ ആണ് അവയുടെ സ്ഥാനം എന്നു തോന്നി. ഇല്ലത്തൂ നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയുമില്ല എന്ന മട്ട്. വാസന്തം, ഞാന്‍ തുടങ്ങിയവ വ്യത്യസ്ഥമാണ്.

വായനക്കാര്‍ ധാരാളം ഉണ്ട് സീതായനത്തിന്. കമന്റുകള്‍ ഗൗരവതരമായ ചര്‍ച്ചകളാണ്. പല പുതു അറിവുകളും നമുക്കു കിട്ടും. സരസ്വതീ കടാക്ഷമുണ്ട് സീതയ്ക്ക്. ഹൃദയഹാരിയായ ഭാഷ വളരെ ആകര്‍ഷകം. ആശയ ദാരിദ്ര്യം ലവലേശമില്ല താനും. സീതായനം ഉയരങ്ങള്‍ താണ്ടും തീര്‍ച്ച.

വാല്‍ക്കഷണം-കെ.സുരേന്ദ്രന്റെ ' സീതായനം' നോവല്‍ മലയാളത്തില്‍ അത്രയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ശ്രീരാമനെ കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ അമ്പേ തിരുത്തിയ പുസ്തകമായിരുന്നു അത്. അതു വായിക്കും വരെ നാട്ടുകാരുടെ വാക്കു കേട്ട് ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമന്‍ എനിക്കു വന്ദ്യനായിരുന്നില്ല. പ്രണയിനിക്കു വേണ്ടി രാജ്യം ഉപേക്ഷിച്ച വിന്‍സര്‍ പ്രഭു ശ്രീരാമനേക്കാള്‍ കേമന്‍ എന്നു വരെ വിഡ്ഢിത്തം പുലമ്പിയിരുന്നു.

കുഞ്ചുപിള്ളയുടെ ' മണ്ഡോദരി ' യിലെ ' വേണ്ടെന്റെ സ്വപ്‌നക്കുളിര്‍ നിലാവില്‍ പൂത്ത പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി ' എന്ന ശ്രീരാമനോടുള്ള മണ്ഡോദരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചന വായിക്കവേ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. പക്ഷേ സീതായനത്തിലെ രാമ-മണ്ഡോദരി സംവാദം മറ്റൊരു കാഴ്ച്ചപ്പാടു തന്നു എനിക്ക്. ' സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിക്കാനുള്ള ധൈര്യമുണ്ടായിരുന്നു രാവണന്, സര്‍വ്വലോകങ്ങളും എതിര്‍ത്താലും ' എന്നു പറഞ്ഞ മണ്ഡോദരിയോട് രാമന്റെ മറുപടി ഇങ്ങനെ-

'രാവണന് അതു കഴിയും, മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന നോക്കേണ്ട കാര്യമില്ല . എല്ലാവരുടേയും  എല്ലാറ്റിന്റേയും അധിപതിയായിരുന്നു. ഞാന്‍ അത്തരം അധിപതിയല്ല. ഓരോ പൗരനേയും എന്നെപ്പോലെ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ രഞ്ജിപ്പിക്കുന്ന രാജാവാണ് ഞാന്‍. ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതാണ് എന്റെ ആദര്‍ശം.. അല്ലാതെ ഗോപുരാഗ്രത്തിലിരുന്നു ജനങ്ങളെ നയിക്കുന്നതല്ല. വിശ്വാസത്തിന്റേയോ ധൈര്യത്തിന്റേയോ കൂടുതല്‍ കുറവല്ല, ഭരണരീതിയുടെ വ്യത്യാസമാണിത്.  മണ്ഡോദരിയെപ്പോലെ തന്നെ എനിക്കും രാമന്റെ വശം കൂടുതല്‍ മനസ്സിലായി അപ്പോള്‍!
രാവണന്‍ സ്വേച്ഛാധിപതി (ഓട്ടോക്രാറ്റ് ) ആയിരുന്നു, രാമന്‍ ജനാധിപത്യവാദിയും (ഡെമോക്രാറ്റും) !




5 comments:

  1. അടുത്ത കാലത്തു കണ്ട ശ്രദ്ധേയമായ ഒരു ബ്ലോഗാണ് സീതയുടേത്. ആഴത്തിലുള്ള വായനയും പുരാണേതിഹാസങ്ങളിലുള്ള സീതയുടെ അവഗാഹവും എടുത്തു പറയേണ്ട ഒന്നാണ്. മൌലികമായ പലതും സീത പുരാണങ്ങളിൽ നിന്ന് കുഴിച്ചെടുക്കാറുമുണ്ട്. എങ്കിലും ഞാൻ മൂഴിക്കുളം അമ്പലത്തിൽ കണ്ടിട്ടുള്ള ഏതോ വാരസ്യാരു കുട്ടിയെ പോലെ (സീത ആരാണെന്ന് എനിക്കറിയില്ല കെട്ടോ) അക്ഷരശ്ലോക സദസ്സിന്റെ ഭാവുകത്വത്തിൽ നിന്ന് എഴുന്നേറ്റു പോരാൻ മടി കാണിക്കുന്നു സീതയുടെ രചനാശൈലി.

    ReplyDelete
  2. നന്ദി പറയുമ്പോ വാക്കുകൾ‌ക്ക് നിറവു നഷ്ടപ്പെട്ടേക്കും എന്നു ഭയക്കുന്നു ഞാൻ...സന്തോഷം...മനസ്സ് നിറഞ്ഞ സന്തോഷം...ബ്ലോഗിൽ മാത്രം ഒതുങ്ങിയ എന്നെ എന്റെ എഴുത്തിലെ ശരിയും തെറ്റും ചൂണ്ടിക്കാട്ടി പുറം ലോകത്ത് എത്തിച്ചതിന്..അഭിപ്രായങ്ങളിലൂടെ എന്നെ മുന്നോട്ട് നയിച്ച വായനക്കാരോട് ഞാൻ കടപ്പെട്ടിരിക്കുന്നു...

    ReplyDelete
  3. സീതയുടെ ബ്ലോഗ് ഞാൻ സ്ഥിരമായി സന്ദർശിക്കാറുണ്ട്. എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു എഴുത്തുകാരിയാണ്‌. സീതക്ക് ഇനിയും സര്‍ഗാത്മകമായ രചനകള്‍ നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    സീതയെ പരിചയപ്പെടുത്തിയ മൈത്രേയിക്ക് നന്ദി.

    ReplyDelete
  4. സീതയുടെ ഒരു സ്ഥിരം വായനക്കാരിയാണ് ഞാനും , സീതയെപ്പോലെ കഴിവുള്ളവര്‍ ബ്ലോഗില്‍ മാത്രം ഒതുങ്ങരുത്... അതിനുള്ള ഈ ശ്രമത്തിനു നന്ദി....

    ReplyDelete
  5. ശ്രീനാഥന്‍-കിറു കൃത്യമായി പറഞ്ഞു. സീത ശ്രദ്ധിക്കട്ടെ!
    സീത- വളരുക വാനോളം !
    വായാടി-ശ്ശി കാലമായല്ലോ കണ്ടിട്ട്. വായിച്ചല്ലോ, കമന്റിയല്ലോ, നന്ദി, സന്തോഷം.
    ലിപി- അതെ ലിപീ, സീത വലിയ എഴുത്തുകാരിയാകട്ടെ, അതാണെന്റേയും ആഗ്രഹം.

    ReplyDelete