Sunday, July 24, 2011

916

(Online link of varika published 23.07.2011)  
                                   
അനന്തപുരി വാഴും ശ്രീപത്മനാഭന്റെ നിധിക്കൂമ്പാരത്തിലെ എണ്ണമറ്റ ശരപ്പൊളിമാലകളെപ്പറ്റി വായിച്ചപ്പോഴാണ് ആഭരണങ്ങളിലെ കേരളപ്പഴമ കാണണം എന്ന് എന്റെ പെണ്‍മനസ്സില്‍ മോഹമുദിച്ചത്. പക്ഷേ ശരപ്പൊളിമാല എന്നു ഗൂഗ്ലിയപ്പോള്‍ (ഗൂഗിളില്‍ തെരഞ്ഞപ്പോള്‍) വരുന്നതെല്ലാം 'ശരപ്പൊളിമാല ചാര്‍ത്തി' എന്ന പാട്ട്!  ശരപ്പൊളി മാല കണ്ടില്ലെങ്കിലും പാരമ്പര്യ ആഭരണങ്ങള്‍ മറ്റു പലതും കാണാനായി  http://www.keralagold.com/ സന്ദര്‍ശിച്ചപ്പോള്‍.

ട്രഡീഷണല്‍ ക്ലിക്ക് ചെയ്തപ്പോള്‍ കാശ്, പാലയ്ക്കാ, നാഗപടം, ലഷ്മി മുതലായ പരിചിത ഡിസൈനുകള്‍ കൂടാതെ കിങ്ങിണി, കഴുത്തില,കുഴിമിന്നി, കുമ്പിളി, മുക്കോലക്കല്ല്, കുഴല്‍മോതിരം തുടങ്ങി 19 തരം മാലകളും തോട എന്ന കാതില്‍പ്പൂവും കണ്ടു. മിയ്ക്കതും കാണാന്‍ ചാരുതയുണ്ട്. കീശയ്ക്കു കനമുള്ളവര്‍ക്ക് കണ്ട് മോഹിക്കുന്നത് സ്വന്തമാക്കാം. അതില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് വാങ്ങാന്‍ പാങ്ങുള്ളവരോട് ഇങ്ങനെ സൈറ്റുകള്‍ പറഞ്ഞു കൊടുക്കാം! എന്തായാലും ഓണം ബമ്പറിന്റെ ടിക്കറ്റൊന്നെടുക്കും ഞാന്‍, കിട്ടിയിട്ടു വേണം ശരപ്പൊളിമാലയും പതക്കവും തോടയും വാങ്ങി ലോക്കറില്‍  ഭദ്രമായി വച്ചു പൂട്ടാന്‍!

പുതിയ ഫാഷന്‍ ഡിസൈനുകള്‍, ഡിസൈനര്‍ ആഭരണങ്ങള്‍, പ്ലാറ്റിനം, ഡയമണ്ട് ആഭരണശ്രേണികള്‍, എന്നിവയെല്ലാം ചിത്രങ്ങളിലൂടെ കാണാം. കൂടാതെ രാശിചക്ര/ജനനമാസ പ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളം ഉണ്ട്. ദിവസ-മാസ-വാര്‍ഷിക സ്വര്‍ണ്ണവിലകളും വിശകലനങ്ങളും വായിക്കാം.

സൈറ്റില്‍ പറയുന്ന ചില കാര്യങ്ങള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഴയതു മാറ്റി പുതിയതെടുക്കുന്ന പ്രവണത കേരളത്തില്‍ വളരെ കൂടുതലാണ്. ഒരു ദിവസത്തെ വില്‍പ്പനയുടെ 60% ഇങ്ങനെയാണ്. ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം ആറുമാസത്തിലൊരിക്കല്‍ ആഭരണം മാറ്റുമത്രേ. ആധുനികമായ കാഡമിയം സോള്‍ഡറിംഗിലൂടെ ശുദ്ധിചെയ്യുന്ന ആഭരണങ്ങളില്‍ ചെമ്പ് , വെള്ളി തുടങ്ങിയ മറ്റു ലോഹങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു പോകും, പരിശുദ്ധസ്വര്‍ണ്ണം അവശേഷിക്കയും ചെയ്യും. അതായത് സ്വര്‍ണ്ണക്കാര്യം വരുമ്പോള്‍  'ഓള്‍ഡ് ഈസ് നോട്് ഗോള്‍ഡ്!' പുതുകാല രീതിയില്‍ പണിയുന്ന സ്വര്‍ണ്ണാഭരണങ്ങളിലാണ് ചെമ്പും വെള്ളിയും കുറവ്.

തീരെ സൗന്ദര്യബോധമില്ലാതെ വലിയ കനത്തില്‍ ഉരുട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. പല നിറങ്ങളില്‍ മനോഹര ഡിസൈനുകളില്‍ കിട്ടുന്ന കുപ്പി വളകളും മുത്തുമാലകളും ആയിരുന്നു എന്നും പ്രിയം. ഇപ്പോള്‍ കാലം മാറി. കനം കുറഞ്ഞ, രൂപഭംഗിയുള്ള , പാറ്റേണുകള്‍ സ്വര്‍ണ്ണത്തിലും സുലഭം. പക്ഷേ ജീവന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതിനാല്‍ ഇതൊന്നും ധരിച്ച് റോഡിലൂടെ നടക്കാനാവില്ല. ചൂരിദാറിനു ചേരുന്ന നിറങ്ങളിലുള്ള ആഭരണാദികള്‍ അണിഞ്ഞു നടന്നാല്‍ ഭയം വേണ്ട, ഭംഗിയുണ്ട്, സര്‍വ്വോപരി നടത്തം ആസ്വദിക്കയും ചെയ്യാം, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെ!.

'മഞ്ഞലോഹം' എന്നു സ്വര്‍ണ്ണത്തെ വിശേഷിപ്പിച്ചത് ശ്രീ.കൗമുദി ബാലകൃഷ്ണനാണ്.  ഇന്നിപ്പോള്‍ മഞ്ഞലോഹം എന്നു കളിയാക്കി പറയാനാവില്ല. കാരണം വസ്തു വാങ്ങുന്നതിലും ബാങ്കിലിടുന്നതിലും ലാഭമാണ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്നത്. അത്യാവശ്യം വന്നാല്‍ പണയം വയ്ക്കാം, വില്‍ക്കാനും എളുപ്പം. പെട്ടന്ന് ഒരു ആവശ്യം വന്ന് വസ്തു വില്‍ക്കാന്‍ ശ്രമിച്ചാലോ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മിടുക്കരായ നമ്മള്‍ വില ഇടിച്ചു താഴ്ത്തിക്കളയും!

കേരളീയര്‍ അത്ര ആഭരണക്കൊതിയരൊന്നുമായിരുന്നില്ല ഒരിക്കലും. സ്വര്‍ണ്ണക്കടപരസ്യങ്ങള്‍ പക്ഷേ ഇപ്പോള്‍ നമ്മെ മാറ്റി മറിച്ചിരിക്കുന്നു. വിവാഹത്തിനു മുമ്പ് നിരാഭരണയായും വിവാഹശേഷം ഒരു നൂലുമാലയും കുഞ്ഞിക്കമ്മലും മാത്രം അണിഞ്ഞും നടന്നിരുന്ന ഞാന്‍ ഇപ്പോള്‍ പരസ്യം കണ്ട് അതു കൊള്ളാം, ഇതു വാങ്ങാം, ആ കോറല്‍ വള ഇന്ന സാരിക്കു ചേരും എന്നും മറ്റും വാചാലയാവാറുണ്ട്. ഭീമേട്ടന്റേയും ആലൂക്കസേട്ടന്റേയും ആലപ്പാട്ടേട്ടന്റേയും മിടുക്ക്, വിപണന വൈഭവം! നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാലാണെങ്കിലോ, രാവിലെ വന്ന് മലബാര്‍ ഗോള്‍ഡ് വാങ്ങാന്‍ പ്രേരിപ്പിക്കും, ഉച്ചയ്ക്ക് മണപ്പുറത്തു കൊണ്ടു പണയം വച്ചു പൈസ വാങ്ങാന്‍ പറയും, വൈകുന്നേരമാവുമ്പോ ' ഇന്നെന്താ പരിപാടി ' എന്നൊരു സ്റ്റൈലന്‍ ചോദ്യം! (കടപ്പാട്- ഗൂഗിള്‍ ബസ്്, ആരുടേത് എന്ന് ഓര്‍മ്മയില്ല.) കയ്യില്‍ സ്വര്‍ണ്ണം വച്ചിട്ട് പൈസയ്ക്കു വേണ്ടി ഓടി നടന്നു കഷ്ടപ്പെടുന്നതെന്തിന് എന്ന പരസ്യം കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്, പണയം തിരിച്ചെടുക്കുന്നതെങ്ങനെ എന്ന് അവര്‍ പറയുന്നില്ലല്ലോ എന്ന്.

ഇനി ശാന്താകാരനും ഭുജഗശയനനുമായ, സ്വര്‍ണ്ണാങ്കിതനായ പത്മനാഭസ്വാമിയിലേക്കു തിരിച്ചു വരാം. *ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ ക്ഷേത്രത്തെക്കുറിച്ചു വിശദമായ പരാമര്‍ശമുണ്ട്. പേജ് 497 ലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര പരിഭാഷാശ്രമം-

" ഹിസ് ഹൈനസ് സ്വാതി തിരുനാള്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ വ്രതങ്ങളും അനുഷ്ഠ്ിച്ചിരുന്നു, ശപഥങ്ങള്‍ നിറവേറ്റുകയും ചെയതിരുന്നു. വലിയ തുകകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ഒരവസരത്തില്‍ ഒരു ലക്ഷം രൂപയാണ് അങ്ങനെ കാണിക്ക ഇട്ടത്. ഈ വലിയ കാണിക്കയെപ്പറ്റി ശങ്കുണ്ണിമേനോന്‍  ഇങ്ങനെ വര്‍ണ്ണിക്കുന്നു-

' ഒരിക്കല്‍ ഒരു ലക്ഷം സൂരത് രൂപാ ശ്രീപത്മാഭവിഗ്രഹത്തിനു മുമ്പില്‍ കുന്നു കൂട്ടിയിട്ട് , കാണിക്കയിടാനായി വച്ചിട്ടുള്ള വെള്ളി പാത്രങ്ങളിലേക്ക് ആ എണ്ണമറ്റ പണസഞ്ചികള്‍ മഹാരാജാവു തന്നെ ഒഴിച്ചു. ഇതിന് അദ്ദേഹം ഒരു മണിക്കൂറോളം സമയമെടുത്തു.വളരെ മോശപ്പെട്ട ആരോഗ്യസ്ഥിതിയിലും ഇതു മുഴുവന്‍ തന്നത്താന്‍ ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു.'  "

 * ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വല്‍ ഇന്റര്‍നെറ്റിലുണ്ട്. മാര്‍ക്കു ചെയ്ത പ്രസക്തഭാഗങ്ങളോടെ മെയില്‍ വഴി ഫോര്‍വേഡ് ചെയതവര്‍ക്കു നന്ദി!

*സ്‌റ്റേറ്റ് എന്നത് വാരികയില്‍ എഴുതിയപ്പോള്‍ വിട്ടുപോയി.



Sunday, July 17, 2011

വിശാലവിജയം

Online link of varika 
 വര്‍ഷങ്ങള്‍ക്കു മുമ്പാണ്, എം.ടി ഫിലിം ഫെസ്റ്റിവലിനു പോയി. എല്ലാം നേരത്തേ കണ്ടവ തന്നെ, എങ്കിലും എംടി എന്ന പ്രലോഭനം ഒഴിവാക്കാനായില്ല. അടുപ്പിച്ച് കണ്ടപ്പോള്‍ എംടി കഥാപാത്രങ്ങള്‍ മിയ്ക്ക സിനിമകളിലും ആവര്‍ത്തിക്കുന്ന ഒരു വാചകം ശ്രദ്ധിച്ചു 'ചിരിക്കാനുള്ള സിദ്ധി കൈമോശം വന്നിട്ടില്ല അല്ലേ ? ' ആ നാളുകളേക്കാള്‍ സങ്കീര്‍ണ്ണമായിരിക്കുന്നു ജീവിതം ഇപ്പോള്‍. എന്നാല്‍ ജീവിതത്തിന്റെ ഭാരം കുറഞ്ഞ വശം ആസ്വദിക്കുന്ന വിഭാഗത്തില്‍ പെടും ബൂലോകതാരം  വിശാലമനസ്‌കന്‍. വിശാലനെ അറിയാത്തവര്‍ ബൂലോകത്തു വിരളം. 'കൊടകരപുരാണം'-
http://kodakarapuranam.sajeevedathadan.com/ - ബ്ലോഗില്‍ നിന്നു നടന്നു കയറി, പ്രസിദ്ധീകരണശാലയിലെത്തിയതുകൊണ്ട് ബൂലോകത്തിനു പുറത്തുള്ളവര്‍ക്കും അറിയാം. ഇനി അറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി മാത്രം ഒരു പരിചയപ്പെടുത്തല്‍.

ഏതു ബ്ലോഗെടുത്താലും ആദ്യം പ്രൊഫൈല്‍ പേജൊന്നു നോക്കുന്നതു ശീലം. വിശാലന്റെ സ്വയം പരിചയപ്പെടുത്തല്‍ സ്വതസിദ്ധ ശൈലിയില്‍.
' വീട് കൊടകരേല് ,ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!  ' . താല്‍പ്പര്യം- ' ആത്മപ്രശംസ  '. ഇഷ്ടപുസ്തകങ്ങള്‍-'ബാലരമ, ബാലഭൂമി,പൂമ്പാറ്റ......പയ്യന്‍ കഥകള്‍, ഖസാക്കിന്റെ ഇതിഹാസം'. ബ്ലോഗിഷ്ടപ്പെടുന്ന 996 പേര്‍ 'അമ്മായീടെ മക്കള്‍  !'  മെയില്‍ ഐഡി  ' എന്റമ്മേ' ! ഇപ്പോള്‍ വിശാലന്റെ എഴുത്ത് എങ്ങനെയിരിക്കും എന്ന് ഒരു ഊഹം തോന്നുന്നില്ലേ?

സ്വന്തം ലോകം, ചുറ്റുവട്ടം ഇതെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് എഴുതുന്നതാണ് വിശാലന്റെ രീതി. മിയ്ക്ക പോസ്റ്റുകളും നമ്മെ പിടിച്ചിരുത്തി വായിപ്പിക്കും, വായിക്കുന്തോറും ചിരിക്കും, ചിരിക്കുന്തോറും വായിക്കും! മലയാളവും ഇംഗ്ലീഷും കലര്‍ത്തിയ സാധാരണ വര്‍ത്തമാനശൈലി. ദേ, നമ്മുടെ തൊട്ടയല്‍പക്കത്തെ ആള്‍ എന്നു തോന്നും. അതാണ് വിശാലന്റെ വിജയം. പേര് സജീവ് ആണ് കേട്ടോ, പക്ഷേ ഞങ്ങള്‍ ബ്ലോഗര്‍മാര്‍ ബ്ലോഗിനു വേണ്ടി സ്വയം മാമോദീസ മുങ്ങി സ്വീകരിച്ച പേരുകളേ പരസ്പരം വിളിക്കൂ, അതു ബൂലോകത്തെ അലിഖിതനിയമം, ശരി പേരു ചോദിച്ചാല്‍ ഞങ്ങളുടെ വിധം മാറും!

മാത്തേട്ടന്റെ കായബലം എന്ന പോസ്റ്റില്‍ നിന്ന്-
' അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത സിക്‌സ് പാക്ക് മാത്തേട്ടന്‍, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറില്‍, ആള്‍ അരിമണിയിട്ട് വളര്‍ത്തിയ കോഴിയെ കൊന്ന്, ആള്‍ നട്ടു നനച്ചുണ്ടാ ക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവില്‍ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയില്‍, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാന്‍ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തന്‍!
മൂപ്പരുടെ അഭിപ്രായത്തില്‍ ഒരാള്‍ തറവാടിയാകുന്നത് ആള്‍ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്.... എന്നുവച്ചാല്‍ തെങ്ങു കയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറി യാത്ത ബീനാ കണ്ണനും തറവാടിയല്ല! '

ബികോം പാസ്സായപ്പോള്‍ സിഎക്കാരനാകാനുള്ള അതിമോഹവും തുടര്‍ന്നു ണ്ടായ മോഹഭംഗവും വര്‍ണ്ണിക്കുന്ന അതിമോഹം എന്ന രസകരമായ പോസ്റ്റ്ല്‍ നിന്ന്-'എറപ്പായേട്ടന്റെ വീടുതാമസം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാ ത്ത ഒരു സംഭവമായത്, അന്നാണ് ജീവിതത്തിലാദ്യമായി ഞാന്‍ െ്രെഫഡ് റൈസ് കഴിച്ചത് എന്നതുകൊണ്ടല്ല. അതിന്റെ പിറ്റേന്നായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഞാന്‍ ബി.കോം പാസായത് എന്നതുകൊണ്ടാണ്. അച്ഛന്‍ ഓടിപോയി ഒരു കിലോ ആട്ടിറച്ചി വാങ്ങി വന്ന്, ഈയൊരു തവണ ത്തേക്ക് മാത്രം നേന്ത്രക്കായ ഇടാതെ കറി വക്കാന്‍ അമ്മയോട് പറഞ്ഞു. ബഹറിനിലുള്ള ചേട്ടന്‍ ആദ്യമായി അന്ന് രണ്ടു തവണ ഫോണ്‍ ചെയ്തു. രാവിലെ വിളിച്ചപ്പോള്‍ ജയിച്ചെന്നറിഞ്ഞത് റികണ്‍ഫേം ചെയ്യാന്‍ രാത്രി ഒന്നും കൂടെ വിളി ച്ചു. ചേച്ചി, അളിയന്റെ വീടിനടുത്തുള്ള 41 വീട്ടുകളില്‍ നടന്ന് ചെന്ന് ഈ വിവരം അറിയിച്ചു.

പണ്ട് ഞാന്‍ പത്താം ക്ലാസില്‍ 210 നേടി പാസായി, ഇരുപത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോളേജുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ വാങ്ങി, ഡോക്ടറാവണോ അതോ എഞ്ജിനീയറായാല്‍ മതിയോ, കോളേജ് പ്രൊഫ സറാവണോ, എന്നൊക്കെ ആലോചിച്ച് ടെന്‍ഷ നടിച്ച ടൈമില്‍, അണിയറ യില്‍ എന്നെ വല്ല്യമാന്റെ മോന്‍ സദന്‍ ചേട്ടന്റെ ബൈക്ക് വര്‍ഷോപ്പില്‍ വിടാന്‍ അമ്മയും, അതുവേണ്ട, നമ്മുടെ കുലത്തൊഴി ലായ കള്ളുചെത്ത് തന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞ് അച്ഛനും തമ്മില്‍ പൊരിഞ്ഞ ആര്‍ഗുമെന്റ് നടക്കുകയായിരുന്നു.  ' ഇത് സാംപിള്‍ വെടിക്കെട്ട്് . അവിടെ ചെന്നു വായിക്കൂ, പൂരം കാണാം!

ഈ ബ്ലോഗ് വിലയിരുത്തുക എളുപ്പമല്ല. കഥ,കവിത, എടുത്താല്‍ പൊന്താത്ത ലേഖനങ്ങള്‍ ഒന്നുമില്ല, അതിനാല്‍ ഭാഷ പോരാ, ശൈലി ശരിയല്ല, ആവര്‍ത്തന വിരസതയുണ്ട് എന്നൊന്നും വലിയ വര്‍ത്തമാനം പറയാനാവില്ല.

കൊടകരപുരാണം ആണ് എനിക്കേറ്റവും ഇഷ്ടം. ഒരു ദേശത്തിന്റെ കഥ(എസ്.കെ.പൊറ്റക്കാട്ട്)യിലെപോലെ അനേകം നാട്ടിന്‍പുറ കഥാപാത്രങ്ങളുണ്ട് ഇവിടെ. രണ്ടാമത് ഇഷ്ടം ദുബായ് ഡേയ്‌സ്. മഹാഭാരതകഥകള്‍ ആധുനിക ശൈലിയില്‍ പറയുന്ന വിശാലഭാരതം വായിച്ചു ചിരിച്ചെന്നാലും അത്ര ഇഷ്ടപ്പെട്ടില്ല, അതു പക്ഷേ വിശാലന്റെ എഴുത്തിന്റെ കുഴപ്പമല്ല. എന്റെ മൂരാച്ചി സ്വഭാവമാണ് വില്ലന്‍. പഞ്ചവടിപ്പാലം സിനിമാ ഇഷ്ടമായിരുന്നു, പക്ഷേ ദുശ്ശാസനകുറുപ്പ് തുടങ്ങിയ പേരുകള്‍ തീരെ രസിച്ചില്ല, അതുപോലെ!

മെയില്‍ അയച്ചാല്‍ മറുപടി മടക്കത്തപാലില്‍ വരും .വായനാദിനലേഖനത്തില്‍ വിശാലനെ കുറിച്ച് എഴുതിയ ലിങ്ക് അയച്ചപ്പോള്‍ ആത്മാര്‍ത്ഥതയില്‍ കുതിര്‍ന്ന കൊച്ചു മറുപടി, പിന്നെ ' വിനയപരവശന്‍ 'വിശാലന്‍ എന്നു പരിസമാപ്തി! ബൂലോകപ്രമാണിയെന്ന ഭാവം ലവലേശമില്ല കേട്ടോ. നമുക്കു ജീവിതം ആസ്വദിക്കണ്ടേ, മനസ്സു തുറന്നൊന്നു ആമോദിക്കണ്ടേ? അതിനാല്‍ വിശാലന്റെ ചിരിപ്പൂത്തിരികള്‍ ദീര്‍ഘനാള്‍ ഭൂമീമലയാളം മുഴുവന്‍ കത്തി പടരട്ടെ!




Sunday, July 10, 2011

സീതായനം

(Online link of varika published 09.07.2011.)                         

'എഴുതുവാനാഗ്രഹമുണ്ടോ, എങ്കില്‍ വായിക്കുക നിരന്തരം'  എന്നു പറഞ്ഞത് കഥകളുടെ രാജകുമാരനായിരുന്ന ശ്രീ. എന്‍.മോഹനന്‍. ആഴവും പരപ്പുമാര്‍ന്ന വായനയ്‌ക്കൊപ്പം ഭാവനയും ഭാഷാസ്വാധീനവും ഒത്തുചേര്‍ന്നപ്പോള്‍ അത് 'സീതായനം'  http://seethaayanam.blogspot.com/ എന്ന ബ്ലോഗായി. ' മിഥിലയിലെ കൗമാരം കഴിഞ്ഞ് രാഘവന്റ െൈക പിടിച്ച് അയോദ്ധ്യയിലേക്കു പോയ ' സീതയുടെ കഥാകവനങ്ങളിലൂടെ ഒരു സഞ്ചാരം.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന കോഫീ അന്നന്റെ  ആത്മകഥ വായിച്ചുറങ്ങിപ്പോയപ്പോള്‍ കണ്ട സ്വപ്‌നം എന്ന രൂപത്തിലാണ് ' പുനര്‍ജ്ജന്മം' എന്ന കഥ. വൈതരണി നദി കടന്ന് സ്വര്‍ഗ്ഗത്തിലെത്തിപ്പെട്ട നായിക സുഖദുഃഖങ്ങള്‍ ഇട കലര്‍ന്ന ഭൂമിയിലെ ജീവിതത്തിലേക്ക് പുനര്‍ജ്ജനിക്കാന്‍ ആഗ്രഹിക്കുന്നതെന്തു കൊണ്ട് എന്ന് തെളിവു സഹിതം ദൈവത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കഥയുടെ ഇതിവൃത്തം. ജീവിതത്തിന്റെ പ്രകാശിതവശം, ജീവിതത്തോട് നിഷേധാത്മകത പുലര്‍ത്താത്ത സമീപനം(പോസിറ്റീവ് തിങ്കിംഗ്), ഇതെല്ലാം എനിക്കും ഇഷ്ടമാണ്. പക്ഷേ എന്തെല്ലാം ഗുണഗണങ്ങളുണ്ടെന്നു പറഞ്ഞാലും ശരി ഇനി പുനര്‍ജ്ജനിക്കരുതേ എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന! സീതയുടെ സ്വര്‍ഗ്ഗവര്‍ണ്ണന കാവ്യാത്മകം. കഥാതന്തുവിനും പുതുമ ഉണ്ട്.

ബിഥോവന്റെ കഥയായ 'ജീന്‍ ക്രിസ്റ്റോഫി'ലെ ഗ്രേസിയയുടെ വീക്ഷണകോണിലൂടെ വികസിക്കുന്ന കഥയാണ് 'നവ സങ്കീര്‍ത്തനം'. അതില്‍ അവസാനം കൊടുത്തിരിക്കുന്ന ലിങ്കുകളും വിശദീകരണവും ആദ്യം നല്‍കേണ്ടിയിരുന്നു, അല്‍പ്പം പിന്നാമ്പുറം അറിയാതെ കഥ മനസ്സിലാവില്ല. കുമാരനാശാന്റെ ശ്രീബുദ്ധചരിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്  ' യശോധര ഉറങ്ങിയിട്ടില്ല'  എന്ന കഥ.

മാളികപ്പുറത്തമ്മയുടെ ഘനീഭവിച്ച ദുഃഖം നമ്മെ അനുഭവിപ്പിക്കുന്ന 'പ്രയാണം'  എന്ന കഥയില്‍ നിന്ന്-
'കൊതിയും വിധിയും കെട്ടിയ ഇരുമുടികളേന്തി  മല ചവിട്ടി മുന്നിലെത്തുന്ന നിഷ്‌കളങ്കബാല്യങ്ങളുതിര്‍ക്കുന്ന മന്ത്രോച്ചാരണങ്ങളില്‍ മാതൃത്വം ഉണരു മ്പോള്‍ മോഹഭംഗത്തിന്റെ തീച്ചൂളയില്‍ എന്നിലെ സ്ത്രീ കത്തിയെരിയുന്ന താരെങ്കിലും അറിയുന്നുണ്ടോ. എന്തിനീ പ്രഹസനം...ശരങ്ങളൊഴിഞ്ഞൊരു മണ്ഡലകാലം ഒരിക്കലും വരില്ലാന്നിരിക്കിലും,വെറുതെ  ആനപ്പുറത്തൊരെ ഴുന്നെള്ളിപ്പ് , നൈരാശ്യത്തിന്റെ മുഖപടത്തിനുള്ളില്‍  തന്നെ കാണാനാണ് എല്ലാര്‍ക്കുമിഷ്ടം'. സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച ഭൂവില്‍ സ്ത്രീയായ തനിക്കെന്ത് കാര്യം എന്ന് മാളികപ്പുറത്തമ്മ പടിയിറങ്ങുന്നു, യാത്രയ്ക്കിടയില്‍ ഊര്‍മ്മിളയെ കണ്ടുമുട്ടുന്നു, അവര്‍ ഒന്നിച്ച് യാത്ര തുടരുന്നു.വിരഹിണികളായ ഊര്‍മ്മിള-യശോധരമാര്‍  എന്നും കഥാകൃത്തുക്കളുടെ ഇഷ്ടവിഷയമാണ്. പക്ഷേ, മാളികപ്പുറത്തമ്മയുടെ ദുഃഖം ആരും കണ്ടിട്ടില്ല ഇതുവരെ.

യമുനോത്രിയുടെ ത്രിവേണീസംഗമത്തില്‍ നിന്നു തുടങ്ങി അമ്മ ഭാഗീരഥിയുടെ മടിത്തട്ടില്‍ അഭയം തേടും വരെയുള്ള കാളിന്ദിയുടെ യാത്രയാണ് ഭാവഗാനം പോലെ സുന്ദരമായ ' ചപല കാളിന്ദി '  പറയുന്നത്. സീതയുടെ കഥകള്‍ എല്ലാം എനിക്കിഷ്ടമാണ്, എങ്കിലും ഈ കഥ ഏറ്റവും ഇഷ്ടം. പുരാണേതിഹാസകഥകള്‍ മാത്രമല്ല, സാധാരണ മനുഷ്യരുടെ കഥകളും ബ്ലോഗിലുണ്ട്.

ഭൂമിപുത്രി, അമ്മമനം, ഗംഗയോട് , കൃഷ്ണ , ഇവയെല്ലാം ആശയസമ്പുഷ്ടമാണ്, പക്ഷേ കവിതാഭംഗി അത്രയ്രൊന്നും തോന്നിയില്ല. കവിതയ്ക്കും ഗദ്യകവിതയ്ക്കും ഇടയിലെവിടയോ ആണ് അവയുടെ സ്ഥാനം എന്നു തോന്നി. ഇല്ലത്തൂ നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയുമില്ല എന്ന മട്ട്. വാസന്തം, ഞാന്‍ തുടങ്ങിയവ വ്യത്യസ്ഥമാണ്.

വായനക്കാര്‍ ധാരാളം ഉണ്ട് സീതായനത്തിന്. കമന്റുകള്‍ ഗൗരവതരമായ ചര്‍ച്ചകളാണ്. പല പുതു അറിവുകളും നമുക്കു കിട്ടും. സരസ്വതീ കടാക്ഷമുണ്ട് സീതയ്ക്ക്. ഹൃദയഹാരിയായ ഭാഷ വളരെ ആകര്‍ഷകം. ആശയ ദാരിദ്ര്യം ലവലേശമില്ല താനും. സീതായനം ഉയരങ്ങള്‍ താണ്ടും തീര്‍ച്ച.

വാല്‍ക്കഷണം-കെ.സുരേന്ദ്രന്റെ ' സീതായനം' നോവല്‍ മലയാളത്തില്‍ അത്രയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ശ്രീരാമനെ കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ അമ്പേ തിരുത്തിയ പുസ്തകമായിരുന്നു അത്. അതു വായിക്കും വരെ നാട്ടുകാരുടെ വാക്കു കേട്ട് ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമന്‍ എനിക്കു വന്ദ്യനായിരുന്നില്ല. പ്രണയിനിക്കു വേണ്ടി രാജ്യം ഉപേക്ഷിച്ച വിന്‍സര്‍ പ്രഭു ശ്രീരാമനേക്കാള്‍ കേമന്‍ എന്നു വരെ വിഡ്ഢിത്തം പുലമ്പിയിരുന്നു.

കുഞ്ചുപിള്ളയുടെ ' മണ്ഡോദരി ' യിലെ ' വേണ്ടെന്റെ സ്വപ്‌നക്കുളിര്‍ നിലാവില്‍ പൂത്ത പാരിജാതത്തെ തിരിച്ചു തന്നാല്‍ മതി ' എന്ന ശ്രീരാമനോടുള്ള മണ്ഡോദരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചന വായിക്കവേ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. പക്ഷേ സീതായനത്തിലെ രാമ-മണ്ഡോദരി സംവാദം മറ്റൊരു കാഴ്ച്ചപ്പാടു തന്നു എനിക്ക്. ' സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിക്കാനുള്ള ധൈര്യമുണ്ടായിരുന്നു രാവണന്, സര്‍വ്വലോകങ്ങളും എതിര്‍ത്താലും ' എന്നു പറഞ്ഞ മണ്ഡോദരിയോട് രാമന്റെ മറുപടി ഇങ്ങനെ-

'രാവണന് അതു കഴിയും, മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന നോക്കേണ്ട കാര്യമില്ല . എല്ലാവരുടേയും  എല്ലാറ്റിന്റേയും അധിപതിയായിരുന്നു. ഞാന്‍ അത്തരം അധിപതിയല്ല. ഓരോ പൗരനേയും എന്നെപ്പോലെ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ രഞ്ജിപ്പിക്കുന്ന രാജാവാണ് ഞാന്‍. ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതാണ് എന്റെ ആദര്‍ശം.. അല്ലാതെ ഗോപുരാഗ്രത്തിലിരുന്നു ജനങ്ങളെ നയിക്കുന്നതല്ല. വിശ്വാസത്തിന്റേയോ ധൈര്യത്തിന്റേയോ കൂടുതല്‍ കുറവല്ല, ഭരണരീതിയുടെ വ്യത്യാസമാണിത്.  മണ്ഡോദരിയെപ്പോലെ തന്നെ എനിക്കും രാമന്റെ വശം കൂടുതല്‍ മനസ്സിലായി അപ്പോള്‍!
രാവണന്‍ സ്വേച്ഛാധിപതി (ഓട്ടോക്രാറ്റ് ) ആയിരുന്നു, രാമന്‍ ജനാധിപത്യവാദിയും (ഡെമോക്രാറ്റും) !