Saturday, July 31, 2010

സ്‌നേഹാര്‍ത്ഥി

(2010 ജൂലായ് 31 ലക്കത്തിലേക്ക്)

ആശാന്‍ ആശയ ഗംഭീരന്‍ , ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍, വള്ളത്തോള്‍ വാക്യ സുന്ദരന്‍ എന്ന് പഠിച്ചിട്ടുണ്ട് . ചങ്ങമ്പുഴ, മഹാകാവ്യമെഴുതാത്ത മഹാകവി എന്നും . ഇവര്‍ എഴുതിയതു പോലെ അര്‍ത്ഥ-പദ ഭംഗി തികഞ്ഞ കാവ്യങ്ങള്‍ ഇനി കൈരളിക്കു കിട്ടുമെന്നു തോന്നുന്നുമില്ല. അതു കവികളുടെ കുറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ നല്ല കവിതകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് താനും. കവിത്രയത്തെ ആഘോഷിക്കുന്നതിനിടെ പുതിയ കവിതകള്‍ അവഗണിക്കപ്പെടുന്നു എന്ന മന്ത്രി കെ.സുധാകരന്റെ പരാമര്‍ശമാണ് ഇങ്ങനെയെല്ലാം ചിന്തിപ്പിച്ചത്. ഇതാ ഇവിടെ ഒരു പുതിയ കവിയെ പരിചയപ്പെടുത്തുന്നു, മന്ത്രി വായിക്കുമോ ആവോ?

'സ്‌നേഹം നടിക്കുന്നവരെയും കള്ളം പറയുന്നവരെയും വല്ലാതെ വെറുക്കുന്ന' ഭിക്ഷാംദേഹിയുടെ (http://kathayillaaththaval.blogspot.com/ ) ബ്ലോഗില്‍ ഓര്‍മ്മച്ചിന്തുകളും കഥകളും പാരായണ സുഖം തരുന്ന കവിതകളും ഉണ്ട്.
സഖി
കാത്തുനിന്നു ഞാനേകനായ് ദിനം ,
നീ വരുന്നത് കാണുവാന്‍ ,
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്‌നേഹ-,
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ ,
ജീവിതപ്പെരു വീഥിയില്‍ ,
മന്ദഹാസം പൊഴിച്ചണയുന്നു ,
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍

കണ്ടെടുത്തൊരു വാക്ക് ഞാനെന്റെ ,
നെഞ്ചിനുള്ളിലായ് കാത്തത് ,
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ ,
സുന്ദരപദം മല്‍ 'സഖീ '...

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സാഹിത്യവും, കേരളത്തിന്റെ തനതു കലകളും അരച്ചു കലക്കി കുടിച്ച, ബൂലോകത്തെ കലാ-സാഹിത്യസവ്യസാചി എന്‍.ബി. സുരേഷ് (http://kilithooval.blogspot.com/ ) ഈ കവിതയ്ക്ക് ഇട്ട കമന്റ്-

'കാത്തിരിക്കാനൊരാളുണ്ടായിരിക്കുക, അയാള്‍ കാത്തിരിക്കുന്നവന്റെ പ്രതീ ക്ഷ പോലെ ചാരെ അണയുക. സ്‌നേഹം തുളുമ്പുന്ന മനസ്സ് പങ്കു വയ്ക്കുക, പരസ്പരം തിരിച്ചറിയുക. രണ്ടുപേരുടെയും ഹൃദയങ്ങള്‍ ഒന്നുപോലെ ചിന്തിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം. സ്വപ്നങ്ങള്‍ കാണാനുള്ള കണ്ണുകള്‍ ഇപ്പോഴും നമ്മള്‍ക്ക് നഷ്ടമായിട്ടില്ല അല്ലേ. ഒരു പാവം പാവം മനസ്സ് കവിതയില്‍ തുടിക്കുന്നുണ്ട്.'

'സഖി ' എന്നെ ഓര്‍മ്മിപ്പിച്ചത് പ്രൊ. ജി.കുമാരപിള്ളയുടെ 'താരകങ്ങളുറങ്ങിയ രാത്രിയില്‍' എന്നു തുടങ്ങുന്ന ഹൃദ്യ കവിതയാണ്.

മൃഗതൃഷ്ണിക
മിഴിയിണ പൂട്ടിയുറങ്ങേണ്ട നേരത്ത് ,
കണ്‍മിഴിച്ചെന്തിന്നു നോക്കുന്നു ഞാന്‍ സഖേ ,
കാണാത്ത കാഴ്ചകള്‍ കാണുവാനോ അതോ ,
കണ്ടവ വീണ്ടും പകര്‍ത്തുവാനോ ?
..................................................................
കാനല്‍ജലം കണ്ടു മോഹിച്ച മാനിനെ
മരുഭൂമി നെഞ്ചോട് ചേര്‍ത്തപോലെ ,
പൊടിയുന്ന ജീവരക്തത്തിന്റെ കണികയും ,
മാറോടു ചേര്‍ക്കുന്നു ദേവി വസുന്ധര .

ചന്തത്തിലെഴുതിയ താളിന്റെ വരികളില്‍ ,
മഷി പടര്‍ത്താതെ തിരിച്ചു പോകാം ,
ചൊല്ലി പഠിച്ച പാഠങ്ങളുരുവിട്ട് ,
പോകാം നമുക്കിനി കണ്ണേ , മടങ്ങുക

സൗമ്യഭാവം മാത്രമാണ് കവിതകളില്‍ എന്നു കരുതണ്ട. ഭൂമിയെ നശിപ്പിക്കുന്നവരോട്
' ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
'തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും'
എന്നു രോഷം കൊള്ളുന്നു സര്‍വ്വംസഹ എന്ന കവിതയില്‍.

ഏകയായ അമ്മയക്ക് കിട്ടിയ കൂട്ടുകാരന്‍, താന്‍ പോയാലും അമ്മയ്ക്ക് കൂട്ടിനുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്ന രോഗിയായ മകളുടെ കാഴ്ച്ചപ്പാടിലൂടെ പറയുന്ന 'അനഘയുടെ അമ്മ ' എന്ന കഥ നോവുണര്‍ത്തി.

ബ്ലോഗ്, മനസ്സിന്റെ കണ്ണാടി എന്ന് പാഠഭേദം ചെയ്ത്, സാഹിത്യഭംഗിക്കൊപ്പം തെളിഞ്ഞൊരു മനസ്സും കൂടി ദര്‍ശിച്ചു ആ രചനകളില്‍. ഇത്തിരി ബുദ്ധിമുട്ടി കഥകളും കവിതകളും ഒന്ന് എഡിറ്റു ചെയ്തിരുന്നെങ്കില്‍!



Tvpm
21.07.2010


Saturday, July 24, 2010

മണിമുത്തുകള്‍

കാനഡയിലിരുന്ന് കാലത്തിന്റെ ഇടനാഴിയില്‍ കളഞ്ഞുപോയ മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ശ്രമം നടത്തുന്ന കുഞ്ഞൂസിന്റെ 'മണിമുത്തുകള്‍' കഥകളുടെ കലവറയാണ്. അത്യാധുനിക ഇടിവെട്ടു ശൈലിയോ, ബുജിജാഡയോ ഒന്നുമില്ലാത്ത, വായിച്ചാല്‍ മനസ്സിലാവുന്ന, നിത്യജീവിതഗന്ധമുള്ള കഥകള്‍. അതിലെ ഒരു കഥ.

കര്‍ത്താവും ഭര്‍ത്താവും

'സാമ്പത്തിക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി..ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്.

ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങിനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍, കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍ നിന്ന് ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളി യെ !പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,

'ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. അതെ ഇന്ന് മുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്ക് ഇനി കര്‍ത്താവു മതി. ഹാലേലൂയാ ഹാലേലൂയാ'. ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു ' ഹാലേലൂയാ ഹാലേലൂയാ'

വാര്‍ത്ത നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങിനെ മോളി മാതാവായി മാറി. പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ് ഭക്തരുടെ ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തി നാലു മണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.

മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു. ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത വലി യ ഹാള്‍. മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തി നായി ഇരുനില ബംഗ്ലാവ് ഉയര്‍ന്നു.

അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍, മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ. ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്ക് വന്ന ജനം മാതാവിനെയും ശിഷ്യനെയും കാണാതെ അമ്പരന്നു. എന്ത് സംഭവിച്ചു എന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടു ത്തേക്കു കയ്യില്‍ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി, മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,

'എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി'
ശിഷ്യന്റെ കയ്യും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു. 'and here after they lived happily ever' എന്നു പറയാറായിട്ടില്ല! '

എങ്ങനെയുണ്ട് മോളീമാതാവിന്റെ ബുദ്ധി? പെട്ടെന്നു പണമുണ്ടാക്കാനുള്ള ഏററവും എളുപ്പവഴി അല്ലേ ഭക്തിവ്യവസായം?

കാലത്തിന്റെ കല്‍പ്പടവുകളിലൂടെ, പോക്കുവെയിലിലെ പൊന്ന്് , അമ്മ, മിന്നാമിന്നി തുടങ്ങി കഥകള്‍ ഇനിയുമുണ്ട്. കഥകള്‍ എഴുതിയെഴുതി തെളിയട്ടെ ഇനിയും!

ക്യാമറ കണ്‍മിഴിച്ചപ്പോള്‍ എന്ന ഫോട്ടോബ്ലോഗില്‍ ശ്രീ നാരായണഗുരുദേവന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ കായംകുളം പുതുപ്പള്ളി ദേശ ത്ത് വാരണപ്പിള്ളി തറവാടും ക്ഷേത്രവും ചിത്രങ്ങള്‍ സഹിതമുണ്ട്. അതില്‍ നിന്ന് കായംകുളം കൊച്ചുണ്ണിയും വാരണപ്പിള്ളിയേയും ബന്ധിപ്പിക്കുന്ന കഥ ഇങ്ങനെ-

'കൊള്ളക്കാരനാണെങ്കിലും നല്ലവനായിരുന്ന കൊച്ചുണ്ണി, വാരണപ്പള്ളിയി ലെ അന്നത്തെ കാരണവരുടെ സുഹൃത്ത് കൂടിയായിരുന്നു. മുകളില്‍ കാണു ന്ന അറ (ഫോട്ടോയുണ്ട്.) പണിതു കൊണ്ടിരിക്കുന്ന സമയത്ത്, അതുവഴി വരാനിടയായ കൊച്ചുണ്ണി, എന്തിനാണ് ഇതൊക്കെ എന്നു ചോദിച്ചതിനു, തന്നെപ്പോലുള്ള കള്ളന്മാരെ ഭയന്നാണ് എന്നു കാരണവര്‍ തമാശരൂപത്തില്‍ മറുപടി പറഞ്ഞു. തനിക്കു വാരണപ്പള്ളിയില്‍ നിന്നും ഒന്നും വേണ്ടെന്നു പറഞ്ഞുവെങ്കിലും കയ്യിലിരുന്ന ചുണ്ണാമ്പു ഉപയോഗിച്ച് കതകില്‍ ഒരു വൃ ത്തം വരച്ചു വച്ചു. അന്ന് രാത്രിയില്‍ തന്നെ കൊച്ചുണ്ണി അവിടെ ഒരു ദ്വാരം ഉണ്ടാക്കി കതകു തുറന്നു അകത്തു കയറുകയും പണ്ടങ്ങളും മറ്റും എടുക്കുക യും ചെയ്തു. എന്നിട്ട് കാരണവരെ വിളിച്ചുണര്‍ത്തി, ആ പണ്ടങ്ങള്‍ ഒക്കെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി കൗശലം ഉപയോഗിച്ച് കതകില്‍ ഉണ്ടാക്കിയ ദ്വാരം അവിടെ ഇപ്പോഴും ഉണ്ട്.'

എന്റെ പരീക്ഷണശാല എന്നൊരു പാചകബ്ലോഗു കൂടിയുണ്ട് കുഞ്ഞൂസിന്. കുഞ്ഞൂസിന്റെ മണിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഇതിലേ പോകാം. http://kunjuss.blogspot.com/



Saturday, July 17, 2010

മാണിക്യത്തിളക്കം.

വിശുദ്ധ അല്‍ഫോന്‍സായുടെ കോണ്‍വെന്റ് ബോര്‍ഡിംഗിലെ 'എന്റെ പെണ്‍കുട്ടി കാലവും' , ഇടയ്ക്കിടെ  ആ മഹതിയുടെ എന്റെ ജീവിതത്തിലേക്കുള്ള വിരുന്നു വരവും ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു. അതില്‍ മാണിക്യം ഇട്ട അഭിപ്രായം ഞങ്ങളുടെ ബ്ലോഗ് സൗഹൃദത്തിനു വഴി തെളിച്ചു. സുതാര്യവും മനോഹരവുമായ മാണിക്യച്ചുവപ്പു പോലെ ഹൃദ്യമായ വായനാനുഭവങ്ങള്‍ ആണ് ആ ബ്ലോഗ് എനിക്കു സമ്മാ നിച്ചത്. ആര്‍ജ്ജവം തുളുമ്പും രചനകളില്‍ നിന്നു ചിലത്.

എന്റെ ആദ്യ ആത്മഹത്യാശ്രമം

' ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനി ച്ചു. അന്നു ഒരു ഏഴു വയസ്സില് താഴേ പ്രായം കാണു . ഒരു ദിവസം വീട്ടില് അ ച്ഛനും അമ്മയും ഇല്ലാ, ഞാന്‍ എന്തോ ഒക്കെ ചെയ്തു നടന്നപ്പോള്‍ അച്ഛന്റെ ഓഫീസ് റുമില് കയറി, അവിടെ നരോധനാജ്ഞ ഒള്ളതാ കയറരുത് എന്ന്. അപ്പൊ അച്ഛന്‍് ഇല്ലാത്തപ്പൊഴ് കയറി ആ മേശലുള്ളതൊക്കെ ഒന്നു കാണണം. അങ്ങനെ ഒരു ചിന്ന ആശൈ .അത്രേ ഒള്ളു. കുറെ ചെത്തിക്കുര്‍പ്പിച്ച പെന്‍സില്, ചുവപ്പ്, നീല,പച്ച, കറുപ്പ്, മഷിക്കുപ്പികള്, പല തരം പേനകള്, ബ്ലൊട്ടിങ്ങ് പാഡ്, റബറ്, മുട്ടുസൂചി ,ഇങ്ക് പാഡ്, അതു തുറന്നു കൈ കൊണ്ട് ഒന്നു പിടിച്ചൂ, കൈ നിറയെ അതിലെ മഷി, അതു കാര്യമാക്കീല്ല, വേട്ട തുടര്‍ന്നു ..മേശയില് നല്ല ഒരു മേശവിരിയുണ്ട്..(അമ്മേടെ ഭാഷയില് ആപ്ലിക്ക് വര്‍ക്ക് ചെയ്തതു ) .കൈവിരല്‍ പാടുകള്‍് അവിടെ ഒക്കെ പതിച്ച് ഞാന്‍ ജൈത്ര യാത്ര തുടരുകയാണ്. ഞാന്‍ സൗകര്യാര്‍ത്ഥം മേശേല് ഇരുന്നു. ആ പച്ച മഷിക്കുപ്പി കാണാന്‍ ഒരു ശേലാരുന്നു, അതു കൈയിലെടുത്തു ,അത്രെ അറിയാവു ,പിന്നെ എല്ലാം വളരെ പെട്ടന്നാരുന്നു. മഷി ക്കുപ്പി പൊട്ടി. മേശവിരിയിലും, എന്റെ ഉടുപ്പിലും, നിലത്തും, ആകെ പ്രശ്‌നമായി. െ്രെകം സീന്‍. അപരാധിയായ ഞാന്‍ . കൈയ്യബദ്ധം പറ്റി .അതറിയാം, അടി ഒറപ്പാ . അതീന്ന് രക്ഷപെടാന് ഒരു മാര്‍ഗവും ഇല്ലാ..

ചാവുകതന്നെ. തീരുമാനിച്ചു, അപ്പൊ എങ്ങ നെ ചാകും? തല പൂകഞ്ഞ് ആലോചിച്ചു. അവിടെ ഒരു ദിവസം ഒരു കോഴികുഞ്ഞു ചത്തു, ഒറ്റാലില് ഇട്ടതാ, വെയിലുകൊണ്ടാ ചത്തേ. അന്നു അമ്മ ജോലിക്കാരിയെ ഒത്തി രി വഴക്കു പറഞ്ഞു, അതിനെ വെയിലത്തിട്ടി ട്ടാ ചത്തെ എന്ന്. അപ്പൊ ചാവാന്‍ വഴി തെളിഞ്ഞു . ഞാന്‍ പോയി വെയിലത്തു കിടന്നു. വെയിലു തീരുവോളം, വെയിലും കൊണ്ടു, ചത്തുമില്ല ,കിട്ടാനുള്ള പൂശ് കിട്ടുകേം ചെയ്തു. പിന്നെ മുതല് മുറിപൂട്ടി ഇട്ടിട്ടാ അവരു പുറത്തു പോകാറ്.'
അമ്മയ്ക്ക് ഒരു ദിവസം - അമ്മദിന ചിന്ത .

' വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ. നേരം പുലരും മുന്നെ അമ്മ ഉണര്‍ന്ന് വീട്ടി ലെ എല്ലാ ജോലിയും ചെയ്യും. ഒരു ദിവ സം അമ്മ മൂത്ത മകനോട് പറഞ്ഞു, മോനെ കട യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക, വെള്ളം കോരുക, വിറക് കൊണ്ടു വരിക, ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കു ന്നില്ല , നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സ ഹായിക്കണം, മകന്‍ സമ്മതിച്ചു .തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ് .

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം, ദിവസം 50 പൈസ വച്ച് 2.50 രൂപ. വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ. വിറക് അടുക്കി യത് 4 ദിവ സം 25 പൈസ വീതം 1.00 രൂപ . വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ .ആകെ =10.50 രൂപ

അമ്മ ഇതു വായിച്ചു . ആ കടലാസില്‍ എഴു തിയ തുക അവിടെ വച്ചു. മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു. പി ന്നെ ആണു മകന്‍ കണക്ക് കുറിച്ച കടലാ സിന്റെ മറുപുറത്ത് അമ്മ എഴുതിയത് കാണുന്നത്.

പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ. മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട . എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ. മഞ്ഞപ്പിത്തം വന്നപ്പോള്‍ ശു ശ്രൂഷിച്ചതിനു ഒന്നും വേണ്ട .ചിക്കന്‍ പോക്‌സ് വന്ന് കിടന്ന പ്പോള്‍ രാവും പകലും കൂടെ ഇരുന്നതിനും ഒന്നും വേണ്ട. വീണു കാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്‌കൂളില്‍ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ട. എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട . വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട.' അമ്മയുെട സ്‌നേഹത്തിന് വിലയിടാനാവില്ല എന്ന് മകന്‍ മാനസാന്തരപ്പെട്ടു. നിരുപാധികവും നിസ്വാര്‍ത്ഥവുമായി സ്‌നേഹിക്കേണ്ടത് എങ്ങനെ എന്നു കുട്ടികളെ പഠിപ്പിക്കുകയാണ് അമ്മയായിരിക്കുക എന്നതിനര്‍ത്ഥം എന്നാണ് എക്കാലത്തേയും ഈ നല്ല കഥ അവസാനിപ്പിക്കുന്നത്.*

അമേരിക്കയില്‍ ഹാമില്‍ട്ടണിലെ പള്ളിയില്‍ പോകുന്ന മാണിക്യം, വിദ്യാരൂപിണിയായ സരസ്വതിയേയും, മഹാഭാരത ഏടുകളേയും തുല്യബഹുമാനത്തോടെ കാണുന്നു. ഇതുപോലെ സഹിഷ്ണുത ഉള്ളവരാണ് നമ്മള്‍ കേരളീയര്‍ ഭൂരിപക്ഷവും. എന്നിട്ടും ജോസഫ്- ജാഫര്‍- ഷൈന്‍മാര്‍ ഇവിടെ വേരു പിടിക്കുന്നത് എങ്ങനെ എന്നതു ചിന്തനീയം.

ആസ്വദിേക്കണ്ടേ ഈ മാണിക്യത്തിളക്കം ? ലിങ്ക്- http://maaanikyamisin.blogspot.com/

*അവസാനിപ്പിക്കുന്നത് എന്നത് അവര്‍ ഓര്‍മ്മിപ്പിക്കുന്നത് എന്നു മാറ്റി. മാണിക്യം എഴുതിയ ആംഗലേയത്തിന്റെ മലയാള പരിഭാഷയാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് അവര്‍ക്കു മനസ്സിലയിട്ടുണ്ടാവില്ല.





Sunday, July 11, 2010

ബ്ലോഗെഴുതും പഠിപ്പിസ്റ്റുകള്‍


(ജൂലായ 10-ലെ കേരളകൗമുദിയി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

എം.ടെക് ചെയ്യുന്ന റോസും ഐ.ഐ.ടിയില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയുമാണ് ഇന്നത്തെ ബ്ലോഗര്‍മാര്‍.

അറിയാത്ത വഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുന്ന റോസിന്റെ അയനം നിത്യജീവിതാനുഭവങ്ങളാണ്. നര്‍മ്മവും വൈകാരികതയും ചേര്‍ത്ത് ചാലിച്ചെടുത്തിരിക്കുന്ന അനുഭവവിവരണങ്ങള്‍. മിയ്ക്ക പോസ്റ്റുകള്‍ക്കും സ്വന്തം പെയിന്റിംഗുകളുടെ അകമ്പടിയുമുണ്ട്.

വലുതായിട്ടും കുട്ടിയൊടെന്നവണ്ണം അപ്പൂപ്പന്‍ നന്മക്കഥകള്‍ പറഞ്ഞുകൊടുക്കുന്നതിനെപ്പറ്റി- 'ആത്മീയത നിറച്ച ,നന്മയുള്ളവര്‍ മാത്രം കടന്നു വരുന്ന കുട്ടാച്ഛന്റെ പുതിയ കഥകളോട് എന്റെ ഉള്ളിന്റെ യുള്ളിലെ കുട്ടി മുഖം തിരി ക്കുന്നു. ഈ ലോകത്തെ വിടെയാണു ഇങ്ങനെ നന്മ മനുഷ്യര്‍.... അല്ലെങ്കില്‍ കുട്ടിത്തം വിട്ടു അവളുമൊരു ദുഷ്ടയായിപ്പോയിക്കാണണം.'

പഠനം തീര്‍ന്നാലും ഒരിക്കലും വിട്ടുമാറാത്ത പരീക്ഷാപേടികളെക്കുറിച്ച് - 'അങ്ങനെയാണെങ്കില്‍, പരീക്ഷാഹാളില്‍ ഉത്തരമറിയാത്ത ചോദ്യക്കുരുക്കില്‍ പെട്ടു, സമയം തികയാതെ, പേനയുടെ മഷി തീര്‍ന്ന്, എഴുതിയി ട്ടും എഴുതിയിട്ടും തീരാത്ത ഉത്തരങ്ങളുമായി എന്റെ പാവം അമ്മയ്ക്കിപ്പോഴും സ്വപ്നങ്ങളില്‍ പരീക്ഷയെ ഴുതി തകര്‍ക്കേണ്ടി വരുമാ യിരുന്നോ..?' ഇപ്പോഴും പരീക്ഷാ ഹാളില്‍ താമസിച്ചെത്തിയെന്നും ഹാള്‍ ടിക്കറ്റ് മറന്നെന്നും മറ്റും ഞാനും സ്വപ്‌നം കണ്ട് ഞെട്ടാറുണ്ട്.

നല്ല വായനക്കാരി കൂടിയാണ് റോസ്. തസ്ലീമ നസ്‌റീന്റെ പെണ്‍കുട്ടിക്കാലം, ഇന്നസെന്റ് കഥകള്‍, മാധവിക്കുട്ടി ഇവരെല്ലാം പോസ്റ്റുകളില്‍ കടന്നു വരുന്നുണ്ട്. കുത്തിക്കുറിപ്പുകള്‍ എന്ന ലേബലില്‍ കഥകളുണ്ട്. ചെറുപ്പക്കാരി വിധവ തന്റെ കുഞ്ഞുമകനില്‍ ജീവിതലക്ഷ്യം കാണുന്നതും പിന്നീട് അവന്‍ വലുതായപ്പോള്‍ ചാറ്റിംഗും മിസ്സ്ഡ് കോളും ആയി അമ്മയുടെ ലോകത്തില്‍ നിന്ന് വഴുതിമാറുന്നു എന്ന സത്യം അമ്മ അംഗീകിക്കുന്നതുമാണ് ' തനിച്ച് ' എന്ന കഥ.

ഈ പഠിപ്പിസ്റ്റിന് ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ഇഷ്ട ജീവിതം ലഭിക്കട്ടെ. ജീവിതത്തിരക്കുകള്‍ എഴുത്തില്‍ നിന്ന് അകറ്റാതെയുമിരിക്കട്ടെ. വഴി... http://rose-ayanam.blogspot.com/. അവിടെനിന്ന് ശമനതാളത്തിലേക്കും കാഴ്ച്ചയിലേക്കും.
xxx xxx xxx xxx xxx xxx xxxx xxxx xxx xxx

ഇന്ദുലേഖയുടെ നേരും നുണയും സ്വാനുഭവങ്ങളാണ്. ഒരുപാടു സന്തോഷവും കുറച്ചു സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍. എല്ലാം ആസ്വാദ്യകരം.

ഹോസ്റ്റലില്‍ തിക്കൊടിയന്റെ ഒരേ കുടുംബം നാടകം കളിച്ചതിന്റെ ഓര്‍മ്മ-

' തറവാട്ടമ്മ അഥവാ മീനാക്ഷിയമ്മ രാവിലെ വിളക്ക് കൊളുത്തി ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുന്നതാണ് കഥാ സന്ദര്‍ഭം. നല്ല ഒരു സത്യ ക്രിസ്ത്യാനിയായ ആവിയാണ് മീനാക്ഷിയമ്മയുടെ വേഷത്തില്‍. സെറ്റും മുണ്ടും ഒക്കെ ഉടുത്തു നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്ക്കുന്ന ആവിയെ കണ്ടാല്‍ മീനാക്ഷി അമ്മ അല്ല എന്ന് സാക്ഷാല്‍ തിക്കോടിയന്‍ പോലും പറയില്ല. അങ്ങനെ നിലവിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ നോക്കി മീനാക്ഷി അമ്മ പ്രാര്‍ത്ഥിച്ചു തുടങ്ങി. നാടകത്തിലെ ആദ്യ ഡയലോഗ് ' എന്റെ കര്‍ത്താവീശോ മിശിഹയായ തമ്പു രാനേ'. ഏത് കോലം കെട്ടി യിട്ടും എന്ത് കാര്യം. ഡയലോഗ് പറയുന്ന കാര്യം വന്നപ്പോള്‍ അവള്‍ തനി നസ്രാണി ആയി'.

തോല്‍ക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് ഐ.ഐ.ടി. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ കൂട്ടുകാരിയെപ്പറ്റി 'സ്വരം നഷ്ടപ്പെട്ട വാനമ്പാടി ' എന്ന സങ്കട പോസ്റ്റില്‍ നിന്ന്്-

'അവള്‍ക്കു തോല്‍ക്കാന്‍ പേടി ആയിരുന്നു. പഠനം അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലാത്ത അവള്‍ തോല്‍വി നേരിട്ടിരുന്നില്ല എന്നതായിരുന്നു സത്യം. എന്തൊരു വിരോധാഭാസം അല്ലെ !! നാം എപ്പോഴും ജയിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അന്ന് ഞാന്‍ മനസ്സി ലാക്കി തോല്‍ക്കാന്‍ പഠിക്കേണ്ടതിന്റെ ആവശ്യകത.

അവള്‍ 6 മാസങ്ങള്‍ക്ക് മുന്പ് കോഴിക്കോട്ടേക്കു വണ്ടി കയറി. പെട്ടെന്ന് അവള്‍ക്കു ഒരു ആരോഗ്യ പ്രശ്‌നം. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ. ആശുപത്രികള്‍, മരുന്ന്, സര്‍ജറി..ഇപ്പോള്‍ എല്ലാം ഭേദമായി, പക്ഷെ സര്‍ജറിക്ക് ശേഷം അവള്‍ക്കു ഇതു വരെ ഒച്ച വീണ്ടെടുക്കാന്‍ ആയിട്ടില്ല. ഏത് നേരവും കല പില സംസാരിച്ചിരുന്നവള്‍, അക്ഷരമാല ചൊല്ലാന്‍ യത്‌നിക്കുന്നു . എന്താ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥി ക്കേണ്ടത്? നീ ഒരിക്കലും തോല്‍ക്കാതിരിക്കട്ടെ എന്നോ? അതോ നീ തോല്‍ക്കാന്‍ പഠിച്ചു അതിലൂടെ ജയിക്കട്ടെ എന്നോ !!'

ഗവേഷണം ഉയര്‍ന്ന നിലയില്‍ പൂര്‍ത്തിയാക്കി, ഉഴറുന്ന മനുഷ്യമനസ്സുകള്‍ക്ക് താങ്ങും തണലുമാകാന്‍ ഇന്ദുവിനു കഴിയട്ടെ. ഒപ്പം എഴുത്തിലൂടെയും മുന്നേറട്ടെ. ലിങ്ക് ഇതാ-
http://nerumnunayum-indulekha.blogspot.com/


Saturday, July 3, 2010

ആത്മസംഘര്‍ഷങ്ങള്‍

ചിലര്‍ക്കെങ്കിലും മന: സംഘര്‍ഷങ്ങളൊഴിവാക്കുന്ന ആത്മപ്രകാശനവഴിയാണ് ബ്ലോഗെഴുത്ത്.

താളുകള്‍ മറിയുമ്പോള്‍ (http://chippikkulmuththu.blogspot.com/) എന്ന ബ്ലോഗിലേക്ക്. അബദ്ധവശാല്‍ ഈ ഭൂമി യില്‍ ജനിച്ചുപോയ ഒരു ആത്മാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആത്മ എന്തിനു ബ്ലോഗെഴുതുന്നു എന്ന് നോക്കൂ- 'ഈ ബ്‌ളോഗ് ഞാന്‍ എഴുതുന്നതു തന്നെ എന്നിലെ എന്നെ കണ്ടു പിടിക്കാന്‍ കൂടിയാണ്....പിന്നെ, നാം ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും വേണമല്ലോ'.

ഒട്ടും നിയമബദ്ധമല്ലാത്ത, സുതാര്യമായ എഴുത്ത് . ചെറുകഥ, ജീവിതം എന്നൊക്കെ ഗ്രൂപ്പു ചെയ്തിട്ടുണ്ടെങ്കിലും, ധാരാളം വായിക്കുന്ന, ഉയര്‍ന്ന ബുദ്ധിവ്യാപാരങ്ങളുള്ള വ്യക്തിക്ക് അവനവനെ മറന്നു ജീവിക്കേണ്ടി വരുന്നതിലുള്ള ആത്മവ്യഥകളാണ് മുഴുവനും. ഞാന്‍ എന്നതിനു പകരം ആത്മ എന്ന് കൂടുതല്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.

ആഴമുള്ള വായന നല്‍കുന്ന തിരിച്ചറിവുകള്‍ ആത്മസംഘര്‍ഷങ്ങളുണ്ടാക്കും. ഇല്ലെങ്കില്‍ കൂപമണ്ഡൂകം പോലങ്ങു ജീവിക്കാമല്ലോ. ആശപൂര്‍ണ്ണാദേവി, പൗലോ ക്വയിലോ, ഖാലിദ് ഹുസൈന്‍ തുടങ്ങിയവരുടെ വായനാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട് ആത്മ. തിരിച്ചറിവുകള്‍ വിഷമമുണ്ടാക്കുമ്പോഴും പ്രയോഗികത കൈവിടാതെ ചിന്തിക്കുന്നുമുണ്ട്.

ജയശ്രീമിശ്രയുടെ Ancient Promises നെപ്പറ്റി- ' ഇതിലെ നായികയെക്കാളും വലിയ അവഗണനകള്‍ സ്‌നേഹ ശൂന്യത ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച ഒരുപാടുപേരെ അറിയാം. അവരൊക്കെ ഇന്ന് മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി ഒപ്പം ഭര്‍ത്താവും ഒരുവിധം സഹിക്കബിള്‍ ആയി ജീവിക്കുന്നു. ചാരിതാര്‍ത്ഥ്യത്തോടെ..എല്ലാം എടുത്തെറിഞ്ഞ് പോയി രുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ, ഒന്നും കാണി ല്ലായിരുന്നു. .ഒറ്റപ്പെടല്‍ ഒഴിച്ച്..കാരണം അവര്‍ക്കാക്കും അവരെ കാത്തി രിക്കുന്ന ഒരു ബോയ് ഫ്രണ്ടോ വിദേശവാസമോ ഒന്നും ഉണ്ടാവില്ലല്ലൊ.'

' 'ഏന്‍ഷ്യന്റ് പ്രോമിസസ് ' വായിച്ച് 'ആത്മയോട് ഇവിടുള്ളവര്‍ ഒക്കെ അതിലും വലിയ അനീതി കാട്ടീട്ടും ആത്മ ഒക്കെ സഹിച്ച് ഒരു പരുവമായല്ലോ..' എന്നുള്ള സെല്‍ഫ് പിറ്റിയുമായി നടന്നതുകാരണം, കുടും ബത്തില്‍ ഉള്ള സമാധാനവും പോയിക്കിട്ടി! ഇതാണ് പറയുന്നത്, ചില ബുക്കുകള്‍ ഒക്കെ വായിക്കാന്‍ പോലും മലയാളി സ്ത്രീകള്‍ യോഗ്യരല്ല, പിന്നെയാണു അതു പോലൊക്കെ ജീവിക്കുന്നത്! ഒന്നു ചീഞ്ഞാലും മറ്റേതെങ്കിലും തഴച്ച് വളര്‍ന്നോട്ടെ എന്ന ഒരു തത്വമാണ് മലയാളി വീട്ടമ്മമാര്‍ക്കൊക്കെ നന്നെന്ന് തോന്നുന്നു.'

പൗലോ ക്വയിലോയെപ്പറ്റി-ഈ പൌലോ അണ്ണനും ആത്മേം തമ്മില്‍ വലിയ ഒരു ചേര്‍ച്ചയുണ്ട് (ചിന്തകളില്‍). ഹും! ആത്മയുടെ ചിന്തകള്‍ ചിന്തകളായി തന്നെ തുടരുകയും. പൌലോയുടെ ചിന്തകള്‍ നല്ല നല്ല പുസ്തകങ്ങളായി കോടികണക്കിന് കാശുവാരുകയും!

പ്രായത്തെപ്പറ്റിയുള്ള ചിന്തകള്‍- '20-40 വയസ്സുകാര്‍ ശരിക്കും യൗവ്വന യുക്തര്‍, കുട്ടികളെ വളര്‍ത്തലും മറ്റുമായി പ്രായം കടന്നു പോകുന്നതറിയാതെ ജീവിക്കുന്നവര്‍ .'

'മോഹന്‍ലാല്‍ അമ്പതു വയസ്സ് ആഘോഷിച്ചത്രെ! പത്തുവയസ്സില്‍ കൂടുതല്‍ പ്രായമുള്ള മമ്മൂക്ക അതിലും ചെറുപ്പമായി ഇരിക്കുന്നു. അപ്പോള്‍ പ്രായമല്ല വയസ്സാക്കുന്നത്. ഫിറ്റ്‌നസ്സ്.. ഫിറ്റ്‌നസ്സ്...നമ്മുടെ ഷാരൂഖാനും ആത്മേടെ ഒരു കൂട്ടുകാരിയും സമപ്രായക്കാര്‍. .കൂട്ടുകാരി അമ്മുമ്മയാകാന്‍ പോകുന്നു.. ഷാരുവോ, നല്ല ടീനേജ് കാരിയുടെ തോളേല്‍ കയ്യുമിട്ട് 'ആഷ് പീഷ് കൂഷ് ..'ഒക്കെ പറഞ്ഞ് വിലസുകയും!എന്റെ 16 വയസ്സുള്ള മകാളും ഷാരൂഖിന്റെ ആരാധിക! ഹല്ല പിന്നെ!'

ഇത്തിരി വെട്ടം (കഥ)-നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് , അതോ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?

റിസല്‍റ്റ്(കഥ)-'ഡോക്ടര്‍ ഇനി ഈ ടെസ്റ്റ് എന്നെടുക്കണം.., ഇങ്ങിനെ അസുഖം ഉണ്ടെന്നു കരുതി ഇല്ലെന്നറിയുന്ന ഈ ടെസ്റ്റ്?'

മേയിലെ 'വായന'യില്‍ നിന്ന്-'ഒടുവില്‍ ഗത്യന്തരമില്ലാതെ വീണ്ടും വെജിറ്റേറിയന്‍ ആയി നോക്കി. ഒരല്പം മന സ്സമാധാനം കിട്ടി!അപ്പോള്‍ സന്തോഷം കിട്ടാന്‍ ആക്രാന്തമല്ല വേണ്ടത്, ത്വജിക്കലാണു വേണ്ടത് എന്ന് മനസ്സിലാവുന്നു. എന്തൊക്കെ ത്വജിക്കണം എന്നതിലാണു മനസ്സിന്റെ സമാധാനം നിലനില്ക്കുന്നതെന്നു തോന്നുന്നു..'

ആത്മാന്വേഷണം ആത്മ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.