Sunday, November 28, 2010

മരിക്കില്ല മലയാളം !

(Published 19.11.2010)
                                                 
മലയാളം മരിക്കുന്നു എന്ന മുറവിളിയില്‍ കഴമ്പുണ്ടോ?

സൈബര്‍സ്‌പേസില്‍ മലയാളം ഇപ്പോള്‍ സര്‍വ്വസാധാരണം . കമ്പ്യൂട്ടറിനു മലയാളം വഴങ്ങിത്തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അതു സാധാരണക്കാര്‍ക്ക്്് അത്രയൊന്നും പ്രാപ്യമായിരുന്നില്ല. ഡി.റ്റി.പി.സെന്ററുകാരും മറ്റും ബിസിനസ്സു ആവശ്യങ്ങള്‍ക്കു വേണ്ടി വിലകൊടുത്തു വാങ്ങുന്ന സോഫ്്റ്റവേര്‍ ആയിരുന്നു അന്ന് മുഖ്യം. പക്ഷേ സാധാരണക്കാര്‍ക്കു മെയില്‍, ബസ്,ഓര്‍ക്കുട്ട്, ഫേസ് ബുക്ക് ,ട്വീറ്റര്‍ ഇവയിലൂടെ മാതൃഭാഷയില്‍ കൊച്ചു വര്‍ത്തമാനം പറയാന്‍, ബ്ലോഗെഴുതാന്‍ ഇപ്പോള്‍ സൗജന്യ മലയാളം, മംഗ്ലീഷ്-മലയാളം സോഫ്‌റ്റ്വെയറുകള്‍ ഉണ്ട്.

ധാരാളം വായനയും അല്ലറ ചില്ലറ എഴുത്തുമുണ്ടായിരുന്നു എനിക്ക് സ്‌കൂള്‍കാലത്ത്. പിന്നീട് പഠന-ജോലി-ജീവിത തിരമാലകളില്‍ മുങ്ങിപ്പൊങ്ങിയപ്പോള്‍ എഴുത്ത് തീരെ നിന്നു പോയി. എങ്കിലും എഴുതാനുള്ള ആശ മനസ്സില്‍ തീവ്രമായിരുന്നു. പലതും  നോട്ടുബുക്കില്‍ കുറിച്ചു വച്ചു, ഒന്നും മുഴുവനാക്കിയില്ല. പല വട്ടം എഴുതുക, വെട്ടിത്തിരുത്തുക, വീണ്ടും എഴുതുക എന്നതൊന്നും പ്രായോഗികമല്ലായിരുന്നു, അതിനുള്ള ക്ഷമയും ഉണ്ടായിരുന്നില്ല. 

അങ്ങനെയിരിക്കെ ഒരു സുഹൃത്ത്  'ടൈപ്പിറ്റ് ' എന്ന സൗജന്യ സോഫ്്‌റ്റ്വെയര്‍ മെയില്‍ ചെയ്തു തന്നു. എഴുത്തിന്റെ വലിയൊരു ലോകം, അത് എനിക്കു മുന്നില്‍ തുറന്നിട്ടു. ഓരോ പ്രാവശ്യവും മലയാളം അക്ഷര ലേ ഔട്ട് എടുത്തു നോക്കാനാവില്ല എന്ന പ്രായോഗികത മനസ്സ് അംഗീകരിച്ചതിനാലാവാം മലയാളം കീസ്‌റ്റ്രോക്‌സ് വളരെ വേഗം ഹൃദിസ്ഥമായി ! സമയം കിട്ടുമ്പോഴെല്ലാം കുത്തിക്കുറിച്ചു, പിന്നെ സൗകര്യം പോലെ എഡിറ്റിംഗ്. സന്തോഷം പറയാവതല്ല മമ!

മലയാളം എഴുതുമ്പോള്‍ ആംഗലേയം കടന്നു വരുന്ന കീറാമുട്ടി പ്രശ്‌നത്തിനും ടൈപ്പിറ്റ് കുറേയെങ്കിലും പരിഹാരം തന്നു, അതിന്റെ ടൂള്‍സിലുള്ള ഇംഗ്ലീഷ്-മലയാളം ഡിക്ഷണറിയിലൂടെ. അങ്ങനെ ഇപ്പോള്‍ 'ഡോണ്‍ ശാന്തമായൊഴുകുകയാണ്' ടൈപ്പിറ്റിലൂടെ. നന്ദി, ആ സൗജന്യ സോഫ്റ്റ് വെയര്‍ കൈരളിക്കു സമ്മാനിച്ച ലിയോ സോഫ്‌റ്റ്വെയറിന്, അത് എനിക്ക് അയച്ചു തന്ന പ്രിയ സുഹൃത്തിന്.
  
ഒന്നു പരീക്ഷിക്കണമെന്നു തോന്നുന്നുവോ ? ഇതിലേ പോകുക . (http://www.softpedia.com/get/Office-tools/Text-editors/Typeit.shtml). പിന്നെ അതു പറയുന്നതെല്ലം അനുസരിക്കുക. വളരെ വേഗം നിങ്ങളുടെ എഴുത്തിനു സന്തതസഹചാരിയായി മിണ്ടാതെ ഡെസക് ടോപ്പില്‍ വന്ന് ഇരുന്നോളും ടൈപ്പ്് റൈറ്റര്‍ പടമുള്ള ആ പാവം പരോപകാരി ! എഴുതി പ്രിന്റൗട്ട് എടുക്കാം,  അതിലെ Convert ടൂള്‍ ഉപയോഗിച്ച് യൂണിക്കോടിലേക്കു മാറ്റിയാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ എഴുതാം, ബസ്സിലും ബ്ലോഗിലും പോസ്റ്റിടാം. പണിയായുധങ്ങള്‍ ഇനിയുമുണ്ട ് അതില്‍ ! മംഗ്ലീഷ്-മലയാളം സോഫ്‌റ്റ്വെയറുകളെപ്പറ്റി ഇനി ഒരിക്കല്‍.

ബ്ലോഗര്‍ ജെ.കെയുടെ ഗൂഗിള്‍ ബസ്സില്‍ ഒരു ദിനം വൃത്തത്തില്‍ നാലുവരി കവിത . വൃത്തനിയമങ്ങള്‍ എന്നേ മറന്ന  എന്റെ അത്ഭുതത്തിന് ഉത്തരമായി കിട്ടിയത്  സുഷെന്‍ .വി.കുമാര്‍, സഞ്ജീവ് കൊഴിശ്ശേരി  എന്നിവര്‍ വികസിപ്പിച്ചെടുത്ത  'വൃത്തസഹായി' സൗജന്യ സോഫ്‌റ്റ്വെയര്‍ ലിങ്ക്- http://vruthasahayi.sourceforge.net/ . 'പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്' എന്ന എ.ആര്‍ .രാജരാജവര്‍മ്മയുടെ വൃത്തമഞ്ചരിയില്‍ തുടങ്ങിയ ആ സൈറ്റ് ആഹ്ലാദവും ആദരവും ഉണര്‍ത്തി.

ജെകെയുടെ ഓടക്കുഴല്‍നാദം എന്ന നല്ല കവിത ( http://jekeys.blogspot.com/2010/10/blog-post.html ) യിലെ നാലു വരി
ആസ്യം വിലാസം നടനസ്യലാസ്യം
വാസന്തപൂവിന്‍ മധുമന്ദഹാസം
വീശിക്കുളിര്‍ന്നൂ നയനാഭിരാമം
പാശം വെടിഞ്ഞൂ ഹൃദയപ്രണാമം

കൊടുത്തപ്പോള്‍ ഇന്ദ്രവജ്ര എന്ന് പുല്ലുപോലെ പറഞ്ഞു തന്നു വൃത്തസഹായി.!

അതു കൊണ്ടും തീര്‍ന്നില്ല. വൃത്തനിയമങ്ങള്‍ (യരത-ഭജസ-മന) ലഘുവിന് 0 ഗുരുവിന് 1 എന്നിങ്ങനെ കല്‍പ്പിച്ചാല്‍  011=3= യ മുതല്‍ 000=0=ന വരെ ബൈനറി നമ്പറാക്കി മാറ്റാം എന്ന് ജെ.കെ സ്വന്തം പോസ്റ്റ് കമന്റില്‍ വിശദീകരിച്ചിട്ടുണ്ട്. വൃത്തത്തിലേക്ക് ബൈനറി ആവാഹിച്ചത് നന്നെ ബോധിച്ചു .

കംപ്യൂട്ടറില്‍ എഴുതി തുടങ്ങവേ  'പ്രിയപ്പെട്ട പേനയും കടലാസും ഉപക്ഷേിക്കണമല്ലോ 'എന്ന എം. മുകുന്ദന്റെ സങ്കടം വായിച്ചിരുന്നു. അതിന്റെ പിന്നിലെ വൈകാരികത മനസ്സിലാകുമ്പോള്‍ കൂടി, ഒരു സംശയം, അനായാസം  വായിക്കാനാവുന്ന പ്രിന്റൗട്ട് എടുക്കാം എന്നുള്ളപ്പോള്‍ എന്തിനാണാവോ എഴുതി കഷ്ടപ്പെടുന്നത്? ഗ്യാസ് അടുപ്പില്‍ പുകയും കരിയും ഇല്ലാതെ വളരെ വേഗം പാലു കാച്ചാനാവുമ്പോള്‍ പുകയൂതി കണ്ണു ചുവപ്പിച്ച് നേരം കളയാന്‍ കഴിയാത്തതിനെപ്പറ്റി സങ്കടമോ ? എന്റെ മനസ്സില്‍ നിന്ന് നേരിട്ട് പകര്‍ത്തിയെഴുതുന്ന സോഫ്‌റ്റ്വേര്‍ ഉണ്ടാവണേ എന്ന് എനിക്കാഗ്രഹം!

മഹാകാവ്യങ്ങള്‍ ഉണ്ടാകുന്നില്ലായിരിക്കാം, ചരിത്രനോവലുകള്‍ എഴുതപ്പെടുന്നില്ലായിരിക്കാം ,മണിപ്രവാളമോ ചമ്പുക്കളോ ഇല്ലായിരിക്കാം, പക്ഷേ കേരളത്തിന്റെ നാലതിരുകള്‍ ഭേദിച്ച് ഭാഷ വളരുകയാണ് ,വളരുക തന്നെയാണ്, മലയാളത്തിനു ക്ലാസിക് പദവി കിട്ടിയാലും ഇല്ലെങ്കിലും.

Thursday, November 18, 2010

ഫ്‌ളാഷ് ബാക്ക്‌

ഏപ്രില്‍ 24 നു തുടങ്ങിയ ബ്ലോഗുലകയാത്ര പൂര്‍ണ്ണമാകുകയാണ്, നവംബര്‍ 12 ലക്കത്തോടെ അവസാനിക്കുകയാണ്. 'പ്യാരി മിട്ടായി പോലെ' യില്‍ തുടങ്ങിയ പരമ്പര 'പുതിയൊരു കുട്ട്യേടത്തിയില്‍ ' അവസാനിച്ചു. ഈ അവസരത്തില്‍ ഒരു ചിന്ന ഫഌഷ് ബാക്ക് അനുചിതമാവില്ലെന്നു കരുതട്ടെ.

ആ കോളം ചെയ്യാന്‍ ഇടയായതിനെപ്പറ്റി ബ്ലോഗിംഗ്-ബ്ലോഗിംഗ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 5 ലക്കം ആകുമ്പോള്‍ വാരികക്കാര്‍ സുല്ലിടും എന്ന് സങ്കല്‍പ്പിച്ചിരുന്നു. ഇട്ടില്ല, എന്നാല്‍ 10 ആവും ഡെഡ്‌ലൈന്‍ എന്ന് നിനച്ച് കഴിയുന്നത്ര കൂടുതല്‍ പേരേ പരിചയപ്പെടുത്താനായി 2-3 ബ്ലോഗുകളെപ്പറ്റി ഒറ്റ ലക്കത്തില്‍ എഴുതി. അത് വളരെ വളരെ ടീഡിയസ് ആയിരുന്നു, എഡിറ്റിംഗ് വല്ലാതെ സമയമെടുത്തു. 10 ലക്കം കഴിഞ്ഞിട്ടും നിര്‍ത്താനുള്ള അറിയിപ്പു വന്നില്ല! അപ്പോള്‍ സാമാന്യം ആത്മവിശ്വാസം വന്നു. അങ്ങനെ 30 എപ്പിസോഡുകള്‍. കഴിയുന്നത്ര വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചു. വിജയിച്ചുവോ ? അറിയില്ല, വായനക്കാര്‍ തീരുമാനിക്കട്ടെ.

ബ്ലോഗുകളുടെ തെരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും വച്ചിരുന്നില്ല. വായിച്ചപ്പോള്‍/ വായിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞവ ,അത്ര മാത്രം. തീരുമാനങ്ങള്‍ തികച്ചും എന്റേതു മാത്രം ആയിരുന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകള്‍ ഇനിയും വളരെ ഉണ്ട്. ഓരോരുത്തരോടും അനുവാദം ചോദിച്ചു മാത്രമേ എഴുതിയിട്ടുള്ളു. പല ബ്ലോഗുകളിലും ഈമെയില്‍ ഐഡി ഇല്ലാതിരുന്നത് എന്റെ ജോലി ശ്രമകരമാക്കി. വാസ്തവത്തില്‍ ഏറ്റവും പ്രയാസകരവും ഈ അനുവാദം ചോദിക്കല്‍ തന്നെ ആയിരുന്നു. മിയ്ക്കവരും സന്തോഷത്തോടെ സമ്മതം നല്‍കി. വളരെ ചുരുക്കം ചിലര്‍ മറുപടി തരാതെ മൗനം ഭജിച്ച് ഇഷ്ടമല്ലായിരിക്കാം എന്ന് ഊഹിക്കാന്‍ വിട്ടു. നോ പറയേണ്ടിടത്തു മൗനം ഭജിക്കുന്ന സായിപ്പിന്റെ രീതിയേക്കാള്‍ അഭികാമ്യം വേണ്ട എന്നു തുറന്നു പറയുന്നത് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിലും നോ കേള്‍ക്കാനുള്ള പ്രാപ്തി എനിക്കുണ്ടല്ലോ. നോ കേള്‍ക്കേണ്ടി വരാം എന്നറിഞ്ഞു തന്നെയാണല്ലോ ചോദിച്ചതും.

ആണ്‍-പെണ്‍ ബ്ലോഗര്‍ എന്ന തിരിവിനോടു ഒട്ടും ആഭിമുഖ്യമുണ്ടായിരുന്നില്ല. പംക്തി തുടങ്ങുമ്പോള്‍ അതു നൂറു ശതമാനം വനിതാ സംവരണം (നിരക്ഷരന്‍ ഫെമിനയുടെ ബസ്സില്‍ പറഞ്ഞത്)  ആക്കണം എന്ന വിചാരമൊന്നുമില്ലായിരുന്നു. മുന്‍പ് സൂചിപ്പിച്ചതു പോലെ കിട്ടിയ അവസരം ആദ്യം വനിതകള്‍ക്ക് എന്നു ചെയ്തു തുടങ്ങി. കൗമുദി വാരിക വനിതാ മാസികയുമാണല്ലോ. മറ്റു ബ്ലോഗുകളും കൂടി എഴുതിയാലോ എന്ന ചിന്ത പാതി വഴിയില്‍ ഉപേക്ഷിച്ചു, അല്ല, ഉപേക്ഷിക്കേണ്ടി വന്നു.

ഒരു യാത്രയാവുമ്പോള്‍ ഇത്തിരി ദുര്‍ഘടം പ്രതീക്ഷിക്കണമല്ലോ. 'ഹേ ദേവി കല്ലുണ്ട് മുള്ളുണ്ട് കാട്ടില്‍ പാദവ്യഥയ്ക്കങ്ങു ശ്രീരാമ രാമ' എന്ന് ശ്രീരാമന്‍ സീതയെ ഓര്‍മ്മിപ്പിച്ചതു പോലെ! മണിമുത്തുകള്‍ എന്ന പോസ്റ്റിലെ കമന്റ്  ആരോപണങ്ങള്‍ ഒഴിച്ചാല്‍ ബൂലോകത്ത് ബ്ലോഗുലകയാത്ര സുഗമം ആയിരുന്നു. ഭൂലോകത്തു നിന്നും പ്രോത്സാഹജനകമായ ഫീഡ് ബാക്കുകളാണ് കിട്ടിയത്. കൂടുതല്‍ മലയാളം ബ്ലോഗുകള്‍ അറിയണമെന്നാവശ്യപ്പെട്ടവര്‍ക്ക് KBR, Chintha, Jalakam ലിങ്കുകള്‍ സന്തോഷത്തോടെ അയച്ചു കൊടുത്തു. പിന്നെ അപ്പുവിന്റെ ആദ്യാക്ഷരി ലിങ്കും.

ഇതിപ്പോള്‍ എഴുതിയില്ലെങ്കിലും ഒന്നു സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും എഴുതണമെന്നു തോന്നി, എഴുതുന്നു, അത്ര മാത്രം.  

ആരോഗ്യകരമായി എഴുത്തിനെ വിമര്‍ശിച്ചവര്‍ക്ക്, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്ക്, നല്ല വാക്കുകള്‍ പറഞ്ഞ് പ്രോത്സാഹിപ്പിച്ചവര്‍ക്ക് , ആരോപണങ്ങളുതിര്‍ത്ത് , സൂക്ഷിക്കണം എന്ന് മുന്‍കരുതല്‍ ഉണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക്, എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി, നമസ്‌കാരം!

Saturday, November 13, 2010

പുതിയൊരു കുട്ട്യേടത്തി

എം.ടിയുടെ ഉജ്ജ്വല കഥാപാത്രത്തെ അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ വിലാസിനിയാണ് മലയാളിക്ക് കുട്ട്യേടത്തി. പക്ഷേ ഇത് 'മനസ്സില്‍ തോന്നുന്നതും നാവിന്‍ തുമ്പില്‍ വരുന്നതുമൊക്കെ, അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ചെഴുതുന്ന' ആധുനിക കുട്ട്യേടത്തി! ഒന്നു വായിച്ചാല്‍ ബാക്കി കൂടെ വായിക്കണം എന്നു തോന്നിപ്പിക്കുന്ന സ്വാഭാവികവും രസകരവുമായ ആഖ്യാന ശൈലി.

ഗര്‍ഭിണിയായപ്പോള്‍ കോണ്‍ട്രാസെപ്റ്റീവ് ടാബ്‌ലറ്റ് കമ്പനിക്കെതിരെ കേസിനു തയ്യാറെടുക്കുന്ന, മക്കള്‍ ശല്യമായി കാണുന്നവരെ പറ്റിയുള്ള 'കലികാലം' ചിന്തോദ്ദീപകമാണ്. കൂട്ടുകാരിയെ തിരുത്താനുള്ള വിഫലശ്രമത്തിനൊടുവില്‍ ആത്മഗതം ഇങ്ങനെ- 'മക്കള്‍ ആദ്യം ജനിക്കേ ണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട്  ഉദരത്തില്‍ കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്?അമ്മയുടെ ഹൃദയത്തില്‍ നിന്ന് ഉദരത്തിലേക്കു മാറിയെ ങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാ കേണ്ടത്? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്.. അവന്റെ ഭാവി എന്താകും?' എനിക്കേറ്റം ഇഷ്ടപ്പെട്ട പോസ്റ്റ് ഇതു തന്നെ.

We are the byproducts of a biological necessity എന്ന് പറഞ്ഞ കൂട്ടുകാരി ഇപ്പോള്‍ എവിടെയാണാവോ? കേട്ടത് ആവര്‍ത്തിച്ചതോ, സ്വന്തം കണ്ടു പിടുത്തമോ, അറിയില്ല. 'വാ കീറിയ ദൈവം ഇരയും തരും ' എന്ന വരരുചി വചനവും 'ഒരു പുല്‍ക്കൊടി പോലും വെറുതെ ജനിക്കുന്നില്ല' എന്ന ബൈബിള്‍ വാക്യവും പ്രമാണമാണോ? അല്ല, കുട്ട്യേടത്തി പറഞ്ഞതു പോലെ ആദ്യം കുഞ്ഞ് അച്ഛനമ്മമാരുടെ ഹൃദയത്തില്‍ തന്നെ ജനിക്കണം, പിന്നീട് അമ്മയുടെ ഗര്‍ഭപാത്രത്തിലും.

പ്രസവപുരാണം, മില്യണ്‍ ഡോളര്‍ ബേബി, പെട്ടി പോയതിനു പകരം 200 ഡോളര്‍ കിട്ടുമെന്നു മനപ്പായസം കുടിച്ച മലേഷ്യാ യാത്ര, ട്വീറ്ററും ട്വയ്‌ലോഗും പിന്നെ ഞാനും, ഒരു മന്ത്രകോടിയും കുറെ ചിന്തകളും, ചമ്മല്‍ കെ സംബന്ധം തുടങ്ങി മിയ്ക്ക പോസ്റ്റുകളും നന്നായി രസിച്ചു. നിര്‍ത്താതെ, എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെ ജയരാജ് വാര്യര്‍ മോഡല്‍ വര്‍ണ്ണന. 

രാത്രി ഉറങ്ങുമ്പോള്‍ എങ്ങോട്ടാണു തലവച്ച് കിടക്കേണ്ടത് ? 'വേണെങ്കില്‍ തെക്കോട്ട്, വേണ്ടാ വടക്കോട്ട്, അരുതേ പടിഞ്ഞാട്ട്, ആവാം കിഴക്കോട്ട് '  ഇത് വടക്കുനോക്കി യന്ത്രം എന്ന ലേഖനത്തില്‍ നിന്ന്. സ്ഥലം മാറി പോകുമ്പോള്‍ തല വയ്ക്കാന്‍ ദിശ കണ്ടു പിടിക്കാന്‍ മാഗ്നെറ്റിക് കോമ്പസ്സൊന്നു വാങ്ങി ഒരു മിടുക്കന്‍ ടെക്കി! പുറത്തു പറഞ്ഞാല്‍, സന്തോഷിച്ചാല്‍, കണ്ണുകിട്ടി അബോര്‍ഷന്‍ സംഭവിക്കും എന്ന് വിശ്വസിച്ച് താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം കൂട്ടുകാരില്‍ നിന്നു പോലും മറച്ചു വച്ചു മറ്റൊരു മിടുക്കി!പഠിപ്പു വേറേ, വിശ്വാസം വേറേ!

'അറിയാത്തതിനെ വിശ്വാസമില്ല എന്നു പറഞ്ഞു പുച്ഛിക്കാനെളുപ്പമാണല്ലോ. ഓഫീസില്‍ ഒരു സീറ്റില്‍ നിന്നു വേറൊന്നിലേക്കു മാറിയിരിക്കാന്‍ പോലും രാഹുകാലം നോക്കുന്നവര്‍, ചൊവ്വാദോഷം കാരണം മുപ്പത്താറു വയസ്സു കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത പെണ്‍കുട്ടികള്‍.റേഡിയേഷന്‍ കഴിഞ്ഞു വന്ന കൂട്ടുകാരിയെ കാണാന്‍  പോകാനിറങ്ങിയ ഞങ്ങളെ, ശനിയാഴ്ച രോഗികളെ കാണാന്‍ പറ്റിയ ദിവസമല്ലാത്തതിനാല്‍, പോകരുതെന്നു വിലക്കിയപ്പോള്‍ 'ഇതെന്തൊരു കൂത്ത്' എന്നു വാപൊളിച്ചു ഞാന്‍.'

ഞാനും ഇങ്ങനെ വാ പൊളിച്ചിട്ടുണ്ട് പലപ്പോഴും. പോകുന്നവര്‍ക്കാണു കുഴപ്പം എന്നറിഞ്ഞ് അതങ്ങു സഹിച്ചു എന്ന് ദിവസം നോക്കാതെ പോയിട്ടുമുണ്ട്! രോഗീസന്ദര്‍ശനം, മരണവീട്ടില്‍ പോകല്‍ എന്നു വേണ്ട സകലതിനും തിരുവനന്തപുരത്തു നിയമങ്ങളുണ്ട് .അതായത് ഒരിക്കലും നമ്മുടെ സൗകര്യപ്രകാരം ഒന്നും ചെയ്യാന്‍ വയ്യാത്ത ദുരവസ്ഥ! ധാരാളം ലൈബ്രറികളുള്ള, കുന്നുകളും താഴ്‌വരകളുമായി സ്വയം വെടിപ്പാകുന്ന ഈ കൊച്ചു നഗരം എനിക്കിഷ്ടമാണ് ,എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഇത്തരം വിശ്വാസങ്ങള്‍ ,ചടങ്ങുകള്‍ എല്ലാം ലേശം കൂടുതല്‍ എന്നു പറയാതെ വയ്യ!

മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതിനെപ്പറ്റി ഒട്ടും പ്രായോഗികമല്ലാതെ പൊലിപ്പിച്ചെഴുതിയ കോളത്തെപ്പറ്റിയാണ് ചാരുകസേര ജേര്‍ണലിസം. 'പണ്ടു കൂട്ടു കുടുംബങ്ങളായിരുന്നു, വീടു നെറയെ നെല്ലിക്ക കൊട്ട മറിച്ചതു മാതിരി ആളുണ്ടായിരുന്നു. പ്രായമായവരെ പരിചരിക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ സമയവും ആളുകളും ഉണ്ടായിരുന്നു. സ്ത്രീ ജനങ്ങള്‍ പലരും ജോലിക്കു പോകാതെ വീട്ടിലിരിക്കുകയായിരുന്നു. ഇന്നതാണോ സ്ഥിതി?' .

'ആവലാതികളും വേവലാതികളും' വാരികയിലെ മനശാസ്ത്രജ്ഞയ്ക്കുള്ള കത്താണ്. ദേഷ്യം പോലുള്ള മാനുഷിക വികാരങ്ങളൊന്നുമില്ലാത്ത ദേവപരിവേഷമുള്ളവരായി അമ്മമാരെ ചിത്രീകരിക്കുന്നത് സമൂഹത്തിന്റെ മനഃശാസ്ത്രപരമായ ഒരു ആവശ്യമാണ് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടിണ്ട്. രസകരമായ ഈ കത്തിലെ പ്രമേയവും അതു തന്നെ.

'മകള്‍ക്ക്, മകനും' എന്ന ബ്ലോഗ് ' വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ ' എന്ന വൈലോപ്പിള്ളി   കവിത ഓര്‍മ്മിപ്പിച്ചു.  ഒട്ടും ബോറടിയില്ലാതെ വായിച്ചുപോകാനാകും.

കളിയിലൂടെ കാര്യം പറഞ്ഞിരിക്കുന്ന കുട്ട്യേടത്തിയുടെ പോസ്റ്റുകള്‍ ഇനിയും ഉണ്ട് ഏറെ. ഇതിലേ പോയാല്‍ വായിച്ചു രസിക്കാം, രസിച്ചു വായിക്കാം...http://kuttyedathi.blogspot.com/

Tvpm
04.11.2010

Monday, November 8, 2010

ചാമ്പല്‍ മൂടിയ കനല്‍

                  
ശാകുന്തളത്തില്‍ മുല്ലവള്ളി എന്നതു പോലെയാണ് കുട്ടിക്കാല ഓര്‍മ്മകളില്‍ ഞങ്ങള്‍ക്കു തറവാട്ടുകുളം. ഒരു പക്ഷേ മനുഷ്യരേക്കാള്‍ മിഴിവാര്‍ന്ന ഓര്‍മ്മച്ചിത്രം. ഒരു നാള്‍ കുളക്കരയിലൂടെ നടക്കവേ കണ്ടു, കോമ്പസ്സു വച്ചു വരച്ച  വൃത്തം പോലെ ചാരം. വിവേകമതിയായ ചേച്ചിക്ക് തടയാനാകും മുമ്പ് വിവരദോഷിയായ ഞാന്‍ ചെരുപ്പിടാത്ത കാലുമായി ഒരു നടത്തം. പുറമേയ്ക്കു തണുത്തതെന്നു തോന്നിപ്പിച്ച ചാമ്പലിനടിയില്‍, തീക്കനല്‍ക്കട്ടകള്‍ എരിഞ്ഞിരുന്നു എന്നത് കുട്ടിയായ എനിക്ക് അറിയില്ലായിരുന്നു. എത്രയോ നാളെടുത്തു ആ കനലാട്ടത്തിന്റെ  അസ്‌കിത മാറി പാദം ശരിയാവാന്‍.

ഈ പഴങ്കഥയിലേക്ക് ഇപ്പോള്‍ കൊണ്ടുപോയത്് അഞ്ജു നായരുടെ ചാമ്പല്‍ (http://chambalkoona.blogspot.com/ )  കനല്‍ എന്നീ ബ്ലോഗുകളാണ്. സമര്‍പ്പണം,  കാല്‍പ്പനികം, അവ്യക്തം, അനുഭവം, സുതാര്യം, മരണം ,ഗുളികകള്‍  തുടങ്ങിയ ഉണ്ണി പോസ്റ്റുകള്‍ എല്ലാം മനസ്സിന്റെ ആഴങ്ങളില്‍ നിന്നു പൊന്തി വന്നവയാണ്. കാല്‍പ്പനികത കലര്‍ന്ന നല്ല ഭാഷയെങ്കിലും ആ വാക്കുകള്‍ നൊമ്പരം ഉണ്ടാക്കുന്നു. വോഡ്ക, ഹൈമവതി,സില്‍സില ഇതെല്ലാം നര്‍മ്മം കലര്‍ന്ന കുഞ്ഞെഴുത്തുകളാണ്. പ്രവീണിന്റെ ചമ്മന്തി എന്ന ചമ്മന്തിദുരന്തവും (മദ്യദുരന്തം പോലെ തന്നെ!) നന്നെ രസിച്ചു.

കരുണം-'കൃഷ്ണതുളസി പൂക്കളാണ് എന്നെ കൃഷ്ണനോട് അടുപ്പിച്ചത്.  ഓര്‍മകളാണ് എന്നെ കരയാന്‍ പഠിപ്പിച്ചത്...നിഴലുകളാണ് എന്നെ പേടിക്കാന്‍ പഠിപ്പിച്ചത്...നക്ഷത്രങ്ങളാണ് എന്നെ കഥ എഴുതാന്‍ പഠിപ്പിച്ചത്. ഇതിനൊ ക്കെ  അപ്പുറം കണ്ണീരാണ് എന്നെ കാരുണ്യം എന്താണെന്നു പഠിപ്പിച്ചത്..'
              
വിദ്യാലക്ഷ്മിയുടെ ആവലാതികള്‍ എന്ന കഥയില്‍ നിന്ന്-'സ്വന്തം കാര്യം നോക്കാന്‍ മകനെ ശീലിപ്പിക്കാത്ത അമ്മായിഅമ്മയോട് അവള്‍ക്കു അരിശം തോന്നി. വിദ്യാലക്ഷ്മിയുടെ അരിശം എരിവിന്റെ രൂപത്തില്‍ ചട്‌നിയില്‍ കൂടി. ' 
' തന്റേതല്ലാത്ത കാരണത്താല്‍' എന്ന കഥ് വേദനിപ്പിച്ചു, ചിന്തിപ്പിച്ചു, ഒപ്പം തന്നെ തളരാത്ത പെണ്ണിനെ പറ്റി അഭിമാനിക്കയും ചെയ്തു.

' നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?' ഇത് ഒരു ചോദ്യം തന്നെയാണ്. പലപ്പോഴും പിരിയുന്നവര്‍ക്കു മാത്രം അറിയാവുന്ന ഉത്തരങ്ങള്‍!

'ഓര്‍മ്മയിലെ മുല്ലപ്പൂക്കള്‍ 'കലാലയ കാലത്ത് നടത്തിയ കൈയ്യെഴുത്തു മാസിക പ്രകാശനവും അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശ്രീ.ജോര്‍ജ് ഓണക്കൂറിന്റെ പ്രസംഗവുമാണ്. രണ്ടും നന്ന്.

കഥകള്‍ വളരെയുണ്ട് ചാമ്പലില്‍. നല്ല ഭാഷയുണ്ട്, ആശയങ്ങളുണ്ട്. എന്നാല്‍ ചില കഥകളിലെങ്കിലും ഞാന്‍ മനസ്സിലാക്കിയത് കഥാകാരി ഉദ്ദേശിച്ചതു തന്നെയാണോ എന്ന് എനിക്കു സംശയമുണ്ട്.!ഉദാ- നസ്ത്രീ സ്വാതന്ത്യമര്‍ഹതി, ഓരോ കഥയ്ക്കു പിന്നിലും....ഫാന്റസിയും ജീവിതവും കൂടിക്കുഴയുമ്പോള്‍....

കൃഷ്ണന്‍ ജീവിതത്തിലും കഥകളിലും സജീവ സാന്നിദ്ധ്യമാണ്. കൃഷ്ണ നീ, രാധികയ്ക്കു തിരക്കാണ് ഇവയിലെല്ലാം കൃഷ്ണനുണ്ട്. രാധികയില്‍  ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകള്‍ കേള്‍ക്കുക-'എന്റെ മനസ്സില്‍ കഥകളൊന്നും ബാക്കിയില്ല കുട്ടി, എന്റെ കഥ പോലും പലരും അവരുടെ ഇഷ്ടത്തിന് മാറ്റിയും തിരുത്തിയും വികൃതമാക്കി. നിങ്ങള്‍ എഴുത്തുകാര്‍, കഥാപാത്രങ്ങളുടെ മനസ് അറിയാരുണ്ടോ? ഇല്ല! അറിയാറില്ല. അപ്പോള്‍ പിന്നെ കഥയില്ലാത്ത ഞാന്‍ എങ്ങനെയാണു നിനക്കൊരു കഥ പറഞ്ഞ് തരിക'. കഥാകാരിയുടെ ആത്മഗതം ഇങ്ങനെ- 'രാധികമാരുടെ ദുഃഖം കൃഷ്ണനെന്നും ശാപമാണെന്ന് ഓര്‍ത്തു കൊണ്ടു ശ്രീകൃഷ്ണന്‍ ശ്രീകോവിലില്‍ ഒളിച്ചിരുന്നു.'

ഗ്രീഷ്മം തണുക്കുമ്പോള്‍ എന്ന കഥയില്‍ ശൂര്‍പ്പണഖയും സീതയും പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. കഥാകാരി പറയുന്നതിങ്ങനെ-'കൊന്നവന്റെ ഭാര്യയും മരിച്ചവന്റെ സഹോദരിയും ഒന്നായി.'

അച്ഛന്‍ , ദശാസന്ധി, പാവക്കുട്ടി, കാലിഡോസ്‌ക്കോപ്പ് തുടങ്ങി ഇനിയും ഉണ്ട് കഥകള്‍ ഏറെ. കാലിഡോസ്്‌കോപ്പില്‍ ഹിറ്റലറിന്റെ പ്രണയ നായിക ഈവാബ്രൗണ്‍  അവതരിക്കുന്നുണ്ട്.!ആശയത്തിലും അവതരണത്തിലും പുതുമയുണ്ട് മിയ്ക്ക കഥകള്‍ക്കും. മനശാസ്ത്രവും അതിനോടനുബന്ധിച്ച പ്രത്യേക പദാവലിയും എഴുത്തുകളില്‍ നിറയുന്നുണ്ട്. ചാമ്പല്‍ മൂടിയ കനല്‍ പോലെ മനസ്സുകള്‍!  

കനലില്‍ അഭിമുഖങ്ങള്‍ ,സിനിമാ അവലോകനം, കോവിലന്‍ അനുസ്മരണം എന്നിങ്ങനെ അനവധി പോസ്റ്റുകള്‍ ഉണ്ട്. പ്രിയ കവി മധുസൂദനന്‍ നായരുമായുള്ള അഭിമുഖം വളരെ നന്ന്.

നല്ല ഭാഷാസ്വാധീനവും ഭാവനയും ഉള്ള അഞ്ജുവിന് ആരും പറയാത്ത കഥകള്‍ പറയാന്‍ കഴിയട്ടെ!ഇനിയും വളരെയധികം  ആ രചനകള്‍ വായിക്കപ്പെടാനിടയാകട്ടെ! ഒപ്പം e-ജേര്‍ണലിസത്തിലും ജീവിതത്തിലും മുന്നേറാനുമാവട്ടെ.! 

Tvpm
27.10.2010
            

Tuesday, November 2, 2010

ആഗ്നേയം

                                             (Published 30.10.2010)         
ജോര്‍ജ് ഇലിയറ്റ് എന്ന പുരുഷ തൂലികാനാമം സ്വീകരിച്ചിരുന്ന ആംഗലേയ എഴുത്തുകാരി മരിയന്‍ ഇവാന്‍സിനെ കുറിച്ചുള്ള പ്രൗഢലേഖനമാണ് ആഗ്നേയയുടെ സൈകതം എന്ന ബ്ലോഗില്‍ ( http://gayaathiyilninnum.blogspot.com/  ) എന്നെ എത്തിച്ചത്.

ആ ലേഖനത്തില്‍ നിന്ന്- 'ഇംഗ്ലണ്ടില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കര്‍ക്കശമായിരുന്ന സാമൂഹികവും, മതപരവുമായ വിലക്കുകളോടു  പൊരുതി വ്യക്തിജീവിതത്തിലും, പ്രണയജീവിതത്തിലും വിസ്മയാവഹമായ വിജയം കൈവരിച്ച അത്ഭുതപ്രതിഭയായിരുന്നു മരിയന്‍'. ഇങ്ങനെ തുടങ്ങി,  ഈ അഭിപ്രായം സാധൂകരിക്കും വിധം മരിയന്റെ ജീവിതവഴികളിലെ  ആശനിരാശകള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു ഇവിടെ.

എന്നും, എക്കാലവും വനിതകളുടെ രചനകള്‍ പ്രസിദ്ധീകൃതമാവുക, അവര്‍ക്ക് അംഗീകാരം ലഭിക്കുക ഇതെല്ലാം ഏറെ ദുഷ്‌കരം തന്നെയായിരുന്നു. ഒരു പുരുഷസാഹിത്യകാരനു കിട്ടുന്ന അംഗീകാരം ഒരു സാഹിത്യകാരി നേടിയിട്ടുണ്ടെങ്കില്‍ അവള്‍ അയാളെക്കാള്‍ നാലിരട്ടിയെങ്കിലും കൂടുതല്‍ അദ്ധ്വാനിച്ചിട്ടുണ്ടാകും, ഒട്ടു വളരെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടാകും. സംവരണമില്ലാത്തൊരു വനിതാ മുന്നേറ്റം എഴുത്തു ലോകത്തുണ്ടാകുമെന്നു സ്വപ്‌നം കാണുന്നു ഞാന്‍!

ഡാന്‍ബ്രൊണിന്റൈ 'ലോസ്റ്റ് സിംബല്‍' എന്ന നോവല്‍ ഉണര്‍ത്തിയ ചിന്തകള്‍ പറയുന്നു 'നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്' - 'ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാല്‍ അതിനെക്കുറിച്ചോര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും, പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോര്‍ജ്ജ്ബുഷിന്റെ കാര്യാലയത്തില്‍ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.'  ശരിയാണ്, മനസ്സ് ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തിരിയുന്നത് പ്രകാശവേഗത്തിലാണ്! ഈ പോസ്റ്റിന്റെ അവസാനം ' മനസ്സിനെ ടെന്‍ഷന്‍ ഫ്രീ ആക്കിവക്കാന്‍ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ' കൊടുക്കുന്നുണ്ടെങ്കിലും, ഗൂഗിള്‍ ബസ്സില്‍ വലിയ ചങ്ങാതിക്കൂട്ടത്തോടെ ചര്‍ച്ചകള്‍ ചെയ്യുന്നതിനാലാവണം, ബ്ലോഗില്‍ പോസ്റ്റുകള്‍ നന്നെ കുറവ്. എങ്കിലും ഉള്ളവ നല്ല വായനാനുഭവം തന്നെ.

ഒരു പുതിയ സ്ഥലത്ത് എത്തിയാല്‍ കാഴ്ച്ചകള്‍പ്പുറം അവിടുത്തെ ജീവിതം്, സംസ്‌കൃതി, ഇതെല്ലാം അറിയണം. എസ്.കെ.പൊറ്റക്കാടിന്റേയും മറ്റും യാത്രാവിവരണങ്ങള്‍ ഹൃദ്യമായതും അതുകൊണ്ടാണ്. ആഗ്നേയയുടെ ബ്ലോഗ്, ഗൃഹാതുരത നിറയുന്ന മിയ്ക്ക പ്രവാസ ബ്ലോഗുകളില്‍ നിന്നു വിഭിന്നമാക്കുന്നതും ഇതു തന്നെ. ഗള്‍ഫ് ജീവിതത്തെപ്പറ്റി ധാരാളം പുതിയ അറിവുകള്‍ നല്‍കി ഈ ബ്ലോഗ്.

വിവാഹേതര പ്രണയം അംഗീകരിക്കാനാവില്ല നമുക്ക്. അതില്‍ ഒരു വഞ്ചനയുടെ എലിമെന്റ് ഉണ്ട്. പക്ഷേ 'ഇതും പ്രണയമാണ്' എന്ന ലേഖനം ഇതിന്റെ മറുവശം കാട്ടിത്തരുന്നു. ഉറ്റവര്‍ക്കു നല്ല ജീവിതം നല്‍കാനായി വര്‍ഷങ്ങളോളം മരുഭൂവില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും മനുഷ്യസഹജമായ വികാരങ്ങളുണ്ടാകാം. അനീസ്സയുടെയും ഫസലുദ്ദീന്റേയും വിരഹവേദന വായിക്കുമ്പോള്‍ അവരോടു തെല്ലും ദേഷ്യം തോന്നിയില്ല, സഹതാപം, സങ്കടം അതു മാത്രം.

സ്വന്തം മകന്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയത് റെഫീനയുടെ കഥ പറയുന്ന 'ഈഡിപ്പസ്' വല്ലാത്തൊരു നൊമ്പരമുണര്‍ത്തി. നമുക്കു ചെയ്യാന്‍ പറ്റുന്ന നിസ്സാര സഹായം ചിലപ്പോള്‍ ഒരു ജീവന്‍ തന്നെ രക്ഷിച്ചേക്കാം. അങ്ങനൊരു സഹായം റെഫീനയ്ക്കു ചെയത്ു കൊടുക്കാന്‍ പറ്റാത്തതിന്റെ ദുഃഖം പേറുന്നു ലേഖിക ഇവിടെ. ആദ്യ നാലു പാരഗ്രാഫ് മറ്റൊരു പോസ്റ്റാക്കാമായിരുന്നു.

ചിന്താശക്തി പണയപ്പെടുത്താതെ തുറന്ന മനസ്സോടെ തനിക്ക ചുറ്റും നോക്കി കാണുന്നു, എന്തുകൊണ്ട് എന്തുകൊണ്ട് എന്ന് സത്യസന്ധതയോടെ അപഗ്രഥിക്കുന്നു ആഗ്നേയ. അതിന് ഉദാഹരണമാണ് 'നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം ' എന്ന മികവുറ്റ ലേഖനം. 'വിദേശത്തുവന്നപ്പോളും ജോലിസമ്പാ ദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാ ണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച് പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്.' ഇത് കാര്യകാരണസഹിതം പറഞ്ഞു വയ്ക്കുന്നുണ്ട്.

സാന്ദ്രഗീതം എന്ന കവിതാ ബ്ലോഗ് അത്രയൊന്നും ആസ്വദിക്കാനായില്ല എനിക്ക്. ഗദ്യകവിതകളായതുകൊണ്ടാവാം, വിവരമില്ലാത്തുകൊണ്ടുമാവാം! എന്നാല്‍ രക്തബന്ധങ്ങള്‍ക്കിടയിലും നമ്മള്‍ പലപ്പോഴും ഒറ്റയാണ് എന്നു സൂചിപ്പിക്കുന്ന 'ഒറ്റജാലകം' ഇഷ്ടപ്പെട്ടു. സ്വപ്‌നയാത്ര എന്ന ബ്ലോഗും നന്ന്.

നല്ല കഥാകാരിയാണ് ആഗ്നേയ. ദേശാതീത പ്രണയവിവാഹം വിതച്ച ദുരിതങ്ങള്‍ കണ്ടിട്ടും സ്വന്തം പ്രണയത്തില്‍ നിന്നും പിന്മാറാനാവാത്ത അനുവിനെ പരിചയപ്പെടാം 'ദുരദൂരം പോകേണ്ടവര്‍' വായിച്ചാല്‍. ഇത്തിരി എഡിറ്റിംഗും കൂടി നടത്തിയിരുന്നെങ്കില്‍! 'മരിച്ചു പോയവരെ കുറ്റം പറയരുത് 'എന്ന പോസ്റ്റിലും ഇതാണ് ചിന്താവിഷയം.

ജലരേഖ എന്ന കഥയ്ക്ക് സംസ്ഥാനതല കഥാമത്സരത്തില്‍ ഒന്നാം സമ്മാനവും കിട്ടിയിട്ടുണ്ട്. കഥകളാണെന്നു തോന്നുന്നു ആഗ്നേയയുടെ വഴി. ബസ് (buzz) ഭ്രമം കുറയുമ്പോള്‍ ബ്ലോഗിലേക്കും കഥകളിലേക്കും ആഗ്നേയ മടങ്ങി വരും എന്നു പ്രത്യാശിക്കാം നമുക്ക്. 
 
Tvpm
22.10.2010