Monday, April 25, 2011

ചിദംബരസ്മരണയില്‍......

(Online link of Varika pblished 23.04.2011)
' ബ്ലോഗുലകം' എന്നു തുടങ്ങി 'വെബ്‌സ്‌കാന്‍' ആയി രൂപാന്തരം പ്രാപിച്ച ഈ പംക്തി തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഒരു കാലത്ത് ക്ഷുഭിതയൗവ്വനപ്രതീകമായി യുവത്വത്തെ ഹരം പിടിപ്പിച്ച കവി, ചിദംബരസ്മരണയുടെ രചയിതാവ്, ഇപ്പോള്‍ സീരിയല്‍ ,സിനിമകള്‍ക്കൊപ്പം ബ്ലോഗ് എന്ന ജനകീയ മാദ്ധ്യമത്തിലും സജീവം-ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ' തുറമുഖം'- http://balachandranchullikkad.blogspot.com/ ബ്ലോഗ് പരിചയപ്പെടുത്തട്ടെ ഈ ഒന്നാം പിറന്നാള്‍ ദിനത്തില്‍.

സെലിബ്രിറ്റി ബ്ലോഗുകള്‍ അനവധി. പക്ഷേ പലരും കുറച്ചെഴുതി നിര്‍ത്തും. അവരുടെ അഭിപ്രായപ്പെട്ടികള്‍ നിറയും, എന്നാല്‍ മറുപടി കൊടുക്കലില്ല, മറ്റുള്ള ബ്ലോഗുകളില്‍ കമന്റിടുകയും ഇല്ല. സമയക്കുറവാകാം. ശ്രീ.ചുള്ളിക്കാട് ഇതിലെല്ലാം തികച്ചും വിഭിന്നനാണ്. കൃത്യമായി എല്ലാവര്‍ക്കും മറുപടി കൊടുക്കും, മറ്റുള്ളവരുടേതില്‍ അഭിപ്രായം അറിയിക്കും, ചുരുക്കത്തില്‍ നമുക്ക് കൂട്ടത്തിലൊരാള്‍ എന്നു തോന്നും. കാര്യമാത്രപ്രസക്തമായ ചെറുലേഖനങ്ങളും കവിതകളുമാണ് കവിയുടെ ബ്ലോഗിലുള്ളത്.

ശ്രീനാരായണഗുരുദേവന്‍ എന്ന ലേഖനത്തില്‍ നിന്ന്-'തുഞ്ചത്തെഴുത്തച്ഛന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മലയാള കവിയും ശ്രീനാരായണഗുരുദേവന്‍ തന്നെ. ഋഷിയായ ഗുരുവിന്റെ കവിതകളിലെ മന്ത്രസ്വഭാവമോ അത്യഗാധമാ യ ആത്മീയാനുഭവമോ ആന്തരസംഗീതമോ ഭാഷാപൂര്‍ണ്ണതയോ ലൗകികനാ യ കുമാരനാശാന്റെ കവിതകളില്‍ ഇല്ല എന്നാണ് എന്റെ അനുഭവം...ഭാരതീയ തത്ത്വചിന്തയുടെ മഹാസാരം ഗുരു ഇങ്ങനെ അരുളിയിരിക്കുന്നു: ' 'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും;നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും.' '. ഇതിന് ഗുരു നിത്യചൈതന്യയതി രചിച്ച ഇംഗ്ലീഷ് ഭാഷ്യവും നല്‍കിയിട്ടുണ്ട്.

ജാതിവ്യവസ്ഥയെന്ന കൊടും ഭീകരതയെപ്പറ്റിയുള്ള മഹാകാവ്യം, ദളിത് തീവ്രവാദം എന്നീ ലേഖനങ്ങള്‍ ചിന്തോദ്ദീപകങ്ങളാണ്. 'സാഹിത്യശില്‍പ്പശാല' യില്‍ നിന്ന്-
'മഹത്തായ സാഹിത്യകൃതികള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുപഠിക്കുക. എന്താണു സാഹിത്യമെന്നും എങ്ങനെ സാഹിത്യം എഴുതാം എന്നും അപ്പോള്‍ താനേ മനസ്സിലാവും. സ്വന്തം സാഹിത്യത്തിന്റെ മൂല്യം സ്വയം നിര്‍ണ്ണയിക്കാനും അപ്പോള്‍ പ്രാപ്തിയുണ്ടാവും.' എഴുതാനുദ്ദേശിക്കുന്ന, ആഗ്രഹിക്കുന്ന എല്ലാവരും ചെവിക്കൊള്ളണം ഇത്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വായിച്ചപ്പോള്‍ വല്ലാതെ നൊമ്പരപ്പെടുത്തിയതുമാണ് 'സാഹിത്യവും ഞാനും' എന്ന ലേഖനം. അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും വായിക്കുമ്പോള്‍ നമുക്കു തൊട്ടറിയാം.

'മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സ്‌ക്കൂളിലെ അദ്ധ്യാപ കര്‍ക്കും സഹപാഠികള്‍ക്കും എന്നെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു.അവരില്‍ നിന്നും എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും അവഗണനയും പുച്ഛവും വെറുപ്പും (വേണ്ടിയിരുന്നോ ഇത്രയധികം നെഗറ്റീവ് പ്രയോഗങ്ങള്‍?-ലേഖിക) എനിക്കു സഹിക്കേണ്ടിവന്നു.ഈ ലോകത്തില്‍ എനിക്കല്ലാതെ മറ്റാര്‍ക്കും എന്നെ ആവശ്യമില്ല എന്നു കുട്ടിക്കാലത്തുതന്നെ എനിക്കു ബോദ്ധ്യപ്പെട്ടു.കൗമാര ത്തില്‍ തന്നെ വീടിന്റെയും നാടിന്റെയും തണല്‍ എനിക്കു നഷ്ടമായി.ജീവി തം പെരുവഴിയിലായി. ' ലാളനയും സ്‌നേഹവും ആവോളം നുകര്‍ന്നു വളര്‍ന്ന എന്റെ കണ്ണുനിറഞ്ഞുപോയി ഇതു വായിച്ചപ്പോള്‍! കവിയുടെ വ്യത്യസ്ത താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കായിട്ടുണ്ടാവില്ല. ഇത്രയും കാഠിന്യമില്ലെങ്കിലും എം.ടി.യുടെ കഥയെഴുതുമ്പോള്‍ എന്ന പുസ്തകത്തിലുമുണ്ട് വീട്ടുകാരില്‍ നിന്നു കിട്ടിയ 'പ്രോത്സാഹന'ത്തെപ്പറ്റി!

'സാഹിത്യം എനിക്കു നല്‍കിയ സാന്ത്വനം ആത്മഹത്യയില്‍ നിന്നും ഭ്രാന്താലയത്തില്‍നിന്നും എന്നെ രക്ഷിച്ചു. എന്തും സഹിക്കാന്‍ മനഃശക്തി തന്നു. ജീവിതത്തെ നേരിടാന്‍ ധൈര്യം തന്നു.അതെ.സാഹിത്യം എനിക്കു പ്രാണരക്ഷയായിരുന്നു......സാഹിത്യത്തിന്റെ ജീവജലം എന്നെ ഇത്രകാലം ജീവിപ്പിച്ചു. ജീവിതത്തിന്റെ ഈരേഴുപതിനാലുലോകവും എനിക്കു കാണിച്ചു തന്നു.നന്ദി. ' തീയില്‍ കുരുത്തത് വെയിലത്തു വാടില്ലല്ലോ. ആ ഉള്‍ക്കരുത്തും എതിര്‍പ്പുകള്‍ ശാന്തമായി നേരിടാനുള്ള പക്വതയും ബ്ലോഗ് രചനകളിലും കമന്റുകള്‍ക്കുള്ള മറുപടികളിലും തെളിഞ്ഞു തൂവുന്നു. ഞങ്ങളെപ്പോല ധാരാ ളം പേരുണ്ട് താങ്കളുടെ രചനകള്‍ ഇഷ്ടപ്പെടുന്നവരായി. അതുകൊണ്ട് എല്ലാം നല്ലതിനായിരുന്നുവെന്നു കരുതുക പ്രിയ കവേ!

'എക്‌സട്ര' എന്ന പോസ്റ്റിന്റ ലേബല്‍ കഥ ആണെങ്കിലും അത് അനുഭവക്കുറിപ്പെന്നു സുവ്യക്തം. 'ഭിക്ഷ യാചിച്ചും ഹോട്ടലില്‍ എച്ചിലിലയെടുത്തും പോലും ജീവിച്ച എനിക്ക് എക്‌സ്ട്രാ നടന്റെ തൊഴില്‍ എത്രമാത്രം വിലപ്പെട്ട താണെന്ന് യു.ജി.സി.ബുദ്ധിജീവിക്കു മനസ്സിലാവുമോ'. ഇല്ലായിരിക്കാം, പക്ഷേ താങ്കളെ വായിക്കുന്ന ഞങ്ങള്‍ക്കു മനസ്സിലാകും, മറ്റുള്ളവരെ കുത്തിമുറിവേല്‍പ്പിക്കുന്നതില്‍ ആനന്ദം കിട്ടുന്ന അത്തരം ബുജികളെ വിട്ടേക്കുക.

തര്‍ജ്ജമകളും സ്വന്തം കവിതകളുമായി പതിനഞ്ചെണ്ണമുണ്ട്. ചിലതു രസിച്ചില്ല-അതിനുള്ള വിവരം എനിക്കില്ല എന്നര്‍ത്ഥം. . മണിനാദം,കഥാശേഷം, ഭയം,പുഴ ഇവ കൂടുതല്‍ ഇഷ്ടപ്പെട്ടു, നെരൂദയുടെ പ്രണയകവിതാ വിവര്‍ത്തനവും.ജാപ്പനീസ് കവിതയായ പുഴയില്‍ നിന്ന്
'അമ്മേ, അമ്മേ, പുഴ ഒരിക്കലും നില്‍ക്കാത്തതെന്താ?
അതോ,വീട്ടില്‍ കടലമ്മ അവളെ കാത്തിരിക്കയല്ലേ'

ഞങ്ങളും കാത്തിരിക്കുന്നു താങ്കളുടെ പേനത്തുമ്പില്‍ നിന്നുതിരും മധുഗീതങ്ങള്‍ക്കായ്...