Sunday, December 12, 2010

കളിച്ചു പഠിക്കാം, പഠിച്ചു കളിക്കാം

വിശുദ്ധ അല്‍ഫോന്‍സയുടെ കോണ്‍വെന്റ് ബോര്‍ഡിംഗിലെ പെണ്‍കുട്ടികാലം. കുട്ടികളില്‍ ചിലര്‍ക്ക് സൗജന്യ താമസവും പഠനവും അനുവദിച്ചിരുന്നു സിസ്റ്റര്‍മാര്‍. വൈകീട്ടു കളി കഴിഞ്ഞു താമസിച്ചെത്തിയ കുട്ടിവൃന്ദത്തിനോട് ബോര്‍ഡിംഗ് സിസറ്റര്‍- 'അങ്ങാടി പിള്ളരും നാട്ടു പിള്ളരും ഒന്നിച്ച് പകല്‍ കളിച്ചു നടക്കും, നാട്ടുപിള്ളേര്‍ക്ക് സന്ധ്യക്ക് വീട്ടില്‍ വരുമ്പോള്‍ കഞ്ഞി കിട്ടും ' . സിസ്റ്റര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ വര്‍ഷമേറെയെടുത്തു എനിക്ക്. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ എന്നെപോലെ ബുദ്ധിഗുണം (IQ) കുറഞ്ഞവരല്ല. ബാല്യത്തിലേ  'ഭാവി ഭാരം' ചുമക്കുന്ന അവര്‍  ജീവിതം എന്നാല്‍ നിലനില്‍പ്പിനു വേണ്ടിയുള്ള കടുത്ത മത്സരമാണെന്നു കുട്ടിത്തം മാറും മുമ്പേ അറിയും. അതു കാലത്തിന്റെ മാറ്റം. കാലത്തിനനുസൃതം പഠന-കളി രീതികളും മാറണമല്ലോ. പാഠപുസ്തകം കരണ്ടു തിന്ന് കാണാതെ പഠിക്കണ്ട ഗതികേടില്ല ഇപ്പോള്‍.

'ശ്ശ്യോ, ഈ സിസ്റ്റം എന്താ ഇത്ര സ്ലോ? '  കമ്പ്യൂട്ടറില്‍ പണിഞ്ഞുകൊണ്ടിരുന്ന  അമ്മയുടെ മടുപ്പ് ഇത്തിരി ഉറക്കെയുള്ള ആത്മഗതമായി. ടി.വി.സ്‌ക്രീനിലെ കുട്ടിയുമായി റിമോട്ട് വീശി, ചാടി ചാടി ടെന്നീസ് (വീഡിയോ ഗെയിം) കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരന്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു, 'അമ്മാ, ഒരുപാട് വിന്‍ഡോസ് തുറന്നു വച്ചരിക്കയല്ലേ' . കമ്പ്യൂട്ടര്‍, കുട്ടികള്‍ക്ക് നമ്മേക്കാള്‍ പരിചിതം. കുട്ടികള്ക്കുള്ള ചില വെബ്‌സൈറ്റുകള്ിലൂടെ.

ഭാഷ എന്നാല്‍ വ്യാകരണവും സ്‌പെല്ലിംഗും മാത്രമല്ല. ഉച്ചാരണവും കൂടിയാണ്.  ഉച്ചാരണശുദ്ധിക്കായി സന്ദര്‍ശിക്കാവുന്ന ഒരു സൈറ്റാണ്  http:// www.starfall.com . നിങ്ങളുടെ പ്രീസ്‌കൂള്‍ മുത്തിന് അത് ഇഷ്ടപ്പെടാതെ വരില്ല. ഇംഗ്ലീഷ് അക്ഷരമാല  മുതല്‍ തുടങ്ങുന്ന  ആകര്‍ഷകമായ സൈറ്റ്.

http://www.dltk-kids.com/  ല്‍ കണക്ക്, ക്രാഫ്റ്റ് അങ്ങനെ കുട്ടികള്‍ക്കു വേണ്ടതെല്ലാമുണ്ട്. പാടാനും പെയിന്റു ചെയ്യാനും കഥ കേള്‍ക്കാനും സഹായിക്കുന്ന സൈറ്റാണ് http://www.bbc.co.uk/cbeebies/tweenies/ . കണക്ക് ആണോ വേണ്ടത്? എങ്കില്‍ http://www.ixl.com/ ല്‍ പ്രീ കെ.ജി തൊട്ട് 8 വരെയുള്ള കണക്കുകള്‍ അടുക്കിന് കിട്ടും. http://www.khanacademy.org/  യില്‍  ആള്‍ജിബ്ര, അരിത്ത്‌മെറ്റിക്, ബയോളജി,കെമിസ്റ്റ്രി, ഇക്കണോമിക്‌സ് ,ബാങ്കിംഗ്, എല്ലാമുണ്ട്.

ഇനിയിപ്പോള്‍ പഠനം മാത്രമായി ജാക്കിനെ പോലെ നിരുത്സാഹിയാകണ്ട എന്നുണ്ടോ?  പോകാം http://www.kinderart.com/index.html ലേക്ക്.  പേരു സൂചിപ്പിക്കുന്നതു പോലെ ക്രാഫ്രറ്റ്് വര്‍ക്കുകളാണ്. http://www.simplekidscrafts.com/  ല്‍ നമ്മുടെ കൈയ്യിലുള്ള മുത്ത്, അടപ്പ്, കുപ്പി എന്നിങ്ങനെ സാധനങ്ങള്‍ക്കനുസൃതമായും പേപ്പര്‍, ഒറിഗാമി, അനിമല്‍, ഗിഫ്റ്റ്, തുടങ്ങി കാറ്റഗറി തിരിച്ചും നല്‍കിയിട്ടുണ്ട്. വിഡിയോ ട്യൂട്ടോറിയല്‍ ഉണ്ട്.

http://ammupappa.blogspot.com/  ല്‍ മലയാളം ഉള്‍പ്പടെ പല ഇന്‍ഡ്യന്‍ ഭാഷകളിലും കാര്‍ട്ടുണ്‍, സിനിമ, പാട്ട്, കഥ, കളി, കാര്യം എല്ലാം ഉണ്ട്. കൂടുതല്‍ സൈറ്റുകള്‍ രണ്‍ജിത്തിന്റെ സെപ്റ്റംബര്‍ 13 ലെ ബസിലുണ്ട്. പ്രൊഫൈല്‍ ഐഡി- http://www.google.com/profiles/ranjitramanan#buzz 

കമ്പ്യൂട്ടറില്‍ G-talk, Skype (ഇന്റര്‍നെറ്റുവഴി സംസാരിക്കാനുള്ള സോഫ്‌റ്റ്വെയറുകള്‍) തുടങ്ങിവയും വെബ് ക്യാമറയും ഉണ്ടെങ്കില്‍ വീട്ടിലിരുന്നു തന്നെ ട്യൂഷന്‍ ക്ലാസ്സില്‍ പങ്കു കൊള്ളാം, കോണ്‍ഫറന്‍സിംഗ് നടത്തി മറ്റുവീടുകളിലിരിക്കുന്ന കൂട്ടുകാരുമായി കണ്ടു കേട്ടും ഒരുമിച്ചു പഠനവും ആകാം.

സമയം കിട്ടുമ്പോള്‍ ഊഞ്ഞാലും കുളവും ഉണ്ടായിരുന്ന നമ്മുടെ കുട്ടിക്കാലത്തേക്ക് കുഞ്ഞുങ്ങള്‍ക്ക്് ഒരു പാലം ഇട്ടു കൊടുക്കാം. ഹോ, ഇപ്പോഴത്തെ കാലം എന്ന വിലാപത്തേക്കാള്‍ നല്ലത് അതാണ്.

വിദേശരാജ്യങ്ങളില്‍ ഗൗരവമായ പഠനം തുടങ്ങുന്നത് താമസിച്ചാണ്. പുസ്തകസഞ്ചിയുടെ ഭാരം ചുമക്കുന്ന നമ്മുടെ കുട്ടികളെപ്പറ്റി വിലാപങ്ങള്‍ കേള്‍മ്പോള്‍ ഒരു സംശയം മനസ്സില്‍ ഉദിക്കാറുണ്ട്. നമ്മുടെ ഉണ്ണിക്കണ്ണനും കൂട്ടുകാരുമൊക്കെ അമരകോശവും സിദ്ധകോശവും എല്ലാം സാന്ദീപനി മഹര്‍ഷിയില്‍ നിന്നു ഹൃദിസ്ഥമാക്കിയത് 12 വയസ്സിനു മുമ്പല്ലേ? ഏതാണ് ശരി, പഠിപ്പിക്കുന്നതോ, പഠിപ്പിക്കാത്തതോ?

തന്റെ മകന്‍ പഠിക്കുന്ന എലിമെന്ററി സ്‌കൂളിലെ പോസ്റ്ററിന്റെ മലയാളം തര്‍ജ്ജമ  ബ്ലോഗര്‍ ജെകെ (പ്രൊഫെല്‍- http://www.google.com/profiles/jykmr007#buzz) നവം.20നു ബസില്‍ ഇട്ടത്-

'ഞാനാണ് ക്ലാസ്സ് റൂമിലെ നിര്‍ണായക ഘടകമെന്ന ഭീദിതമായ തിരിച്ചറിവെനിക്കുണ്ടായി. എന്റെ തനതായ സമീപനമാണ് അന്തരീക്ഷം സൃഷ്ടിക്കുന്നത്. എന്റെ മാനസികാവസ്ഥയാണ് അവിടെ ഋതുഭേദങ്ങള്‍ ചമയ്ക്കുന്നത്. കുട്ടിയുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കാനോ സന്തോഷപ്രദമാക്കാനോ ഒരു അദ്ധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് അതിബൃഹത്തായ ശക്തിയുണ്ട്. ഒരു പീഡനോപകരണമോ പ്രചോദനോപാധിയോ ആകാന്‍ എനിക്കു സാധിക്കും. എനിക്കു നാണം കെടുത്താനോ ചിരിപ്പിക്കാണോ പറ്റും. നോവിക്കാനോ ശുശ്രൂഷിക്കാനോ പറ്റും. എല്ലാ സന്ദര്‍ഭങ്ങളിലും ഒരു പ്രതിസന്ധി കൂടുതല്‍ മോശമാക്കണോ ലഘൂകരിക്കണോ അല്ലെങ്കില്‍ ഒരു കുട്ടിയെ മനുഷ്യനാക്കണോ മൃഗമാക്കണോ എന്നൊക്കെ നിശ്ചയിക്കുന്നത് എന്റെ പ്രതികരണം ഒന്നു മാത്രമാണ്.'  എത്ര അര്‍ത്ഥവത്താണ് Hiam Ginott ന്റെ ഈ വാക്കുകള്‍!

Saturday, December 4, 2010

സൈബര്‍ മലയാളം

(published 26.11.2010- link)
ജാതകത്തില്‍ ശനിയുടെ നില്‍പ്പ് വശക്കേടായതുകൊണ്ടോ എന്തോ, ചിലപ്പോള്‍ മടി കലശലാണ് എനിക്ക്. ബ്ലോഗു തുടങ്ങിയിട്ട് നാളു കുറച്ചായി. ഗൂഗിളില്‍ അപ്‌ഡേറ്റ്‌സ് കിട്ടുകയും ചെയ്യും. പക്ഷേ അതു വായിച്ച് പരീക്ഷിക്കാന്‍  എനിക്കു മടിയാണ്, ക്ഷമയുമില്ല. പകരം നേരേ പോകും അപ്പുവിന്റെ ആദ്യാക്ഷരിയിലേക്ക് (http://bloghelpline.cyberjalakam.com/ ). എല്ലാം നല്ല വണ്ണം പഠിച്ച് സ്വയം ചെയ്തു നോക്കി ഇനി വിഴുങ്ങിയാല്‍ മതി എന്ന് ഗുളിക രൂപത്തില്‍ ആക്കി വച്ചിട്ടുണ്ടാകും അവിടെ. അറിയേണ്ടതെല്ലാം കൃത്യമായി മനസ്സില്‍ ആഗ്രഹിച്ച വിധം അടുക്കിന് കിട്ടുമ്പോള്‍ പിന്നെ ഞാനെന്തിനു ഗൂഗിളില്‍ പോയി മെനക്കെടണം? നറുനെയ്യ് കിട്ടും എന്നുള്ളപ്പോള്‍ വെണ്ണ വാങ്ങി ഉരുക്കാന്‍ നില്‍ക്കണമോ?

ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് ചുവടു മാറാന്‍ എന്നെ പ്രേരിപ്പിച്ചത് ആദ്യാക്ഷരിയാണ്. ഇന്നും ഞാനോര്‍ക്കുന്നു മാതൃഭാഷയില്‍ സൈബര്‍ലോകത്തു വിഹരിക്കാന്‍ തുടങ്ങിയ നാളിലെ സന്തോഷം. ഞാന്‍ മാത്രമല്ല, മലയാളം ബ്ലോഗിംഗില്‍ പലരും എഴുത്തിനിരുന്നിട്ടുണ്ട് ആദ്യാക്ഷരിയില്‍. വളരെ ലളിതമാണ് ഭാഷയും ശൈലിയും. വലതു വശത്തു വിഷയസൂചിക വായിച്ച് നമുക്കു വേണ്ടതു ക്ലിക്ക് ചെയ്യാം. ഈ സൗകര്യമാണ് , ആദ്യാക്ഷരി, ഗൂഗിളിനേക്കാള്‍ എനിക്കു പ്രിയതരമാക്കിയത്. അതെ  ' സംഗതികള്‍' എല്ലാം തികഞ്ഞ ആധികാരിക സൈറ്റ് !

മലയാളം എഴുതുവാന്‍ സൈബര്‍സ്‌പേസില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് മംഗ്ലീഷ് സോഫ്‌റ്റ്വെയര്‍ ആണ്. Google indic transliteration  സംവിധാനം ചെറു സന്ദേശങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍  'വരമൊഴി' ,'കീമാന്‍ ' തുടങ്ങിയവയാണ് കൂടുതലായി മലയാളം എഴുതേണ്ടപ്പോള്‍ ഉപയോഗിക്കുക. സിബു.സി.ജെ വികസിപ്പിച്ചെടുത്ത വരമൊഴിയെപ്പറ്റിയും മറ്റു സോഫ്‌റ്റ്വെയറുകളെപ്പെറ്റിയും കൂടുതല്‍ അറിയാന്‍ ഇതിലേ പോകാം. https://sites.google.com/site/cibu/beginner.  beginner മാറ്റി history ആക്കിയാല്‍  സൈബര്‍ മലയാളലിപിയുടെ ഉല്‍പത്തി പരിണാമ ചരിത്രവും അറിയാം.

ഭാഷയും മാറ്റങ്ങള്‍ക്കു വിധേയമാണ് . സംസ്‌കൃതവും മലയാളവും കൂടി ചേര്‍ന്നപ്പോള്‍ മണിപ്രവാളം എന്ന മനോഹരമായ ഭാഷാരീതി ഉണ്ടായി. മലയാളത്തിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് ഇപ്പോള്‍ ഒഴിവാക്കാനാവില്ല. ഒരിക്കല്‍ ശ്രീ.ബാബു പോള്‍ എഴുതിയിരുന്നു, മലയാളത്തിന്റെ ഒപ്പം കടന്നു വരുന്ന ഇംഗ്ലീഷ് പദങ്ങള്‍ ധൈര്യമായി അങ്ങെഴുതുക എന്ന്.

പ്രശസ്ത നോവലിസ്റ്റ് ശ്രീ. കെ.സുരേന്ദ്രനും സുഹൃത്തും കൂടി സംസാരിക്കവേ അദ്ദേഹം ചോദിച്ചു, 'എനിക്ക് കല്യാണ ക്ഷണനമുണ്ട്, താങ്കള്‍ക്കോ'എന്ന്. ക്ഷണനം എന്നാല്‍ വധിക്കല്‍ എന്നാണ് അര്‍ത്ഥം, ക്ഷണം ആണ് ശരിയായ വാക്ക് എന്നായി സുഹൃത്ത്. ഇത്തിരി ആലോചിച്ച് കഥാകൃത്ത് പറഞ്ഞു, എല്ലാവരും ഉപയോഗിക്കുന്നതല്ലേ, അര്‍ത്ഥവും പിടി കിട്ടുന്നുണ്ട്, അപ്പോള്‍ അങ്ങനെ ആയാല്‍ എന്താ തരക്കേട് എന്ന് . ശരിയാണ്, സുഗമമായ ആശയസംവേദനം അല്ലേ പരമ പ്രധാനം?

എം.ടി. സിനിമകളുടെ ഒരു ഫെസ്റ്റിവലില്‍ 'ചിരിക്കാനുള്ള സിദ്ധി കൈ വിട്ടു പോയിട്ടില്ല അല്ലേ ' എന്ന വാചകം പല സിനിമകളിലും ആവര്‍ത്തിച്ചതായി ശ്രദ്ധിച്ചു. അതെ, ഏതു സംഘര്‍ഷത്തിനിടയിലും ആ സിദ്ധി  കൈ മോശം വരാതിരിക്കട്ടെ. ഇതാ സൈബര്‍ സ്‌പേസില്‍ നിന്ന് ചില മംഗ്ലീഷ് തമാശകള്‍.

കുട്ട്യേടത്തിയുടെ ബ്ലോഗില്‍ നിന്ന്  കിട്ടിയ ട്വീറ്റ്‌സ്-  http://kuttyedathi.blogspot.com/2009/05/blog-post_30.html

1..അയ്യോ അച്ഛാ ട്വീറ്റല്ലേ...അയ്യോ അച്ഛാ ട്വീറ്റല്ലേ...
2..ഓര്‍ക്കുട്ട് ദുഃഖമാണുണ്ണീ....ട്വീറ്ററല്ലോ സുഖപ്രദം.
3.ഒരു ട്വീറ്റര്‍ കിട്ടിയിരുന്നെങ്കില്‍.....ട്വീറ്റ് ചെയ്യാമായിരുന്നു.
4.നമുക്കു ട്വീറ്റ് ഡെക്കില്‍ പോയി ട്വീറ്റ് ചെയ്യാം, അതിരാവിലെ എഴുന്നേറ്റ് റിപ്ലൈ വന്നുവോ എന്നും റീട്വീറ്റ് ഉണ്ടോ എന്നും നോക്കാം. അവിടെ വച്ച് ഞാന്‍ നിനക്ക്...
5.കുട്ടാ, ട്വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ....ശ്രുതി പോരാ
6.ട്വീറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ലോഗര്‍ എടുക്കാന്‍.
7.അതെന്താ ദാസാ ഈ ട്വീറ്റ്‌സ് നമ്മള്‍ നേരത്തേ തുടങ്ങാത്തത്?ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ.
8.അങ്ങനെ ട്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ ട്വീറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
 

ബ്ലോഗര്‍ ചേച്ചിപ്പെണ്ണിന്റെ ഒരു ഗൂഗിള്‍ ബസ് കൂടി ആയലോ?
കണ്ണുകളില്‍ ചെമ്പരത്തിപ്പൂ വിരിയും കാലം.
ആത്മന്‍ (കണ്ണു വക).
'ഈ ഇളനീര്‍ കുഴമ്പു കണ്ടുപിടിച്ചാതാരാണോ. കാന്താരിക്കുഴമ്പ് എന്ന പേരായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ചേരുക'. കണ്ണു ദീനം പിടിച്ച് ഇളനീര്‍ കുഴമ്പെഴുതി നീറിയപ്പോള്‍ വന്ന ബസ്. എങ്ങനെയുണ്ട് കണ്ണിന്റെ ആത്മന്‍ എന്ന ആത്മഗതം?

തിരുത്ത്- നവംബര്‍ 19 ലക്കത്തില്‍ വൈലോപ്പിള്ളി എന്നതിനു പകരം ബാലാമണിയമ്മ എന്നു എഴുതിയതില്‍ അതിയായി ഖേദിക്കുന്നു. കവിയുടെ ആത്മാവ് എന്നോടു പൊറുക്കട്ടെ.